'EX-MP' വിവാദം; പോസ്റ്റ് പിന്‍വലിച്ചവരും ഖേദപ്രകടനം നടത്തിയവരും, മടിയോ ദുരഭിമാനമോ ഇല്ലെന്ന് ബല്‍റാം
തിരുവനന്തപുരം: 'എക്സ് എംപി' കാര്‍ വിവാദത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചും മാപ്പ് പറഞ്ഞും രാഷ്ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും. ആറ്റിങ്ങല്‍ മുന്‍ എംപി എ സമ്പത്തിന്‍റെ കാറില്‍ 'എക്സ് എംപി' ബോര്‍ഡ് പതിച്ചെന്ന തരത്തില്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങള്‍ വ്യാപക പ്രചരണം നടന്നിരുന്നു. യുഡിഎഫ് നേതാക്കളായ വിടി ബല്‍റാം, ഷാഫി പറമ്പില്‍, പികെ ഫിറോസ്, സാമൂഹ്യപ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവ്, ബിജെപി നേതാവ് ടിപി സെന്‍കുമാര്‍ തുടങ്ങിയവര്‍ വിഷയത്തില്‍ 'മുന്‍ എംപി'ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.
ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോർഡ്! അന്തംവിട്ട് സമ്പത്തിന്റെ ഡ്രൈവർ
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം വ്യാജമാണെന്ന സംശയം ശക്തിപ്പെട്ടതോടെ പലരും ആദ്യത്തെ വിമര്‍ശന പോസ്റ്റുകള്‍ പിന്‍വലിച്ച് ഖേദപ്രകടനം നടത്താന്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം ഏറ്റെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതില്‍ ജാഗ്രതകുറവുണ്ടായെന്നാണ് സമ്മതിച്ച ഷാഫി പറമ്പില്‍ എംഎല്‍എ പോസ്റ്റ് പിന്‍വലിക്കുന്നതായും അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
ഷാഫി പറമ്പില്‍
ചിത്രം വ്യാജമാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതില്‍ ആദ്യത്തെ പോസ്റ്റ് പിന്‍വലിക്കുന്നെന്നാണ് ഷാഫി പറമ്പില്‍ എംഎല്‍എ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് പല പോസ്റ്റുകളും വന്നതിന് ശേഷവും ഉത്തരവാദിത്തപ്പെട്ട ഒരു നിഷേധക്കുറിപ്പൊ വാര്‍ത്തയോ വരാത്തത് കൊണ്ട് അത് ഒറിജിനല്‍ ആണെന്ന് കരുതിയ ജാഗ്രതക്കുറവ് സംഭവിക്കാന്‍ പാടില്ലാത്തത് ആയിരുന്നു.എന്റെ പോസ്റ്റ് കണ്ട് തെറ്റിദ്ധാരണ ഉണ്ടായവരോടും വ്യക്തിപരമായ പ്രയാസം ഉണ്ടായവരോടും നിര്‍വ്യാജമായ ഖേദം അറിയിക്കുന്നുവെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിടി ബല്‍റാം
വിടി ബല്‍റാം എംഎല്‍എയും ആദ്യപോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. ഒരു മുൻ എംപിയുടെ കാറിനേ സംബന്ധിച്ച വാർത്തകൾ പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചതിനും സാമൂഹ്യ മാധ്യമങ്ങളിലെ വ്യാപക പ്രചരണത്തിനും ശേഷമാണ് ശ്രദ്ധയിൽ പെട്ടത്. അതിനോടുള്ള പ്രതികരണവും ആ വാർത്തകളുടെ സ്വാധീനത്തിലാണ്. പാലക്കാട്ടെ പരാജയപ്പെട്ട എംപിയുടെ സമീപ ദിവസങ്ങളിലെ പ്രതികരണങ്ങളിലെ അപഹാസ്യതയുടെ കൂടി പശ്ചാത്തലത്തിലാണ് പുതിയ വാർത്തക്കും പ്രാധാന്യം കൈവരുന്നതെന്ന് പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിടി ബല്‍റാം വ്യക്തമാക്കുന്നു.
രാഷ്ട്രീയ വിമർശനം
ജനങ്ങൾ നൽകിയ തോൽവിയെ അംഗീകരിക്കാൻ കഴിയാത്ത സിപിഎം നേതാക്കളോടുള്ള രാഷ്ട്രീയ വിമർശനം തന്നെയായിരുന്നു പോസ്റ്റിന്റെ കാതൽ. ഒരു ഫോട്ടോയുടെ ആധികാരികത ഈ വിമർശനത്തിന്റെ പ്രസക്തിയെ ഇല്ലാതാക്കുന്നില്ല. അതിന്റെ മറുവശമെന്നോണം മറ്റ് ചിത്രങ്ങളും വിശദീകരണങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. എന്നാൽ ബന്ധപ്പെട്ട മുൻ എംപിയുടെ നേരിട്ടുള്ള നിഷേധക്കുറിപ്പ് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല.
