മലയാളിയെ കുടിപ്പിച്ച് കിടത്താൻ മന്ത്രിസഭയുടെ പച്ചക്കൊടി; സംസ്ഥാനത്തെ 420ഓളം ബാറുകൾ തുറക്കും....
സംസ്ഥാനത്തെ കോർപ്പറേഷൻ, നഗരസഭാ പരിധികളിലുള്ള സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയ്ത് പുനർ വിജ്ഞാപനമിറക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ബാറുകൾ തുറക്കാനുള്ള നീക്കത്തിന് മന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയ്ത് 420ഓളം ബാറുകൾ തുറക്കാനാണ് ബുധനാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
സംസ്ഥാനത്തെ കോർപ്പറേഷൻ, നഗരസഭാ പരിധികളിലുള്ള സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയ്ത് പുനർ വിജ്ഞാപനമിറക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയ്യുന്നതോടെ 420ഓളം ബാറുകൾക്ക് പ്രവർത്തനാനുമതി ലഭിക്കും.

കർണ്ണാടക സർക്കാരിനെ മാതൃകയാക്കിയാണ് കേരളവും പാതകൾ ഡീനോട്ടിഫൈ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റർ ദൂരപരിധിക്കുള്ളിൽ മദ്യശാലകൾ പ്രവർത്തിക്കാൻ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാനാണ് സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയ്യുന്നത്. ബാറുകൾ തുറക്കാനായി പാതകൾ ഡീനോട്ടിഫൈ ചെയ്യുന്നതിനെ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നേരത്തെ എതിർത്തിരുന്നുവെങ്കിലും ബുധനാഴ്ചത്തെ യോഗത്തിൽ അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചില്ല.
പൂട്ടികിടക്കുന്ന മദ്യശാലകൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്ന ബാറുടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പഞ്ചായത്തുകളിലെ പാതകളെയും ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. പാതകൾ ഡീനോട്ടിഫൈ ചെയ്താൽ ഇവയുടെ അറ്റക്കുറ്റപ്പണികളടക്കമുള്ള എല്ലാ ചിലവുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടി വരും.












Click it and Unblock the Notifications