ജോസിനെ പറഞ്ഞൊതുക്കി സിപിഎം, ഗണേശിന് അതൃപ്തി, മൊത്തം 21 മന്ത്രിമാര്‍, വകുപ്പ് മുഖ്യമന്ത്രി പറയും
തിരുവനന്തപുരം: എല്‍ഡിഎഫില്‍ മന്ത്രിസ്ഥാനത്തില്‍ തീരുമാനമായി. പക്ഷേ ചെറിയ തോതിലുള്ള അതൃപ്തികള്‍ ഇപ്പോഴും ബാക്കിയാണ്. ജോസ് കെ മാണിയെ സിപിഎം വരച്ച വരയില്‍ തന്നെ നിര്‍ത്തിയിരിക്കുകയാണ്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സിപിഎം വഴങ്ങിയില്ല. ഇനിയിപ്പോ നിര്‍ണായക വകുപ്പുകള്‍ കിട്ടുമോ എന്നാണ് അറിയാനുള്ളത്. അക്കാര്യത്തിലും കേരള കോണ്‍ഗ്രസിന് വലിയ ഉറപ്പുകള്‍ ഇല്ല. അതേസമയം സിപിഎമ്മില്‍ നിന്ന് ഒരാളൊഴിച്ച് ബാക്കിയെല്ലാം പുതുമുഖങ്ങളായിരിക്കും.
Recommended Video
കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം
ഗണേശിന് അതൃപ്തി
അഞ്ച് വര്‍ഷം തികച്ചും മന്ത്രിയായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഗണേഷ് കുമാര്‍. എന്നാല്‍ സിപിഎം അത് രണ്ടര വര്‍ഷത്തിലൊതുക്കി. ടേം വ്യവസ്ഥയില്‍ ഗണേഷിന് അതുകൊണ്ട് തന്നെ അതൃപ്തിയുണ്ട്. കേരള കോണ്‍ഗ്രസ് ബിക്ക് കഴിഞ്ഞ തവണയും മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ല. ഇത്തവണ കിട്ടുന്നത് ഫുള്‍ ടേമാവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആന്റണി രാജുവും ഗണേഷ് കുമാറും ആദ്യ രണ്ടര വര്‍ഷം മന്ത്രിമാരാകും. കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവര്‍കോവിലും അടുത്ത ടേമിലേക്കാണ് വരിക.
ജോസിനെ ഒതുക്കി
പല തരത്തിലും രണ്ടാം മന്ത്രി സ്ഥാനത്തിനായി ശ്രമിച്ചെങ്കിലും ജോസിന് സിപിഎം വഴങ്ങിയില്ല. കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനമേ ഉണ്ടാവൂ. രണ്ട് ക്യാബിനറ്റ് പദവികള്‍ ഉണ്ടാവും. മന്ത്രിസ്ഥാനത്തിനൊപ്പം ചീഫ് വിപ്പ് പദവി അവര്‍ക്ക് ലഭിക്കും. ഇടതുമുന്നണിയുടെ കെട്ടുറപ്പാണ് പ്രധാനമെന്നും, അതിനാല്‍ ഒരു മന്ത്രിസ്ഥാനം എന്ന നിര്‍ദേശത്തില്‍ ഉറച്ചുവെന്നും ജോസ് കെ മാണി പറഞ്ഞു. അഞ്ച് ഘടക കക്ഷികള്‍ക്ക് ഓരോ എംഎല്‍എമാര്‍ വീതമുള്ള മുന്നണിയില്‍ പരിമിതികളുണ്ടെന്നും, അതിനാല്‍ വിശാല സമീപനമാണ് ഇടതുമുന്നണി എടുത്തതെന്നും ജോസ് വ്യക്തമാക്കി. ചീഫ് വിപ്പിനെ ഉടന്‍ തീരുമാനിക്കും. എന്‍ ജയരാജ് ആവാനാണ് സാധ്യത. മന്ത്രിസ്ഥാനം റോഷി അഗസ്റ്റിനാണ്.
സിപിഎമ്മിന് 12 പേര്‍
സിപിഎമ്മിന് ഇത്തവണ 12 മന്ത്രിമാരുണ്ടാകും. എല്‍ഡിഎഫിന് മൊത്തം 21 അംഗ മന്ത്രിസഭയാണ് ഉണ്ടാവുക. സിപിഐക്ക് നാല് മന്ത്രിസ്ഥാനം നല്‍കും. സിപിഎമ്മിനാണ് സ്പീക്കര്‍ പദവി ലഭിക്കുക. ഡെപ്യൂട്ടി സ്പീക്കര്‍ സിപിഐക്ക് നല്‍കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രഖ്യാപിച്ചു. നാല് ഏകാംഗ കക്ഷികള്‍ക്കാണ് മന്ത്രിസ്ഥാനം നല്‍കിയിരിക്കുന്നത്. രണ്ട് മന്ത്രിമാരെ കേരള കോണ്‍ഗ്രസ് ചോദിച്ചിരുന്നുവെന്നും, കൂടുതല്‍ ഘടകകക്ഷികള്‍ ഉള്ളതിനാല്‍ മുന്നണിയുടെ കെട്ടുറപ്പാണ് നോക്കിയതെന്നും ജോസ് സിപിഎമ്മിനെ അറിയിച്ചു.
