വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ കൊച്ചിയില്‍ ഇടത് പ്രതീക്ഷ ഉയര്‍ന്നു; 45 ലേറെ സീറ്റുകള്‍ നേടുമെന്ന്, കാരണം
എറണാകുളം: ഒന്നാം ഘട്ടത്തെ കവച്ചുവെക്കുന്ന പോളിങായിരുന്നു കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയത്. ഡിസംബർ എട്ടിന് 5 ജില്ലകളിൽ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 73.12% ആയിരുന്നു പോളിങ്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പോളിങ് ശതമാനം 76 ശതമാനം കടന്നു. വയനാട്ടിലായിരുന്നു ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 79.51 ശതമാനമായിരുന്നു വയനാട്ടിലെ ഇത്തവണത്തെ പോളിങ്. 73.91 ശതമാനവുമായി കോട്ടയമാണ് ഏറ്റവും പിറകിലായി. എറണാകുളം ജില്ലയില്‍ 77.13 ശതമാനം ആണ് പോളിങ്. കഴിഞ്ഞ കൊല്ലത്തേതില്‍ നിന്നും 1.37 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്.

കൊച്ചി കോര്‍പ്പറേഷന്‍
ജില്ലയില്‍ പൊതുവെ ഉയര്‍ന്ന് പോളിങ് ശതമാനം രേഖപ്പെടുത്തിയപ്പോഴും കോര്‍പ്പറേഷന്‍ പരിധിയില്‍ പോളിങ് കുറഞ്ഞത് യുഡിഎഫിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കോർപ്പറേഷനിലെ പോളിങ് നിരക്കിലെ ഇടിവ് യുഡിഎഫിന് തിരിച്ചടിയാകും എന്നാണ് ഇടതുമുന്നണിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയ നേതാവും മേയര്‍ സ്ഥാനാര്‍ത്ഥിയുമായ എം അനില്‍കുമാര്‍ അവകാശപ്പെടുന്നത്.

പത്ത് വര്‍ഷം മുമ്പ്
പത്ത് വര്‍ഷം മുമ്പ് യുഡിഎഫ് പിടിച്ചെടുത്ത കോര്‍പ്പറേഷന്‍ ഭരണം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടതുമുന്നണി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങിയത്. കോര്‍പ്പറേഷനെതിരായി ഭരണ വിരുദ്ധ വികാരം ശക്തമാണെന്നും അത് വോട്ടായി മാറുന്നതിലൂടെ അധികാരം പിടിക്കാമെന്നുമാണ് ഇടതു പ്രതീക്ഷ. പോളിങില്‍ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലടക്കം വോട്ടിങ് ശതമാനം കുറഞ്ഞതോടെ ഇടത് പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ചിറക് മുളക്കുകയാണ്.

ഇടതുപക്ഷം
62.01 ശതമാനം മാത്രാണ് ഇത്തവണ കൊച്ചി കോര്‍പ്പറേഷനിലെ പോളിങ്. കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് കൃത്യമായി അപ്ഡേറ്റ് ചെയ്ത വോട്ടർ പട്ടികയായിരുന്നു കൊച്ചി കോർപ്പറേഷനിലേത്. വോട്ട് ചേര്‍ക്കുന്നതിലും ഒഴിവാപ്പിക്കുന്നതിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൃത്യമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. ഇതിന് പുറമെ യുഡിഎഫ് സംവിധാനം തന്നെ പലയിടത്തും ശക്തവുമായിരുന്നില്ല.

യുഡിഎഫ് റിബലുകള്‍
കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ യുഡിഎഫ് റിബലുകള്‍ ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നു. പ്രമുഖ നേതാക്കളായ റിബലുകള്‍ യുഡിഎഫ് വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടാക്കുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. യുഡിഎഫ് പ്രചാരണം പൊതുവെ തണുപ്പന്‍ മട്ടിലായിരുന്നു. വാശിയേറിയ പ്രചാരണം ഏതാനും വാര്‍ഡുകളില്‍ മാത്രം ഒതുങ്ങി.

