യുഡിഎഫ് അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചിട്ടും പന്തളത്ത് എല്‍ഡിഎഫിന് വിജയം
പന്തളം: ശബരിമലിയിലെ സ്ത്രീപ്രവേശന വിധിയെതുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയ സ്ഥലമാണ് പന്തളം. ശബരിമലയോട് ഏറ്റവും അടുത്ത് നില്ക്കുന്നു എന്നതിനാല്‍ തന്നെ പന്തളത്തായിരുന്നു കോണ്‍ഗ്രസും ബിജെപിയുമുള്പ്പടേയുള്ളവര് കോടതി വിധിക്കെതിരായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്.
സുപ്രീംകോടതി വിധി വന്നതിന്റെ പിറ്റേ ദിവസം ആയിരക്കണക്കിന് സ്ത്രീകള്‍ അണിനിരന്ന നാമജപപ്രതിഷേധവും ഇവിടെ നടന്നിരുന്നു. അങ്ങനെയുള്ള പന്തളം നഗരസഭ ഭരിക്കുന്നതവാട്ടെ സിപിഎമ്മും. ഈ സാഹചര്യത്തിലാണ് നഗരസഭാ ഭരണനേതൃത്വത്തിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. ബിജെപി പിന്തുണ നല്‍കിയിട്ടും പ്രമേയം പരാജയപ്പെടുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
പന്തളം ഭരണ സമിതിക്കെതിരെ
ബിജെപിയുടെ കൂടി പിന്തുണ ഉറപ്പാക്കിയതിന് ശേഷമായിരുന്നു എല്‍ഡിഎഫ് നേതൃത്വത്തിലുള്ള പന്തളം ഭരണ സമിതിക്കെതിരെ യൂഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ബിജെപിയും യുഡിഎഫും ചേര്‍ന്നാല്‍ പ്രമേയം വിജയിപ്പിക്കാന്‍ കഴിയുന്ന അംഗസഖ്യ ഉണ്ടായിട്ടും പ്രമേയം പരാജയപ്പെടുകയായിരുന്നു.
ബിജെപി പിന്തുണ നല്‍കിയിട്ടും
കോണ്‍ഗ്രസ് പ്രതിനിധിയുടെ ഒരു വോട്ട് ആസാധുവായതായിരുന്നു ബിജെപി പിന്തുണ നല്‍കിയിട്ടും അവിശ്വാസ പ്രമേയം പരാജയപ്പെടാന്‍ കാരണം. ശബരിമല വിഷയം ഏറ്റവും സജീവമായ പന്തളത്ത് സിപിഎമ്മിന് അധികാരം നഷ്ടപ്പെടുത്തുകയെന്ന യുഡിഎഫ്-ബിജെപി മോഹമാണ് ഇതോടെ പൊലിഞ്ഞത്.
കക്ഷി നില
33 അംഗ നഗരസഭയില്‍ എല്ലാം അംഗങ്ങളും ഹാജരായപ്പോള്‍ അവിശ്വാസം പാസാകാന്‍ 17 വോട്ടായിരുന്നു വേണ്ടിയിരുന്നത്. എല്‍ഡിഎഫ് 14, യുഡിഎഫ് 11, ബിജെപി 7, എസ്ഡിപിഐ എന്നിങ്ങനെയായിരുന്നു പന്തളം നഗരസഭയിലെ കക്ഷി നില.
ഏഴ് ബിജെപി അംഗങ്ങള്‍
യുഡിഎഫ് കൊണ്ടുവന്ന പ്രമേയത്തെ ഏഴ് ബിജെപി അംഗങ്ങളും പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസ്-ബിജെപി കൂട്ട് കെട്ടില്‍ പ്രതിഷേധിച്ച് എസിഡിപിഐയുടെ ഏക പ്രതിനിധി എം ആര് ഹസിന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
വോട്ട് ആസാധുവാക്കി
യുഡിഎഫ് പക്ഷത്തുള്ള ആര്‍എസ്പി(ബി) പ്രതിനിധി വിഎസ് ശിവകുമാര്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയക്ക് പങ്കെടുത്തെങ്കില് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രതിനിധി ആനി ജോണ്‍ വോട്ട് ആസാധുവാക്കുകുയം ചെയ്തതോടെ യുഡിഎഫ് പ്രമേയം പരാജയപ്പെടുകയായിരുന്നു.
