വോട്ടെടുപ്പ് നാളെ; കൊച്ചി കോര്‍പ്പറേഷന്‍ ഭരണം വീഴ്ത്തുമെന്ന് എല്‍ഡിഫ്, നടക്കില്ലെന്ന് യുഡിഎഫ്
കൊച്ചി: 2015 ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം വലിയ മുന്നേറ്റമായിരുന്നു ഇടതുമുന്നണി കാഴ്ച്ചവെച്ചത്. ഭൂരിപക്ഷം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം പിടിച്ച ഇടതുമുന്നണി കോര്‍പ്പറേഷനുകളിലും മേധാവിത്വം സ്ഥാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളില്‍ ഇടതുമുന്നണി വിജയക്കൊടി പാറിച്ചപ്പോള്‍ കൊച്ചിയില്‍ മാത്രമായിരുന്നു യുഡിഎഫിന് വിജയം കാണാന്‍ കഴിഞ്ഞത്.
കോണ്‍ഗ്രസ് വിമതനായ പികെ രാഗേഷിന്‍റെ സഹായത്തോടെയായിരുന്നു ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇടതുമുന്നണി പിടിച്ചെടുത്തത്. വര്‍ഷം നാല് കഴിഞ്ഞപ്പോള്‍ പികെ രാഗേഷിനെ സ്വന്തംപാളയത്തില്‍ തിരികെ എത്തിച്ച് യുഡിഎഫ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കുന്നത് ഏതാനും നാള്‍ക്കുമുന്നെ കാണാന്‍ കഴിഞ്ഞു. സമാനമായ രീതിയിലല്ലെങ്കിലും മറ്റൊരു വലിയ അട്ടിമറിയിലൂടെ യുഡിഎഫിന്‍റെ കയ്യിലുള്ള കൊച്ചി കോര്‍പ്പറേഷന്‍ ഭരണം വീഴ്ത്താന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്.
ഒറ്റക്കെട്ടായി നില്‍ക്കും
കൊച്ചി മേയര്‍ സൗമിനി ജയനെതിരെ അവിശ്വസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം ആഗസ്റ്റ് 29 ന് ജില്ലാ വരണാധികരിയായ കളക്ടര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അവിശ്വാസ പ്രമേയത്തില്‍ നാളെയാണ് വോട്ടെടുപ്പിന് വരണാധികാരി തിയ്യതി നല്‍കിയിരിക്കുന്നത്. അംഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും പ്രമേയം പരാജയപ്പെടുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
ശക്തമായ എതിര്‍വികാരം
എന്നാല്‍ മേയര്‍ക്കെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ എതിര്‍വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിൽ നിന്ന് വോട്ട് ചോർച്ചയുണ്ടാകുമെന്നും പ്രമേയം വിജയിക്കുമെന്നുമാണ് ഇടത് നേതാക്കള്‍ അവകാശപ്പെടുന്നത്. കോർപ്പറേഷൻ ഭരണം സമ്പൂർണ പരാജയമെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കക്ഷി നില
കക്ഷി നില അനുസരിച്ച് പ്രമേയം പരാജയപ്പെടനാണ് സാധ്യതയെങ്കിലും അട്ടിമറി നടക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. 74 അംഗ കൗണസിലിൽ 38 പേരാണ് യുഡിഎഫ് പക്ഷത്തുള്ളത്. പ്രതിപക്ഷത്ത് എൽഡിഎഫിന് 34 അംഗങ്ങളുടെയും, ബിജെപിക്ക് 2 അംഗങ്ങളുടെയും പിന്തുണയാണുള്ളത്. മേയര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഒരു വിഭാഗം രംഗത്ത് വന്നതായിരുന്നു കോര്‍പ്പറേഷനില്‍ യുഡിഎഫില്‍ ആശങ്കകള്‍ക്ക് ഇടയാക്കിയത്.
ചരടുവലികള്‍
എ ഗ്രൂപ്പിലെ രണ്ട് മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മേയര്‍ക്കിതിരേയുള്ള ചരടുവലികള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചത്. പ്രതിപക്ഷത്തിന്‍റെ അവിശ്വാസത്തിന്‍റെ മുനയില്‍ നിര്‍ത്തി മേയര്‍ മാറ്റത്തിന് കളം ഒരുക്കാമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. അവിശ്വാസത്തെ മറികടക്കുന്നതിനൊപ്പം മേയറുടെ രാജി എന്ന ആവശ്യമാവും അവര്‍ മുന്നോട്ടുവെച്ചു എന്നാണ് സൂചന.
എല്‍ഡിഎഫ് പ്രതീക്ഷ
മറ്റൊരു സ്ഥിരം സമിതിയില്‍ നിന്ന് ഒരംഗത്തെ രാജിവെപ്പിച്ച് ആരോഗ്യ സ്ഥിരംസമിയിതിലേക്ക് കോണ്‍ഗ്രസ് മത്സരിപ്പിച്ചെങ്കിലും രണ്ട് പാര്‍ട്ടി അംഗങ്ങള്‍തന്നെ വോട്ട് മാറ്റി ചെയ്തതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു. അവിശ്വാസത്തിന്റെ മറവിൽ, കോൺഗ്രസിനുള്ളിൽ ചില പകപോക്കലുകള്‍ ഉണ്ടാവുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. കൗൺസിൽ യോഗത്തിൽ നിന്നും വിട്ട് നിന്ന് ക്വോറം തികഞ്ഞില്ലെന്ന കാരണം കാട്ടി വോട്ടെടുപ്പ് മാറ്റി വെയ്പ്പിക്കുക എന്ന തന്ത്രമായിരിക്കും ഒരുപക്ഷെ യുഡിഎഫ് നാളെ സ്വീകരിക്കുക