Get Updates
Get notified of breaking news, exclusive insights, and must-see stories!

70 ലക്ഷം പേർ, കാസർകോഡ് മുതൽ തിരുവനന്തപുരം വരെ എൽഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖല

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖല ഇന്ന്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ എല്‍ഡിഎഫ് മനുഷ്യച്ചങ്ങല തീര്‍ക്കുക. വൈകിട്ട് നാല് മണിക്കാണ് പരിപാടി. 70 ലക്ഷത്തോളം പേര്‍ മനുഷ്യ മഹാ ശൃംഖലയുടെ ഭാഗമാകും എന്നാണ് എല്‍ഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്. ഒരേ സമയം എല്ലാവരും ഭരണഘടനയുടെ ആമുഖം വായിക്കും.

മുസ്ലീം ലീഗിനേയും കോണ്‍ഗ്രസിനേയും മറ്റ് യുഡിഎഫ് കക്ഷികളേയും എല്‍ഡിഎഫ് പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പങ്കെടുക്കില്ലെന്നാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നത്. അതേ സമയം പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന യുഡിഎഫ് അണികളിലൊരു കൂട്ടം പ്രതിഷേധത്തിന്റെ ഭാഗമാകും എന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.

ldf

കാസര്‍കോഡ് നിന്ന് തുടങ്ങുന്ന മനുഷ്യ മഹാ ശൃംഖലയില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളള ആദ്യ കണ്ണിയാകും. തിരുവനന്തപുരം കളിയിക്കാവിളയില്‍ എംഎ ബേബി അവസാന കണ്ണിയുമാവും. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ കണ്ണി ചേരും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പാളയത്ത് പ്രതിഷേധത്തിന്റെ ഭാഗമാകും. സംസ്ഥാനത്തെ ദേശീയ പാതയോരത്താണ് മനുഷ്യച്ചങ്ങല തീര്‍ക്കുക. ഭരണഘടനയുടെ ആമുഖം വായിച്ചതിന് ശേഷം പൊതുയോഗങ്ങള്‍ ചേരും. അതേസമയം ഇടുക്കിയിലും വയനാട്ടിലും മനുഷ്യച്ചങ്ങലയുടെ ചെറുപതിപ്പുകള്‍ തീര്‍ക്കും.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമാകും മനുഷ്യമഹാ ശൃംഖല എന്നാണ് എല്‍ഡിഎഫ് നേതൃത്വം പ്രതീക്ഷിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയും കേരളം നേരത്തെ തന്നെ ശക്തമായ പ്രതിരോധം ഉയര്‍ത്തുന്നുണ്ട്. അതേസമയം സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്‍ഡിഎഫ് മനുഷ്യച്ചങ്ങലയ്ക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുകയാണ് എന്നാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+