വികെസിയ്ക്ക് തുല്യം വികെസി മാത്രം? അരീക്കാട് വാർഡിൽ യുഡിഎഫിന് ഉജ്ജ്വല വിജയം; ഞെട്ടിത്തരിച്ച് എൽഡിഎഫ്
വികെസി മമ്മദ് കോയ നിയസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി രാജിവച്ചതിനെ തുടര്‍ന്നാണ് അരീക്കാട് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്
കോഴിക്കോട്: വർഷങ്ങളായി സിപിഎം കൈയ്യടക്കി വച്ച അരീക്കാട് വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. അതും മുൻ മേയർ, എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിൽ വന്ന തെരഞ്ഞെടുപ്പിൽ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വികെസി മമ്മദ് കോയ ഈ വാര്‍ഡില്‍ ജയിച്ചത് 202 വോട്ടുകൾക്കായിരുന്നു. ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി ടി മൊയ്തീൻ കോയ തോറ്റതാവട്ടെ 416 വോട്ടുകൾക്കും. ജയിച്ചത് മുസ്ലിം ലീഗ് സ്വതന്ത്രൻ മുഹമ്മദ് ഷമീലും.

വെള്ളിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ 76.22 ശതമാനമായിരുന്നു പോളിങ്.
ഇതിൽ ഷമീല്‍ 2231 വോട്ടും ടി മൊയ്തീന്‍കോയ 1815 വോട്ടും നേടി. ബിജെപി സ്ഥാനാര്‍ത്ഥി അനില്‍കുമാറിന് 390 വോട്ടും ലഭിച്ചു.

എസ്എഫ്ഐയിലൂടെ വളർന്ന് മുസ്ലിം ലീഗിലെത്തിയ ആളാണ് മുഹമ്മദ് ഷമീൽ. സിപിഎം വോട്ടുകൾ ചോരുമെന്ന് തെരഞ്ഞെടുപ്പിനു മുൻപു തന്നെ സംശയമുണ്ടായിരുന്നു. ഇത് കണക്കുകൂട്ടി പാർട്ടി ചിഹ്നത്തിനു പകരം സ്വതന്ത്രനായാണ് യുഡിഎഫ് നേതൃത്വം ഷമീലിനെ മത്സരിപ്പിച്ചത്. പ്രാദേശിക അടിയൊഴുക്കുകൾ തെരഞ്ഞെടുപ്പിൽ നിർണായകമായതായി കരുതുന്നു. പാർട്ടി തട്ടകത്തിൽ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സിപിഎമ്മിന് കനത്ത ആഘാതമാണ്. തെരഞ്ഞെടുപ്പ് വിജയത്തോടെ കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് അംഗങ്ങളുടെ എണ്ണം 21 ആയി.












Click it and Unblock the Notifications