ഇടതുപക്ഷം സംഘപരിവാറിന് വളം വെച്ച് കൊടുക്കുന്നു; സർക്കാരിനെതിരെ കെ മുരളീധരൻ
തിരുവനന്തപുരം; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ . സംഘപരിവാറിന് വളം വെച്ച് കൊടുക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ ചെയ്യുന്നതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കണ്ണൂർ യൂനിവേഴ്സിറ്റി സിലബസിൽ സവർക്കറുടേയും ഗോൾവാൾക്കറുടേയും പുസ്തങ്ങൾ ഉൾപ്പെടുത്തിയതെന്നും മുരളീധരൻ പറഞ്ഞു.
പുറത്ത് മാത്രമാണ് ഇടതുപക്ഷത്തിന്റെ മതേതരത്വം. മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം നിൽകുകയും ചെയ്യുന്ന സമീപമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. നർക്കോട്ടിക് ജിഹാദ് വിഷയത്തിലെ സിപിഎം നിലപാട് ഏറ്റവും വലിയ അപകടമാണെന്നും മുരളീധരൻ വിമർശിച്ചു. പാലാ ബിഷപ്പിനെ സംരക്ഷിക്കുന്നത് സംഘപരിവാറാണെന്നും മുരളീധരൻ പറഞ്ഞു. മതേതരത്വം വെല്ലുവിളി നേരിടുമ്പോൾ നോക്കി നിൽക്കുകയല്ല സർക്കാർ ചെയ്യേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും നേരത്തേ പ്രതികരിച്ചിരുന്നു. മതസൗഹാർദ്ദം കേരളത്തിൽ തകരുകയാണ്. കൈവിട്ട് പോയ ശേഷം നടപടികൾ സ്വീകരിച്ചിട്ട് കാര്യമില്ല. മറ്റേത് സർക്കാർ ആണെങ്കിലും സർവകക്ഷി യോഗം വിളിക്കുമായിരുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു.
അതേസമയം തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യതിൻമകൾക്ക് ഏതെങ്കിലും ഒരു മതത്തിന്റെ നിറം നൽകുന്ന പ്രവണതയും ഇന്ന് ഉയർന്നു വരുന്നു. അതിനെ മുളയിലേ നുള്ളിക്കളയണം. സാമൂഹ്യ തിൻമകൾക്ക് നേതൃത്വം നൽകുന്നത് സമൂഹത്തിന്റെ പൊതുതാത്പര്യത്തിന് എതിരായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ്. അതിനെ ഏതെങ്കിലും വിഭാഗത്തോടു മാത്രം ചേർത്ത് ഉപമിക്കരുത്. അങ്ങനെ ചെയ്യുന്നത് അത്തരം തിൻമകൾക്കെതിരായ പൊതുഐക്യത്തെ ദുർബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recommended Video
സൈമ വേദിയിൽ ചിരിച്ചുല്ലസിച്ച് ബിഗ് ബോസ് താരങ്ങൾ, അമൃതയുടെയും അഭിരാമിയുടെയും ചിത്രങ്ങൾ കാണാം
അതേസമയം വിവാഹത്തിന്റെ പേരിൽ മതംമാറ്റി തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെതിരെ സംസ്ഥാന സർക്കാർ നിയമം കൊണ്ടു വരണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ആവശ്യപ്പെട്ടു. നിയമനിർമ്മാണത്തിലൂടെ മാത്രമേ ലൗജിഹാദ് ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ.സിനിമാതാരം സുശാന്ത് സിം ഗിന്റെ മരണത്തിന് ശേഷം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെല്ലാം മയക്കുമരുന്നിനെതിരെ ശക്തമായ നിലപാടെടുത്തപ്പോൾ കേരളം നിസം ഗമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ജോർജ് കുര്യൻ പറഞ്ഞു. രാജ്യത്തെ തകർക്കാനും ഭീകരവാദത്തിന് പണം കണ്ടെത്താനും റിക്രൂട്ട്മെന്റ് നടത്താനും മയക്കുമരുന്ന് ഉപയോ ഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.