വീക്ഷണത്തിന്റെ പേരിൽ വൻ പണപ്പിരിവ്; ഒന്നും അറിയാതെ ജീവനക്കാർ, പണം പോയത് ഏത് അക്കൗണ്ടിലേക്ക്?
കോഴിക്കോട്: വീക്ഷണം പത്രത്തിന്റെ പേരിൽ നേതാക്കളുടെ പണപ്പിരിവ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ കോഴിക്കോട് എത്തുന്നതിന് മുമ്പ് തന്നെ ജില്ലയില്‍ പണപ്പിരിവ് തകൃതിയായി നടക്കുകകയാണ്. പാർട്ടി നേതൃത്വമാണ് നേരിട്ട് പിരിവ് നടത്തുന്നത്. എന്നാൽ ഇതിന് പുറമേ വീക്ഷണത്തിന്റെ പേരിലും നേതാക്കൾ പിരിവ് നടത്തുകയാണ്. ഇതിനെതിരെ പത്രം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
പിണറായി വെളിപ്പെടുത്താത്ത പേരുകൾ സഭയിൽ വെളിപ്പെടുത്തിയത് ചെന്നിത്തല; പിണറായി കാണിച്ചത് മാന്യത, പക്ഷേ
പടയൊരുക്കം കോഴിക്കോട് ജില്ലയിൽ എത്തുമ്പോൾ സപ്ലിമെന്റ് അടിക്കണമെന്നാണ് വീക്ഷണത്തിനുള്ള നിർദേശം. ഇതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങലെയും വ്യക്തികളെയും സമീപിക്കുമ്പോൾ വീക്ഷണത്തിന് പണം കൊടുത്തല്ലോ എന്നാണ് ലഭിക്കുന്ന മറുപടി. പാര്‍ട്ടിയുടെ പേരില്‍ പിരിക്കുന്നതിന് പുറമെ വീക്ഷണം പത്രത്തിന്റെ പേരിലും പിരിവുണ്ട്. പത്രത്തിന്റെ സപ്ലിമെന്റിനാണെന്നും പറഞ്ഞാണ് ബാങ്കുകളിലും സൊസൈറ്റികളിലും മറ്റ് സ്ഥാപനങ്ങളിലും കയറിയുള്ള പിരിവ്. എനനാൽ ഇക്കാര്യം വീക്ഷണത്തിലെ ജീവനക്കാർ അറിഞ്ഞതുപോലുമില്ലെന്നാണ് റിപ്പോർട്ട്.
എല്ലാം പ്രമുഖ നേതാവിന്റെ ഒത്താശയോടെ
ജില്ലയിലെ പ്രമുഖ നേതാവിന്റെ ഒത്താശയോടെയാണ് നേതാക്കൾ തന്നെ പിരിവിന് ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ പ്രതികരിക്കാൻ കഴിയാതത് അവസ്ഥയിലാണ് ജീവനക്കാർ. കാരന്തൂർ, ചോവായൂർ സർവ്വീസ് സഹകരണ ബാങ്കുകളിലെല്ലാം വീക്ഷണത്തിന്റെ പേരിൽ പിരിവി നടത്തിയിട്ടുണ്ടെന്നാണ് സൂചന.
സപ്ലിമെന്റിറക്കാൻ പരസ്യമില്ല
ഇത്തരത്തിൽ പിരിവ് നടക്കുന്നതിനാൽ തന്നെ പടയൊരുക്കം ജില്ലയിലെത്തുമ്പോൾ വീക്ഷണം പത്രം എങ്ങിനെ സപ്ലിമെന്റ് ഇറക്കും എന്ന സങ്കടത്തിലായിരുന്നു ജീവനക്കാർ. സപ്ലിമെന്റ് അടിക്കാൻ പരസ്യം കിട്ടാത്ത അവസ്ഥയിലായിരുന്നു സംഭവം മുന്നോട്ട് പോയത്. .മറ്റു വഴികളില്ലാതായതോടെ വീക്ഷണം ജീവനക്കാര്‍ പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ ശൂരനാട് രാജശേഖരന് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയായിരുന്നു.
വീക്ഷണത്തിന്റെ പേര് കൂടെ ചേർത്തുള്ള മാസിക
വീക്ഷണത്തിന്റെ പേരിന് സാമ്യമുള്ള സപ്ലിമന്റ് ഇറക്കിയാണ് ഇവർ വീക്ഷണത്തിന് നൽകാൻ തയ്യാറായ സഹകരണസ്ഥാപനത്തിൽ നിന്നും പരസ്യം തട്ടിയെടുക്കുന്നത്. വീക്ഷണത്തിന്റെ പേര് കൂടെ ചേർത്തുള്ള മാസികയുടെ പേരിൽ വളരെ ചുരുക്കം കോപ്പി അച്ചടിച്ച് യുഡിഎഫ് പരിപാടിയുടെ മറവിൽ ഇക്കൂട്ടർ വൻ തുക സമാഹരിക്കുന്നു. വീക്ഷണവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് പത്രത്തിൽ വാർത്ത കൊടുക്കേണ്ട അവസ്ഥപോലും സംജാതമായി.
ഇതേത് സംഘടന...
വീക്ഷണത്തിന്റെ പേരിന് പുറമെ, വീക്ഷണം പ്രവാസി കോണ്‍ഗ്രസ് എന്ന സംഘടനയുടെ പേരിലും പിരിവ് നടക്കുന്നുണ്ട്. ഇതേത് സംഘടനയാണെന്ന് വീക്ഷണം ജീവനക്കാര്‍ തന്നെ ചോദിക്കുന്നു. പടയൊരുക്കം ജില്ലയിലെത്തുമ്പോള്‍ സപ്ലിമെന്റ് അടിക്കണമെന്നാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളില്‍ പരസ്യം ചോദിച്ച് ചെല്ലുമ്പോഴാണ് വീക്ഷണത്തിന് പണം കൊടുത്തല്ലോ എന്ന മറുപടി ജീവനക്കാർക്ക് ലഭിച്ചിരുന്നത്.
പിറകിൽ മുൻ മന്ത്രി
വീക്ഷണം മാനേജ്മന്റ് അറിയാതെയാണ് മുന്‍മന്ത്രിയുടെ നേതൃത്വത്തില്‍ പരസ്യദാതാക്കളായ വന്‍കിട വ്യാപാരികളില്‍ നിന്നും പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും ‘പടയൊരുക്ക'ത്തിനായി പിരിവ് നടത്തിയതെന്ന് ജനയുഗം റിപ്പോർട്ട് ചെയ്യുന്നു.
കൊടുവള്ളി ഒഴിവാക്കി
അതേസമയം പടയൊരുക്കം വൻ പരിങ്ങലിലാണ്. ‘പടയൊരുക്കം' കോഴിക്കോട് ജില്ലയില്‍ യു ഡി എഫിന്റെയും മുസ്ലീം ലീഗിന്റെയും ശക്തികേന്ദ്രമായ കൊടുവള്ളിയിലെ സ്വീകരണപരിപാടി ഉപേക്ഷിച്ചതും വിവാദമായിട്ടുണ്ട്. യു ഡി എഫ് ഘടകകക്ഷികളുടെ നേതാക്കളില്‍ പലര്‍ക്കും സ്വര്‍ണക്കടത്ത്-കുഴല്‍പണം ഇടപാടുകളുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെതതുടര്‍ന്നാണ് കൊടുവള്ളിയെ ഉപേക്ഷിച്ച് ജാഥയുടെ സ്വീകരണം താമരശേരിയിലാക്കിയത്. ഇത് പ്രദേശത്തെ കോണ്‍ഗ്രസ്-മുസലീം ലീഗ് നേതാക്കളില്‍ കടുത്ത അമര്‍ഷമുണ്ടാക്കി. പടയൊരുക്കത്തിന്റെ സ്വീകരണത്തിനായി കൊടുവള്ളി മണ്ഡലത്തില്‍ നിന്നും വന്‍തുക പിരിച്ചെടുത്ത ശേഷം നേതാക്കളുടെ ഇമേജ് സംരക്ഷിക്കാന്‍ നിയോജകമണ്ഡലം കേന്ദ്രം തന്നെ ഒഴിവാക്കിയത് തങ്ങളെ ഒന്നടങ്കം അപമാനിക്കാനും കള്ളക്കടത്തുകാരെന്ന് മുദ്രകുത്താനുമാണെന്നാണ് പ്രാദേശിക നേതാക്കളുടെ പരാതി.