യുഡിഎഫ് പക്ഷത്ത് നിന്ന്
ആനി ജോണ്‍ പേപ്പറില്‍ പേരെഴുതിയെങ്കിലും ഒപ്പിടാത്തതിനാല്‍ വോട്ട് അസാധുവാകുകയായിരുന്നു. പ്രമേയം പാസാവണമെങ്കില്‍ 17 വോട്ടായിരുന്നു വേണ്ടിയിരുന്നത്. യുഡിഎഫ് പക്ഷത്ത് നിന്ന് രണ്ട് വോട്ട് പോള്‍ ചെയ്യാതെ പോയതോടെ 16 വോട്ട് മാത്രമേ ലഭിച്ചുള്ളു.
സിപിഎമ്മിന് വലിയ നേട്ടം
ശബരിമല പ്രക്ഷോഭങ്ങളുടെ കേന്ദ്രഭൂമിയായ പന്തളത്ത് സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പാസാക്കാനാകാത്തത് പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. യുഡിഎഫും ബിജെപിയും യോജിച്ചിട്ടും ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞത് സിപിഎമ്മിന് വലിയ നേട്ടമായി.
ഉപതിരഞ്ഞെടുപ്പിലും
പന്തളം നഗരസഭയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്കും കനത്ത തിരിച്ചടിയേറ്റിരുന്നു. വലിയ പ്രചരണങ്ങളൊക്കെ നടത്തിയെങ്കിലും ബിജെപി കിട്ടിയത് 12 വോട്ടുകള്‍ മാത്രമായിരുന്നു. എസ്ഡിപിആ സ്ഥാനാര്‍ത്ഥിയായിരുന്നു ഇവിടെ വിജയിച്ചത്
എല്‍ഡിഎഫിന് നഷ്ടം
നേരത്തെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി അംഗങ്ങള്‍ പിന്തുണച്ചതോടെ അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. ബിജെപിയുടെ 4 അംഗങ്ങളില്‍ 3 പേര് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് സിപിഎമ്മിലെ തോമസ് തമ്പിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.
യുഡിഎഫ് 6, എല്‍ഡിഎഫ് 6, ബിജെപി 4
യുഡിഎഫ് 6, എല്‍ഡിഎഫ് 6, ബിജെപി 4 എന്നിങ്ങനെയായിരുന്നു അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ കക്ഷിനില. ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ നറുക്കെടുപ്പിലെ ഭരണം ലഭിച്ച സിപിഎം തോമസ് തമ്പിയെ പ്രസിഡന്റാക്കുകയായിരുന്നു. ഭരണ പരാജയം അരോപിച്ചാണ് യുഡിഎഫ് സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
വിപ്പ് നല്‍കിയിട്ടും
യുഡിഎഫ് അവിശ്വാസ പ്രമേയത്തെ ബിജെപി അംഗങ്ങളായ പ്രദീപ് അയിരൂര്‍, ആനന്ദക്കുട്ടന്, സുലേഖ ചന്ദ്രശേഖരന് എന്നിവര്‍ അനുകൂലിക്കുകയായിരുന്നു. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ബിജെപി അംഗങ്ങള്‍ വിട്ടു നില്‍ക്കണമെന്നാവശ്യപ്പെട്ട് വിപ്പ് നല്‍കിയിരുന്നതായി പാര്‍ട്ടി ജില്ലാ നേതൃത്വം പറയുന്നുണ്ടെങ്കിലും വിപ്പ് ലഭിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വം അവകാശപ്പെടുന്നത്.