പാലാ പിടിക്കാന്‍ സിപിഎമ്മിന്‍റെ തന്ത്രം.. പുറത്തെടുക്കുന്നത് ചെങ്ങന്നൂര്‍ മോഡല്‍
കോട്ടയം: പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫിന് കീറാമുട്ടിയായിരിക്കുകയാണ്. നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്‍റെ നീക്കം. എന്നാല്‍ നിഷയെ മത്സരിപ്പിച്ചാല്‍ ചിഹ്നം അനുവദിക്കില്ലെന്ന നിലപാടിലാണ് പിജെ ജോസഫ്. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള സമവായത്തിന് യുഡിഎഫ് ക്യാമ്പില്‍ ശ്രമം തുടരുകയാണ്.
അതേസമയം യുഡിഎഫിലെ പ്രതിസന്ധി മുതലെടുത്ത് പാലാ പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ് എല്‍ഡിഎഫ്. എന്‍സിപി നേതാവായ മാണി സി കാപ്പനാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെങ്കിലും സിപിഎം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി നടത്തുന്ന മുന്നൊരുക്കങ്ങളും പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ മാണി സി കാപ്പന് വേണ്ടിയും നടത്താനായി തയ്യാറെടുക്കുകയാണ് സിപിഎം. ചെങ്ങന്നൂര്‍ മോഡല്‍ ആയിരിക്കും മണ്ഡലത്തില്‍ സിപിഎം പുറത്തെടുക്കുക.

ഇടത് പ്രതീക്ഷ ഇങ്ങനെ
ഉറച്ചകോട്ടയായി എക്കാലത്തും യുഡിഎഫിന് ഒപ്പം നിലയുറപ്പിച്ച മണ്ഡലമാണ് പാല. 1965 ല്‍ മണ്ഡലം രൂപം കൊണ്ടത് മുതല്‍ ഇന്നേവരെ കെഎം മാണിയല്ലാതെ മറ്റൊരു നേതാവ് പാലായില്‍ നിന്ന് നിയമസഭയിലേക്ക് എത്തിയിട്ടില്ല. വലിയ ഭൂരിപക്ഷത്തോടെയായിരുന്നു ഓരോ തവണയും മാണിയെ പാലായിലെ ജനങ്ങള്‍ വിജയിപ്പിച്ചിരുന്നത്. ആ പകിട്ടിന് അല്‍പമെങ്കിലും കോട്ടം തട്ടിയത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിയിരുന്നു.
കെഎം മാണിയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തളയ്ക്കാന്‍ ഇടത് സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന് സാധിച്ചിരുന്നു.

വിജയ സാധ്യത
അതുകൊണ്ട് തന്നെ ഇത്തവണ
മാണിയില്ലാത്ത സാഹചര്യത്തില്‍ മാണി സി കാപ്പന് തന്നെയാണ് വിജയസാധ്യതയെന്നാണ് ഇടതുമുന്നണി വിലിയിരുത്തല്‍.കഴിഞ്ഞ നാല് തവണയായി എല്‍ഡിഎഫില്‍ നിന്ന് എന്‍സിപിയാണ് പാലായില്‍ മത്സരിക്കുന്നത്. അതില്‍ തന്നെ 2006,2011,2016 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ തന്നെയായിരുന്നു സ്ഥാനാര്‍ത്ഥി.എന്‍സിപി സ്ഥാനാര്‍ത്ഥിക്കായി ചെങ്ങന്നൂര്‍ മോഡല്‍ സംഘടനാ തലത്തില്‍ പരീക്ഷിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ തിരുമാനം.

ചെങ്ങന്നൂര്‍ മോഡല്‍
മൂന്ന് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കാണ് പാലായുടെ ചുമതല. മന്ത്രി എംഎം മണി, കെജെ തോമസ്, വൈക്കം വിശ്വന്‍ എന്നിവര്‍ പാര്‍ട്ടിക്ക് വേണ്ടി ഏകോപനം നടത്തും. കോടിയേരി ബാലകൃഷ്ണനാണ് പൊതുവായ ചുമതല. സംസ്ഥാന കമ്മിറ്റിയിലെ ചില അംഗങ്ങളേയും പാലായിലേക്ക് നിയോഗിക്കാനാണ് തിരുമാനം. പഞ്ചായത്തുകളുടെ ചുമതലയും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഇടതു നേതാക്കള്‍ പങ്കെടുക്കുന്ന മണ്ഡലം കണ്‍വെന്‍ഷന്‍ നാലിന് ചേരും. മൂന്നിന് പാലായില്‍ കോടിയേരി പങ്കെടുക്കുന്ന പ്രത്യേക യോഗവുമുണ്ട്.

ബിജെപി സ്ഥാനാര്‍ത്ഥി
അതേസമയം പാലായില്‍ ഇന്ന് തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. ബിജെപി തന്നെയാണ് ഇവിടെ മത്സരിക്കുക. ബിജെപി ജില്ലാ പ്രസിഡന്‍റ് എന്‍ ഹരിയെ തന്നെ വീണ്ടും മത്സര രംഗത്ത് ഇറക്കാനാണ് സാധ്യത. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഹരി മത്സരിച്ചപ്പോള്‍ എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ടുകളിലാണ് ബിജെപി പ്രതീക്ഷ വെയ്ക്കുന്നത്. 24,821 വോട്ടുകളായിരുന്നു ഹരി നേടിയത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിസി തോമസിന് ലഭിച്ചത് 26,533 വോട്ടുകളായിരുന്നു.മൂവായിരത്തോളം വോട്ടുകളാണ് അധികമായി നേടിയത്. രണ്ടാം സ്ഥാനത്ത് എത്തിയ എല്‍ഡിഎഫുമായി 6,966 വോട്ടിന്‍റെ വ്യത്യാസം മാത്രം.
'ലഭിച്ച ഭക്ഷ്യസാധനങ്ങള്‍ കിറ്റുകളാക്കി സ്റ്റിക്കര്‍ ഒട്ടിച്ച് കോണ്‍ഗ്രസുകാരുടേതാക്കി'.. പിവി അന്‍വര












Click it and Unblock the Notifications