കോഴിക്കോട്ട് നിന്ന് റിയാസ്
പുതുമുഖങ്ങള്‍ മന്ത്രിസഭയിലേക്ക് വരുമ്പോഴും ഇത്തവണ കോഴിക്കോട്ട് നിന്ന് നറുക്ക് വീണിരിക്കുന്നത് മുഹമ്മദ് റിയാസിനാണ്. എകെ ശശീന്ദ്രനും തോട്ടത്തില്‍ രവീന്ദ്രനും ടിപി രാമകൃഷ്ണനും ജില്ലയില്‍ നിന്ന് ഇത്തവണ ഉണ്ടാവാനിടയില്ല. ആ സാഹചര്യത്തില്‍ ബേപ്പൂരില്‍ നിന്ന് വിജയിച്ച റിയാസ് ആയിരിക്കും ജില്ലയില്‍ നിന്നുള്ള ഏക മന്ത്രി. കഴിഞ്ഞ തവണ രണ്ട് പേരുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനെന്ന നിലയില്‍ കൂടിയാണ് റിയാസ് മന്ത്രിസഭാ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത്.
കെകെ ശൈലജ മാത്രം
നേരത്തെയുള്ള മന്ത്രിമാരില്‍ കെകെ ശൈലജ മാത്രമാണ് മന്ത്രിസഭയില്‍ ഇടംപിടിക്കുക. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് തീരുമാനം. ശൈലജയും മാറുമെന്നായിരുന്നു കരുതിയത്. എന്നാല്‍ കൊവിഡിന്റെ തുടര്‍ച്ചയും ആരോഗ്യ മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച പ്രകടനവും മട്ടന്നൂരിലെ വമ്പന്‍ ഭൂരിപക്ഷത്തിന്റെ വിജയവും പാര്‍ട്ടിയും മുന്നണിയും കണക്കിലെടുത്തു. ഒഴിവാക്കിയാല്‍ ഉണ്ടാവുന്ന വിവാദങ്ങളും പാര്‍ട്ടി പരിഗണിച്ചു. ഇതോടെ ശൈലജയ്ക്ക് തന്നെ നറുക്ക് വീണത്.
നേമത്തെ ശക്തനെത്തും
നേമത്തെ കരുത്ത് തെളിയിച്ച വി ശിവന്‍കുട്ടി മന്ത്രിസഭയില്‍ ഇടംപിടിക്കും. വീണാ ജോര്‍ജ്, കെഎന്‍ ബാലഗോപാല്‍, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, പി രാജീവ്, എംബി രാജേഷ്, കെ രാധാകൃഷ്ണന്‍, പി നന്ദകുമാര്‍, എംവി ഗോവിന്ദന്‍ തുടങ്ങിയവരാണ് സാധ്യതാ പട്ടികയിലുള്ളത്. ഇതില്‍ ശ്രദ്ധേയ വിജയങ്ങള്‍ നേടിയ പി രാജീവും എംബി രാജേഷും ഉറപ്പായും മന്ത്രിസ്ഥാനത്തുണ്ടാവുമെന്ന സൂചനയാണ് ലഭിക്കുന്നത്. രാജീവ് കളമശ്ശേരിയില്‍ നിന്ന് വിജയപ്പോള്‍ തൃത്താല പിടിച്ചെടുക്കുകയായിരുന്നു എംബി രാജേഷ്.
വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും
എല്‍ഡിഎഫിലെ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനിക്കുക. പ്രധാന വകുപ്പുകള്‍ സിപിഎമ്മും സിപിഐയും കൈവശം വെക്കും. സിപിഐയില്‍ നാല് മന്ത്രിമാരും പുതുമുഖങ്ങള്‍ ആയിരിക്കും. ഇ ചന്ദ്രശേഖരന്‍ മന്ത്രിസ്ഥാനത്ത് ഉണ്ടാവില്ല. പി പ്രസാദ്, കെ രാജന്‍ എന്നിവരായിരിക്കും മന്ത്രി. കൊല്ലത്ത് നിന്ന് ചിഞ്ചുറാണി, പിഎസ് സുപാല്‍ എന്നിവരുടെ പേരുകളാണ് പിന്നീടുള്ളത്. ഒപ്പം ഇകെ വിജയന്റെ പേരും പരിഗണനയിലുണ്ട്. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറാവാനാണ് സാധ്യത.
ആരാധകരെ ഞെട്ടിക്കുന്ന സെല്‍ഫി പുറത്തുവിട്ട് ജാക്വലിന്‍ ഫെര്‍ണാണ്ടസ്; ചിത്രങ്ങള്‍ കണാം