2016 ല്‍ 20748, 2019 ല്‍ 2721; ഇടിയുന്ന യുഡിഎഫ് മേല്‍ക്കൈ; കോന്നിയില്‍ വിജയപ്രതീക്ഷയോടെ സിപിഎം
പത്തനംതിട്ട: കെഎം മാണിയില്ലാത്ത പാലായില്‍ വിജയക്കൊടി പാറിക്കാമെന്ന പ്രതീക്ഷയില്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് നടപ്പിലാക്കിക്കൊണ്ടിരുക്കുന്നത്. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങളും രണ്ടില ചിഹ്നത്തിന്‍റെ അഭാവവും ഇത്തവണ മാണി സി കാപ്പന്‍റെ വിജയം ഉറപ്പിക്കുമെന്നാണ് ഇടത് പ്രതീക്ഷ.
സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പാലായിലെ ഇടത് പ്രചരണങ്ങള്‍ സജീവമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. പാലായില്‍ പ്രചരണം പൊടിപൊടിക്കുമ്പോള്‍ തന്നെ തൊട്ടടുത്ത ജില്ലയായ പത്തനംതിട്ടയിലെ കോന്നിയില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും സജീവമാക്കിയിരിക്കുകയാണ് സിപിഎം.

നടക്കേണ്ടിയിരുന്നത് 6 ഇടത്ത്
പാലാ ഉള്‍പ്പടെ സംസ്ഥാനത്തെ 6 നിയോജക മണ്ഡലങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ പാലായില്‍ മാത്രമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ മാസം 23 നാണ് പാലായില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന കോന്നി, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, എറണാകുളം, അരൂര്‍ മണ്ഡലങ്ങളില്‍ ഈ നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോന്നിയില്‍ തുടങ്ങി സിപിഎം
പ്രഖ്യാപനം വന്നില്ലെങ്കിലും ഈ മണ്ഡലങ്ങളിലെല്ലാം തന്നെ മുന്നണികള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പത്തനംതിട്ട ജില്ലയിലെ കോന്നിയിലെ മറ്റ് കക്ഷികളെക്കാള്‍ ഒരുപടി മുന്നേറിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് സിപിഎം. ഒരു മാസം മുൻപ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ശിൽപശാലയോടെയാണ് പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

11 ബൂത്ത് കമ്മിറ്റികൾ
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കാൻ 211 ബൂത്ത് കമ്മിറ്റികൾ രൂപീകരിച്ച് യോഗം നടത്തിയ ശേഷ ഭവനസന്ദര്‍ശനത്തിലേക്ക് കോന്നിയില്‍ സിപിഎം കടന്നു കഴിഞ്ഞു. പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയിലേക്ക് സിപിഎം കടന്നിട്ടില്ല. പാലാ ഉപതിരഞ്ഞെടുപ്പിന് ശേഷമാത്രമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് സിപിഎം കടക്കുക.

ശബരിമല വിഷയത്തില്‍
ഏറെ അഭിമാനകരമായ പോരാട്ടമായാണ് ശബരിമലയോട് ചേര്‍ന്ന് കിടക്കുന്ന കോന്നി ഉപതിരഞ്ഞെടുപ്പിനെ സിപിഎം കാണുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച നിലപാടിനെതിരേയുള്ള പ്രതിഷേധം തണിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ബൂത്തുകളുടെ ചുമതല നല്‍കിയിരിക്കുന്ന നേതാക്കളും ഭവനസന്ദര്‍ശത്തില്‍ പങ്കെടുക്കുന്നുണ്ട്.

തിരിച്ചു പിടിക്കാനായാല്‍
കോന്നി തിരിച്ചു പിടിക്കാനായാല്‍ ശബരിമല വിഷയത്തിൽ നേരിടുന്ന വിമർശനങ്ങൾക്കും മറുപടിയാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 2016 ല്‍ 20748 വോട്ടിനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അടുര്‍ പ്രകാശ് കോന്നിയില്‍ നിന്ന് വിജയിച്ചത്. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുമേല്‍ മൂവായിരം വോട്ടിന്‍റെ വ്യത്യാസം മാത്രമാണ് യുഡിഎഫിന് നേടാന്‍ കഴിഞ്ഞത്.

വോട്ടുകള്‍
യുഡിഎഫിന് 49,667 വോട്ടും എൽഡിഎഫിന് ലഭിച്ചത് 46,946 വോട്ടുമാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ വലിയ തോതില്‍ വോട്ട് പിടിച്ചതായിരുന്നു ഇരുമുന്നണികള്‍ക്കും തിരിച്ചടിയായത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു ലഭിച്ച വോട്ടിനേക്കാൾ 28,284 വോട്ടുകളുടെ വർധനയാണ് കോന്നിയില്‍ ഇത്തവണ ഉണ്ടായത്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയും വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്.

ത്രികോണ മത്സരം നടന്നാല്‍
ശക്തമായ ത്രികോണ മത്സരം നടക്കുമ്പോള്‍ വിജയം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. അടൂര്‍ പ്രകാശിന്‍റെ വരവോടെ 1996 ലാണ് കോന്നി ഇടതുമുന്നണിക്ക് നഷ്ടമായത്. അന്ന് മുതല്‍ ഇന്നേവരെ നടന്ന തിരഞ്ഞെടുപ്പിലെല്ലാം യുഡിഎഫ് മാത്രമായിരുന്നു കോന്നിയില്‍ നിന്ന് വിജയിച്ചത്. ഇത്തവണ എന്തായാലും ഇതിന് മാറ്റമുണ്ടാകുമെന്നാണ് എല്‍ഡിഎഫ് പ്രത്യാശിക്കുന്നത്.












Click it and Unblock the Notifications