ഉയർന്ന് പറന്ന് ചെങ്കൊടി.. തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ ഇടത് മുന്നണിക്ക് മുന്നേറ്റം, 20ൽ 13ഉം സ്വന്തം
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കടുത്ത പ്രതിസന്ധിയിലായ പിണറായി വിജയന്‍ സര്‍ക്കാരിനും സിപിഎമ്മിനും ആശ്വാസമായി തദ്ദേശഉപതെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം. സംസ്ഥാനത്തെ 20 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ 13 ഇടത്തും ഇടത് മുന്നണി വെന്നിക്കൊടി പാറിച്ചു.
ശബരിമലയില്‍ ഭൂരിപക്ഷ വികാരം വിധിക്കെതിരാണ് എന്ന് കണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സമരത്തിനിറങ്ങിയ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പിൽ പക്ഷേ നേട്ടമുണ്ടാക്കാനായില്ല. ശബരിമലയുടെ പശ്ചാത്തലത്തില്‍ വലിയ തെരഞ്ഞെടുപ്പ് സ്വപ്‌നങ്ങള്‍ കാണുന്ന ബിജെപി വിജയിച്ചതാകട്ടെ ആകെ ഒരു വാര്‍ഡില്‍ മാത്രമാണ്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ.
20 വാർഡുകളിൽ തെരഞ്ഞെടുപ്പ്
സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളിലാണ് കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് നടന്നത്. എട്ട് ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ബത്തേരി, തലശ്ശേരി നഗരസഭകളിലെ രണ്ട് വാര്‍ഡുകളിലും മലപ്പുറത്തേയും കണ്ണൂരിലേയും രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബത്തേരി, തലശ്ശേരി നഗരസഭാ വാര്‍ഡുകള്‍ ഇടത് മുന്നണി നിലനിര്‍ത്തി.
ആറിടത്ത് യുഡിഎഫ്
ആകെ തെരഞ്ഞെടുപ്പ് നടന്ന ഇരുപതില്‍ 13 സീറ്റുകളും ഇടത് മുന്നണി സ്വന്തമാക്കി. ആറിടത്താണ് യുഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്. ശബരിമല വിഷയം ഉള്‍പ്പെടെ ഉയര്‍ത്തി സര്‍ക്കാരിനും സിപിഎമ്മിനും എതിരെ വന്‍ പ്രചാരണം നടത്തിയ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. ആകെ ഒരു സീറ്റില്‍ മാത്രമാണ് ബിജെപിക്ക് വിജയം കാണാന്‍ സാധിച്ചത്.
ഒന്നിലൊതുങ്ങി ബിജെപി
തിരുവനന്തപുരത്തെ നാവായിക്കുളം പഞ്ചായത്തിലെ 28ാം മൈല്‍ വാര്‍ഡിലാണ് ബിജെപി വിജയിച്ചത്. ഈ വാര്‍ഡില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് അംഗം അടുത്തിടെ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിര്‍ണായക സമയത്ത് ഇത്തരത്തിലൊരു തെരഞ്ഞെടുപ്പ് തിരിച്ചടി ബിജെപിയെ ക്ഷീണിപ്പിക്കുന്നതാണ്.
16ൽ പത്തിലും ജയം
ഉപതെരഞ്ഞെടുപ്പ് നടന്ന മലപ്പുറത്തെ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. അതേസമയം കണ്ണൂരിലെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് യുഡിഎഫില്‍ നിന്നും ഇടത് മുന്നണി പിടിച്ചെടുക്കുകയായിരുന്നു. എട്ട് ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പത്തിടത്തും വിജയം എല്‍ഡിഎഫിനൊപ്പം നിന്നു.
ബിജെപി ജയം 24 വോട്ടിന്
5 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ യുഡിഎഫും നാവായിക്കുളത്ത് ബിജെപിയും വിജയിച്ചു. 24 വോട്ടുകള്‍ക്കാണ് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ബിജെപി സ്ഥാനാര്‍ത്ഥി യമുന പിടിച്ചെടുത്തത്. ബിജെപിക്ക് 421 വോട്ടുകളും എല്‍ഡിഎഫിന് 387 വോട്ടുകളും ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 319 വോട്ടുകളാണ് നേടാന്‍ സാധിച്ചത്. തിരുവനന്തപുരത്തെ തന്നെ നന്ദിയോട് മീന്‍മുട്ടി വാര്‍ഡില്‍ എല്‍ഡിഎഫിന്റെ ആര്‍ പുഷ്പന്‍ 106 വോട്ടുകള്‍ക്ക് ജയിച്ചു.
