ജോസ് മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൽ വീണ്ടും കൂറുമാറ്റങ്ങൾ, കരു നീക്കി ഇടതുപക്ഷം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ സംസ്ഥാനത്ത് മുന്നണി വിപുലീകരണ നീക്കങ്ങളിലാണ് എല്‍എഡിഎഫും യുഡിഎഫും. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ഇടത് മുന്നണിയിലേക്ക് എത്തിയ ജോസ് കെ മാണിയുടെ പാത ഇനി ആരൊക്കെ പിന്തുടരും എന്നാണ് അറിയേണ്ടത്.
ഇക്കുറി ഭരണത്തുടര്‍ച്ച എന്ന വന്‍ സ്വപ്നം ഇടത് മുന്നണിക്കുണ്ട്. അതുകൊണ്ട് തന്നെ യുഡിഎഫില്‍ നിന്ന് ചിലരെ കൂടി ഇടത് പക്ഷം സ്വന്തം പാളയത്തിലേക്ക് പ്രതീക്ഷിക്കുന്നുമുണ്ട്. അതിനായുളള ചരടുവലികള്‍ അണിയറയില്‍ നടക്കുന്നതായാണ് സൂചന. വിശദാംശങ്ങള്‍ അറിയാം..
ആര്‍ക്ക് നേട്ടം ആര്‍ക്ക് കോട്ടം
കേരള രാഷ്ട്രീയത്തിലെ മുന്നണി സമവാക്യങ്ങളെ അപ്പാടെ തിരുത്തിക്കുറിച്ച് കൊണ്ടാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിനോട് കൈ കോര്‍ത്തത്. ഇതോടെ തങ്ങള്‍ക്ക് സ്വാധീനം കുറവായ കോട്ടയം അടക്കം ഉള്‍പ്പെടുന്ന മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കാനാവും എന്നാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. ജോസ് പോയത് ആര്‍ക്ക് നേട്ടവും ആര്‍ക്ക് കോട്ടവും ആയെന്ന് പറയണമെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയണം.
മുന്നണി മാറ്റങ്ങൾ
എന്‍ഡിഎയില്‍ നിന്ന് പിസി തോമസും ഒരു മുന്നണിയുടേയും ഭാഗമല്ലാത്ത പിസി ജോര്‍ജും യുഡിഎഫിലേക്ക് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പായി എത്തിയേക്കും. ജോസ് കെ മാണിയുടെ വരവോടെ അതൃപ്തരായ എന്‍സിപിയെ കൂടെ നിര്‍ത്താനും യുഡിഎഫ് ശ്രമിക്കുന്നുണ്ട്. അതിനിടെ യുഡിഎഫ് ക്യാമ്പില്‍ നിന്ന് കൂടുതല്‍ ചോര്‍ച്ചയുണ്ടാകും എന്നാണ് എല്‍ഡിഎഫ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
യുഡിഎഫിനുളളിലെ അതൃപ്തി
യുഡിഎഫിലെ സഖ്യകക്ഷികളായ പാര്‍ട്ടികളെ അല്ല എല്‍ഡിഎഫ് നോട്ടമിട്ടിരിക്കുന്നത്. മറിച്ച് പാര്‍ട്ടികള്‍ക്കുളളിലെ ഗ്രൂപ്പുകളേയും നേതാക്കളേയുമാണ്. യുഡിഎഫിനുളളില്‍ നാളുകളായി പല വിധത്തിലുളള അതൃപ്തി പുകയുന്നുണ്ട്. പ്രത്യേകിച്ച് കോണ്‍ഗ്രസിനുളളില്‍ തന്നെ നേതൃത്വത്തോട് അതൃപ്തിയുളള നേതാക്കളും വിഭാഗങ്ങളുമുണ്ട്.
സംസ്ഥാന നേതൃത്വത്തോട് ഭിന്നത
രമേശ് ചെന്നിത്തലയുടേയും മുല്ലപ്പളളി രാമചന്ദ്രന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസിനുളളില്‍ പലര്‍ക്കും തൃപ്തിക്കുറവുണ്ട്. എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ തന്നെ അതൃപ്തരുടെതായ കൂട്ടങ്ങള്‍ കോണ്‍ഗ്രസില്‍ സജീവമാണ്. ഇവരില്‍ പലരും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സംഘപരിവാര്‍ ചായ്വ് അടക്കമുളള വിഷയങ്ങളില്‍ എതിര്പ്പുളളവരാണ്.
ആയുധമാക്കി ഇടത് പക്ഷം
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് വര്‍ഗീയ ശക്തികളോടുളള ചായ്വ് സിപിഎം അടുത്തിടെ വലിയ പ്രചാരണ വിഷയമാക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആര്‍എസ്എസ് കേന്ദ്രം സന്ദര്‍ശിച്ചത് അടക്കമുളളവ സിപിഎം വലിയ വിവാദമാക്കുകയാണ്. മാത്രമല്ല വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും ഇടത് പക്ഷം ആയുധമാക്കുന്നു.
ഇത് ദേശീയ കോൺഗ്രസല്ല
അടുത്തിടെ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ രമേശ് ചെന്നിത്തല എതിര്‍ത്തത് അടക്കമുളള വിഷയങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസ് ദേശീയ കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്ഥമാണെന്ന് പ്രചരിപ്പിക്കാന്‍ ഇടത് പക്ഷം ഉപയോഗിക്കുന്നു. നിലവില്‍ കോണ്‍ഗ്രസിനേയും മുസ്ലീം ലീഗിനേയും കൂടാതെ കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം, ആര്‍എസ്പി, സിഎംപി, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എന്നിവയാണ് യുഡിഎഫ് കക്ഷികള്‍.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ്
കോണ്‍ഗ്രസിലും മുസ്ലീം ലീഗിലും ആര്‍എസ്പിയിലും ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസിലും അതൃപ്തര്‍ ഏറെയുണ്ട്. ഇവരില്‍ പലരും പ്രാദേശികമായി വലിയ സ്വാധീനമുളള നേതാക്കളുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പായി ഈ അതൃപ്തരില്‍ ചിലരെ സ്വന്തം ക്യാമ്പില്‍ എത്തിക്കാനുളള ശ്രമങ്ങളിലാണ് ഇടത് ക്യാമ്പ്.
Recommended Video
ഇതിനകം രണ്ട് കക്ഷികൾ
അധികാരത്തില്‍ എത്തിയതിന് ശേഷം യുഡിഎഫില്‍ നിന്ന് രണ്ട് കക്ഷികളെ ഇതിനകം എല്‍ഡിഎഫ് സ്വന്തം പാളയത്തില്‍ എത്തിച്ചിട്ടുണ്ട്. ജോസ് കെ മാണിയെ കൂടാതെ 2018ല്‍ യുഡിഎഫില്‍ നിന്ന് വീരേന്ദ്ര കുമാറിന്റെ ലോക് താന്ത്രിക് ജനതാദളും ഇടത്തേക്ക് വന്നു. ഇത് കൂടാതെ ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് ബി ബാലകൃഷ്ണപിളള വിഭാഗം, ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവരും ഇടത് പക്ഷത്ത് എത്തി.