കേരള ബാങ്ക് ആദ്യ ഭരണസമിതി തെരഞ്ഞെടുപ്പ്: എൽഡിഎഫിന് വൻ വിജയം, യുഡിഎഫിന് ദയനീയ പരാജയം
തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനൽ വൻ വിജയം നേടി. തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണ സമിതി ഇന്ന് അധികാരമേൽക്കും. ചെയർമാനെ ഇന്ന് തിരഞ്ഞെടുക്കും. തെരഞ്ഞെടുപ്പ് നടന്ന 13 ജില്ലകളിലും, അർബൻ ബാങ്കുകളുടെ പ്രതിനിധി സ്ഥാനത്തേക്കും എൽഡിഎഫ് സ്ഥാനാർത്ഥികൾ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചുവെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ.
കേരള ബാങ്കിനെതിരെ നിരന്തരം നിഷേധാത്മക സമീപനം സ്വീകരിച്ച യുഡിഎഫിന് വിരലിൽ എണ്ണാവുന്ന വോട്ടുകൾ മാത്രമാണ് നേടാനായത്. ഈ ദയനീയ പരാജയം യുഡിഎഫിന് സഹകാരി സമൂഹം നൽകിയ തിരിച്ചടിയായി കണക്കാക്കാം എന്നും മന്ത്രി വ്യക്തമാക്കി.
വാഗ്ദാനങ്ങളില്‍ ഒന്നു കൂടി സഫലം
തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കേരളം ബാങ്കിന്റെ അധികാരമേൽക്കുന്നതോടെ ഇടതുപക്ഷ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നു കൂടി സഫലമാവുകയാണ് എന്ന് കടകംപളളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന കാൽവയ്പ്പ് കൂടിയാണ് ഇതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെയും സഹകാരികളുടെയും നാലു വർഷത്തെ അക്ഷീണ പ്രവർത്തനമാണ് കേരള ബാങ്ക് രൂപീകരണത്തിന്റെ അടിസ്ഥാനം.
സമീപനരേഖ അംഗീകരിച്ചതോടെ
പൊതുമേഖലാ ബാങ്കുകളടക്കം, നിക്ഷേപ സമാഹരണത്തിനുള്ള ഇടംമാത്രമായി കേരളത്തെ കണ്ടു തുടങ്ങിയ കാലം മുതൽ സഹകാരികളുടെ മനസ്സിലുയരാൻ തുടങ്ങിയ ആശയമായിരുന്നു കേരളബാങ്ക്. 2016 ജൂലൈ 20ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗം സമീപനരേഖ അംഗീകരിച്ചതോടെയാണ് ബാങ്ക് രൂപീകരണ പ്രക്രിയക്ക് ഔപചാരികമായ തുടക്കമായത്.
നിരന്തര പ്രയത്നത്തിന്റെ നാൾവഴി
പ്രൊഫ. എം എസ് ശ്രീറാം നേതൃത്വത്തിൽ നടന്ന പഠനം, ഈ റിപ്പോർട്ടിൻമേൽ വി ആർ രവീന്ദ്രനാഥ് ചെയർമാനായ കർമസമിതിയുടെ ശുപാർശ, റിസർവ് ബാങ്കിന് അപേക്ഷ സമർപ്പിക്കൽ എന്നിങ്ങനെ തുടരുന്നു സർക്കാരിന്റെ നിരന്തര പ്രയത്നത്തിന്റെ നാൾവഴി. ഈ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തെ സഹകാരി സമൂഹം അകമഴിഞ്ഞ പിന്തുണയാണ് സർക്കാരിന് നൽകിയത് എന്നും കടകംപളളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇന്ന് നാം കേരള ബാങ്ക് എന്ന ലക്ഷ്യത്തിലെത്തിയത് ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ചാണ്.
തല്ലിത്തകർക്കാൻ നിരന്തര ശ്രമം
ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ എതിർപ്പ് രണ്ടുവർഷത്തിലേറെ കേരള ബാങ്ക് രൂപീകരണം വൈകിപ്പിച്ചു. കേവല രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ സംസ്ഥാനത്തിന്റെ പൊതു ആവശ്യത്തെ തല്ലിത്തകർക്കാൻ നിരന്തര ശ്രമമാണ് ഉണ്ടായത്. നിരന്തരം കോടതി കേസുകളിലും കേന്ദ്ര ധനമന്ത്രാലയത്തിനും റിസർവ് ബാങ്ക്, നബാർഡ് തുടങ്ങിയ ധന ഏജൻസികൾക്കും നൽകിയ പരാതികളിലും കേരള ബാങ്ക് രൂപീകരണം നിരന്തരം തടസ്സപ്പെട്ടു.
Recommended Video
എല്ലാ തടസ്സങ്ങളും നിയമപരമായി നേരിട്ട്
സംസ്ഥാന സർക്കാർ നിശ്ചയദാർഢ്യത്തോടെ എല്ലാ തടസ്സങ്ങളും നിയമപരമായി നേരിട്ട് കൊണ്ടാണ് ആദ്യ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പ് നടത്തിയത്. നാലു വർഷം നീണ്ട നിരന്തര പരിശ്രമങ്ങളുടെ ഫലം കൂടിയാണ് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി അധികാരമേൽക്കുന്നതോടെ സഫലമാകുന്നത് എന്നും മന്ത്രി വ്യക്തമാക്കി.