ഏതാണ് ഒറിജിനൽ ഏതാണ് ഫോട്ടോഷോപ്പ്
അത്തരത്തിലുള്ള ഒരു സംശയത്തിന്റെ സാഹചര്യത്തിലാണ് ആദ്യ പോസ്റ്റ് പിൻവലിക്കുന്നത്. പ്രചരിക്കപ്പെടുന്ന രണ്ട് ഫോട്ടോകളിൽ ഏതാണ് ഒറിജിനൽ ഏതാണ് ഫോട്ടോഷോപ്പ് എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂർദ്ധന്യത്തിൽ കോഴിക്കോട് എം കെ രാഘവൻ എംപിക്കെതിരെ ഒരു ഉത്തരേന്ത്യൻ മാധ്യമം വ്യാജവാർത്ത നൽകിയപ്പോൾ അത് ആഘോഷിച്ചവരാണ് ഇവിടത്തെ സിപിഎമ്മുകാരെന്നും ബല്‍റാം കുറ്റപെടുത്തുന്നു.
എംകെ രാഘവനെതിരെ
പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി വരെയുള്ളവർ അന്ന് എംകെ രാഘവനെതിരെ നടത്തിയ അധിക്ഷേപങ്ങളൊന്നും പിന്നീട് ആ വിഡിയോ വ്യാജമായിരുന്നു എന്ന് വ്യക്തമായിട്ടും ഒരക്ഷരം തിരുത്തിയിട്ടില്ല. വ്യക്തി തർക്കങ്ങളിൽ പെട്ട് മരണമടയുന്നവരെപ്പോലും രാഷ്ട്രീയ രക്തസാക്ഷികളാക്കി കോൺഗ്രസിനെ അക്രമ രാഷ്ട്രീയക്കാരാക്കി ചിത്രീകരിക്കാൻ സി പി എം സംസ്ഥാന സെക്രട്ടറി നടത്തിയ നിരവധി വ്യാജപ്രചരണങ്ങളുടെ കാര്യത്തിലും മറിച്ച് തെളിയിക്കപ്പെട്ടിട്ടും ഒന്നുപോലും തിരുത്താൻ അദ്ദേഹമോ പാർട്ടിയോ തയ്യാറായിട്ടില്ല.
സെന്‍കുമാറും
പ്രതികരണങ്ങൾ അതത് സമയത്ത് മുന്നിൽ വരുന്ന വാർത്തകളോടാണ്. മറിച്ചുള്ള വസ്തുതകൾ ബോധ്യപ്പെട്ടാൽ തിരുത്തുന്നതിന് മടിയോ ദുരഭിമാനമോ ഇല്ലെന്നും വിടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നു. സമൂഹ്യപ്രവര്‍ത്തനായ ഹരീഷ് വാസുദേവ് മുന്‍ഡിജിപിയും ബിജെപി നേതാവുമായ സെന്‍കുമാറും ആദ്യ പോസ്റ്റുകള്‍ പിന്‍വലിച്ച് ഖേദപ്രകടനം നടത്തിയിട്ടുണ്ട്.
ഹരീഷ് വാസുദേവ്
എക്സ് എംപി എന്ന ബോർഡ് വെച്ച വാഹനത്തിന്റെ ചിത്രം ഒരു ഫോട്ടോഷോപ്പ് സൃഷ്ടി ആണെന്ന് ഒരുപാട് പേർ അറിയിക്കുന്നു. അങ്ങനെയെങ്കിൽ അത് സൃഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്യണം. നിരവധി പേർ അനർഹമായി ചുവന്ന ബോർഡ് വെച്ചുകാണുന്ന പൊതുബോധം ഉള്ളതുകൊണ്ടാണ് ആൾ ആരാണെന്നുപോലും അന്വേഷിക്കാതെ പൊതുവിമര്ശനമായി ഉന്നയിച്ചു നേരത്തെ പോസ്റ്റ് ഇട്ടത്. അതിൽ ആ എക്സ് എംപിയോട് നിർവ്യാജം ഖേദിക്കുന്നവെന്നാണ് ഹരീഷ് വാസുദേവ് ഫോസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്
ആദ്യപോസ്റ്റ് പിന്‍വലിച്ചതിന്‍റെ വിശദീകരണവുമായി വിടി ബല്‍റാം