'പിണറായിക്ക് അധികാരത്തുടർച്ച', കോൺഗ്രസിനെ ഞെട്ടിച്ച് ഹൈക്കമാൻഡ് സർവ്വേ, തന്ത്രം മാറ്റാൻ പാർട്ടി
കോട്ടയം: സ്വര്‍ണ്ണക്കടത്ത് അടക്കം പ്രതിപക്ഷം കോളിളക്കമുണ്ടാക്കിയ വിവാദങ്ങളൊന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ബാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി ഭരണത്തുടര്‍ച്ചയും ഇടതുപക്ഷം സ്വപ്‌നം കാണുന്നു.
ഇടതിന് ഭരണത്തുടര്‍ച്ചയെന്ന സാധ്യത മുന്നില്‍ നില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസ് ഇക്കുറി കൂടുതല്‍ കരുതലോടെയാണ്. സംസ്ഥാനത്തെ വിജയ സാധ്യത സംബന്ധിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ സര്‍വ്വേ ഇടത് മുന്നണിക്കൊപ്പമാണ് എന്നത് പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്
കൊവിഡ് വാക്സിനേഷൻ വേഗത്തിൽ- ചിത്രങ്ങൾ കാണാം
വികസനം പ്ലസ് പോയിന്റ്
5 വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം എന്നത് കേരളത്തിന്റെ ശീലമാണ്. ഭരണത്തുടര്‍ച്ച എന്നത് അധികാരത്തിലിരിക്കുന്നവര്‍ ആഗ്രഹിക്കുന്ന പതിവില്ല. എന്നാല്‍ ഇത്തവണ കേരളത്തിന്റെ പതിവ് രീതികള്‍ തെറ്റുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനുളള സാധ്യതകള്‍ ഏറെയാണ്. വിവാദങ്ങള്‍ ഏറെ ഉളളപ്പോഴും പ്രളയം അടക്കമുളള പ്രതിസന്ധികളെ നേരിട്ടതും വികസനം മുന്നോട്ട് കൊണ്ട് പോകാനാവുന്നതും പിണറായി സര്‍ക്കാരിന് പ്ലസ് പോയിന്റാണ്.
ഭരണത്തുടർച്ച തടയണം
നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍വ്വേയില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് അധികാരത്തില്‍ രണ്ടാം വട്ടം അവസരം ലഭിക്കും എന്നായിരുന്നു കണ്ടെത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ പതിവില്ലാത്ത വിധം ഭരണകക്ഷി നേട്ടമുണ്ടാക്കുകയും ചെയ്തതോടെ ഇടത് കേന്ദ്രങ്ങള്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയുമാണ്. എന്നാല്‍ ഏത് വിധത്തിലും അത് തടയാനാണ് കോണ്‍ഗ്രസ് നീക്കം.
ഹൈക്കമാൻഡ് സർവ്വേ
കേരളത്തില്‍ ഇക്കുറി ആര്‍ക്കാണ് വിജയസാധ്യത എന്നത് കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് നടത്തിയ ആദ്യത്തെ സര്‍വ്വേയിലെ ഫലം ഇടതിനൊപ്പമാണ്. ദില്ലിയിലെ ഏജന്‍സിയെ ആണ് സര്‍വ്വേ നടത്താനായി ചുമതലപ്പെടുത്തിയിരുന്നത്. ജനുവരിയിലെ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷം വീണ്ടും സര്‍ക്കാരുണ്ടാക്കും എന്നാണ് സര്‍വ്വേ ഫലം.
വിജയ സാധ്യത ഇല്ല
കേരളത്തില്‍ മത്സരിപ്പിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറിയിരുന്നു. ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ ആണ് ആദ്യത്തെ സര്‍വ്വേ നടത്തിയത്. എന്നാല്‍ വിജയ സാധ്യത ഇല്ലെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയതോടെ വീണ്ടും സര്‍വ്വേ നടത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.
പുതിയ സ്ഥാനാര്‍ത്ഥികൾ
ബെംഗളൂരുവിലുളള ഏജന്‍സിക്കാണ് രണ്ടാമത്തെ സര്‍വ്വേ നടത്താനുളള ചുമതല നല്‍കിയിരിക്കുന്നത്. ആദ്യത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉളള പല തവണ മത്സരിച്ച നേതാക്കളെ ഒഴിവാക്കി പുതിയ സ്ഥാനാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചാണ് രണ്ടാമത്തെ സര്‍വ്വേ നടത്തുന്നത്. കഴിഞ്ഞ തവണ ജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും ഇക്കുറിയും അവസരം ലഭിച്ചേക്കും.
താരങ്ങളെ ഇറക്കാൻ
അത് കൂടാതെയുളള 69 മണ്ഡലങ്ങളും ചേര്‍ത്ത് ഇത്തവണ 90 സീറ്റിലെങ്കിലും മത്സരിക്കാനാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. പൊതുസമ്മതര്‍ അടക്കമുളള പുതുമുഖങ്ങളെ ഇത്തവണ കൂടുതലായി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കണ്ടേക്കും. രമേഷ് പിഷാരടിയും ധര്‍മ്മജനും അടക്കമുളള സിനിമാ താരങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയേക്കും.
ഹൈക്കമാന്‍ഡിന്റെ ശക്തമായ പിടി
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ ശക്തമായ പിടി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് മുകളിലുണ്ട്. ഗ്രൂപ്പ് കളികള്‍ അനുവദിക്കില്ലെന്നു വിജയസാധ്യത ഉളളവരെ മാത്രമേ സ്ഥാനാര്‍ത്ഥിയാക്കാന്‍ അനുവദിക്കുകയുളളൂ എന്നുമുളള കര്‍ശന നിലപാടിലാണ് ഹൈക്കമാന്‍ഡ്. അതേസമയം കൈവശമുളള മണ്ഡലങ്ങള്‍ വിട്ട് കൊടുക്കില്ലെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍.
Recommended Video
രാഹുൽ വന്നതിന് ശേഷം
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഈ മാസം 23ന് കേരളത്തില്‍ എത്തുന്നുണ്ട്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് രാഹുലിന്റെ സന്ദര്‍ശനം. രാഹുല്‍ എത്തുന്നതിന് മുന്‍പ് ഹൈക്കമാന്‍ഡ് സര്‍വ്വേ പൂര്‍ത്തിയാക്കും. സര്‍വ്വേ ഫലത്തിന്റെ അടിസ്ഥാനത്തിലാവും കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുക. തനിക്ക് 50 സീറ്റെങ്കിലും നേടുക എന്നതാണ് കോൺഗ്രസ് ഇക്കുറി ലക്ഷ്യമിടുന്നത്.
നാടൻ സുന്ദരിയായി ആതിര ജയചന്ദ്രൻ- ചിത്രങ്ങൾ കാണാം