കണ്ണൂരിൽ പൂർണവിജയം
കണ്ണൂരില്‍ തെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളിലും എല്‍ഡിഎഫിനാണ് വിജയം. യുഡിഎഫിന്റെ കുത്തക സീറ്റായ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷനില്‍ 35 വോട്ടിന്റെ അട്ടിമറി ജയമാണ് എല്‍ഡിഎഫിന്. സിപിഎം മയ്യില്‍ ഏരിയാ കമ്മിറ്റി അംഗം കെ അനില്‍ കുമാറാണ് വിജയിച്ചത്. തലശ്ശേരി നഗരസഭ ആറാം വാര്‍ഡ് കാവുംഭാഗത്ത് എല്‍ഡിഎഫ് വിജയിച്ചു.
മലബാർ ഇടതിനൊപ്പം
മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതേരി 12 മൈല്‍, കണ്ണപുരം കയറ്റീല്‍ വാര്‍ഡുകളും എല്‍ഡിഎഫിനൊപ്പം നിന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മന്ദം കൊല്ലി ഡിവിഷനില്‍ എല്‍ഡിഎഫിനാണ് ജയം. കോഴിക്കോട് തെരഞ്ഞെടുപ്പ് നടന്ന ആയഞ്ചേരിയിലെ പൊയില്‍പാറ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിന്റെ സുനിത മലയില്‍ 226 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
പിടിച്ചെടുത്ത വിജയം
പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി പഞ്ചായത്ത് ഇണ്ടളംകാവിലെ 21ാം വാര്‍ഡില്‍ എല്‍എഡിഎഫും തിരുവേഗപ്പുറ പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ യുഡിഎഫും വിജയിച്ചു. തൃശൂര്‍ കയ്പ്പമംഗലത്തെ തായ്‌നഗര്‍ വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലെ ജാന്‍സി 65 വോട്ടുകള്‍ക്ക് പിടിച്ചെടുക്കുകയായിരുന്നു. എറണാകുളം പോത്താനിക്കാട്ടെ തൃക്കേപ്പഡി എല്‍ഡിഎഫ് ജയിച്ചപ്പോള്‍ ചീനിക്കുഴി യുഡിഎഫ് നിലനിര്‍ത്തി.
വാർഡ് തിരിച്ച് പിടിച്ചു
ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിലെ ഇഞ്ചിക്കാട് വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. പിസി സുഗന്ധിയാണ് വിജയിച്ചത്. നെടുങ്കണ്ടത്തെ നെടുങ്കണ്ടം കിഴക്ക് വാര്‍ഡ് യുഡിഎഫ്, എല്‍ഡിഎഫില്‍ നിന്ന് തിരിച്ച് പിടിച്ചു. യുഡിഎഫിലെ ബിന്ദു നെടുംപാറയ്ക്കല്‍ ആണ് വിജയിച്ചത്. വണ്ടന്‍മേട്ടിലെ വെള്ളിമല വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ വിജയിച്ചു. അജോ വര്‍ഗീസ് ആണ് 21 വോട്ടിന് ജയിച്ചത്.
എല്‍ഡിഎഫ് പിടിച്ചെടുത്തു
കൊല്ലം ജില്ലയിലെ ശൂരനാട് തെക്കിലെ തൃക്കുന്നപ്പുഴ വടക്ക് നാലാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശശീന്ദ്രന്‍ പിള്ളയ്ക്കാണ് ജയം. ശാസ്താംകോട്ട ഭരണിക്കാവ് ടൗണ്‍ വാര്‍ഡില്‍ 199 വോട്ടുകള്‍ക്ക് എല്‍ഡിഎഫിലെ ബിന്ദു ഗോപാലകൃഷ്ണന്‍ വിജയിച്ചു. ഉമ്മനൂര്‍ കമ്പംകോട് പതിനാന്നാം വാര്‍ഡ് യുഡിഎഫിനൊപ്പം നിന്നു.
'ഹിരൺമയ'യിലേക്ക് ലക്ഷ്മി തനിച്ച്.. ബാലുവും ജാനിയുമില്ല, ആശുപത്രി വിടാൻ ഒരാഴ്ച, പുതിയ വിവരങ്ങൾ ഇങ്ങനെ
രാഹുൽ ഈശ്വറിന്റെ നെഞ്ച് തകർന്നത് തന്നെ.. തൃപ്തി ദേശായി മാത്രമല്ല മല ചവിട്ടുക, കശ്മീരി യുവതിയും