ബിജെപിയുടെ വോട്ടുകള്‍
കഴിഞ്ഞ കാലങ്ങളില്‍ ബിജെപിയുടെ കുറെ വോട്ടുകള്‍ യുഡിഎഫ് പിടിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത്തവണ ഇതുണ്ടാവാന്‍ സാധ്യതയില്ല. ബിജെപിയും എല്‍ഡിഎഫും ശക്തമായ പ്രചാരണമാണ് നടത്തിയത്. അതുകൊണ്ട് തന്നെ യുഡിഎഫിന് കാര്യമായ നഷ്ടമായിരിക്കും ഇത്തവണ കൊച്ചി കോര്‍പ്പറേഷനില്‍ സംഭവിക്കാന്‍ പോവുന്നതെന്നും അനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം മത്സരിക്കുന്നത്
യുഡിഎഫ് ഭരണകാലത്തെ വികസന മുരടിപ്പും അഴിമതിയും ചൂണ്ടിക്കാട്ടിയായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണം. 56 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. സിപിഐ എട്ട് സീറ്റിലും കേരള കോൺഗ്രസ് മാണി വിഭാഗം മൂന്ന് സീറ്റുകളിലുംഎൻസിപിയും ജനതാദള്‍ എസും രണ്ട് വീതം സീറ്റുകളിലും മത്സരിച്ചു. കോൺഗ്രസ് എസ്, സിപിഐഎംഎൽ റെഡ് ഫ്ലാഗ്, ഐഎൻഎൽ എന്നീ പാർട്ടികൾ ഒരോ സീറ്റിലും മത്സരിക്കുന്നു.

1979 മുതല്‍ 2010 വരെ
1979 മുതല്‍ 2010 വരെയുള്ള 31 വര്‍ഷം കൊച്ചി കോര്‍പ്പറേഷന്‍ ഭരണം കൈപ്പിടിയിലൊതുക്കിയത് എല്‍ഡിഎഫായിരുന്നു. 2010ല്‍ ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് അധികാരം പിടിച്ചെടുത്തു. 2015ലും യുഡിഎഫ് അധികാരം നിലനിര്‍ത്തി. സൗമിനി ജയിനായിരുന്നു മേയര്‍. യുഡിഎഫ് - 37, എൽഡിഎഫ്-34, ബിജെപി -2 എന്നിങ്ങനെയാണ് കോര്‍പ്പറേഷനിലെ നിലവിലെ അംഗബലം.

45 ലേറെ സീറ്റുകള്‍
ഇത്തവണ 45 ലേറെ സീറ്റുകള്‍ ഉറപ്പെന്നാണ് ഇടത് നേതാക്കളുടെ അവകാശവാദം. സര്‍ക്കാറിന്‍റെ വികസന പ്രവര്‍ത്തനങ്ങളും വോട്ടായി മാറുമെന്നും ഇടത് നേതാക്കള്‍ പ്രതീക്ഷിക്കുന്നു. പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് തന്നെയാണ് പ്രതീക്ഷകള്‍ കൂടുതല്‍ വര്‍ധിപ്പിക്കുന്നത്.
Recommended Video

യുഡിഎഫ് പ്രതീക്ഷ
അതേസമയം, സംസ്ഥാനത്തെ മികച്ച പോളിങ് നിരക്ക് യുഡിഎഫിന് അനുകൂലമാകുമെന്നാണ് കണക്കുകൾ നിരത്തി ഹൈബി ഈഡന്‍റെ അവകാശവാദം. ജനം കരുതിക്കൂട്ടിയാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാറിനെതിരായ വിധിയെഴുത്താണ് പോളിങില്‍ ഉണ്ടാവുക. കൊച്ചി കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താനും മറ്റ് പല തദ്ദേശ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications