ജോസ് കെ മാണിക്ക് പണി കൊടുത്ത് കോൺഗ്രസ്, കോട്ടയത്തിന് പിറകെ ഇടുക്കിയിലും ജോസ് പക്ഷത്ത് ചോർച്ച
ഇടുക്കി: 3 ദശാബ്ദക്കാലം നീണ്ട് നിന്ന യുഡിഎഫ് ബന്ധം ഉപേക്ഷിച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് പക്ഷത്തേക്ക് ചേക്കേറിയത്. എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് നേട്ടമുണ്ടാക്കാം എന്നുളള ജോസ് കെ മാണിയുടെ കണക്ക് കൂട്ടലുകള്‍ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടികളേല്ക്കുകയാണ്.
ജോസ് പക്ഷത്തെ പല പ്രമുഖ നേതാക്കളും ഇതിനകം ജോസഫ് പക്ഷത്തേക്കും കോണ്‍ഗ്രസിലേക്കുമായി കൂടുമാറിയിട്ടുണ്ട്. കോട്ടയത്തെ പല പ്രാദേശിക നേതാക്കളും അണികളും ജോസിനെ വിട്ടു. കൊഴിഞ്ഞ് പോക്കിന്റെ അനുരണനങ്ങള്‍ ഇടുക്കിയിലും ജോസ് വിഭാഗത്തിന് തിരിച്ചടിയായിരിക്കുകയാണ്.
സിപിഎം ബന്ധത്തിൽ അമർഷം
ജോസ് കെ മാണിയുടെ സിപിഎം ബന്ധത്തില്‍ പാര്‍ട്ടിക്കുളളില്‍ കടുത്ത അതൃപ്തിയാണ് പുകയുന്നത്. ബാര്‍ കോഴ അടക്കമുളള വിഷയങ്ങളാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കും ഉളള അമര്‍ഷത്തിന് കാരണം. കെഎം മാണിയെ യുഡിഎഫ് ആണ് ചതിച്ചത് എന്നുളള ജോസ് കെ മാണിയുടെ വാദം ഒരു വിഭാഗം നേതാക്കളും അണികളും കണക്കിലെടുത്തിട്ടില്ല.
ജോസ് പക്ഷം ചോരുന്നു
നേരത്തെ കോട്ടയത്ത് നിന്നും കോഴിക്കോട് നിന്നും അടക്കം ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് നേതാക്കളുടേയും അണികളുടേയും കൊഴിഞ്ഞ് പോക്കുണ്ടായിരുന്നു. ഇപ്പോള്‍ ഇടുക്കിയിലും ജോസ് പക്ഷം ചോരുകയാണ്. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡണ്ടായ രാജേശ്വരി അടക്കമുളളവരാണ് ജോസ് പക്ഷത്ത് നിന്ന് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.
കൂട്ടത്തോടെ കോൺഗ്രസിൽ
കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നരത്താന്‍ വാര്‍ഡില്‍ നിന്നുളള ജനപ്രതിനിധിയാണ് രാജേശ്വരി. രാജേശ്വരി മാത്രമല്ല ജോസ് പക്ഷം വിട്ട് കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ മുന്‍ അംഗമായ അനിറ്റ ജോഷി അടക്കമുളള 23 പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നത് ജോസ് പക്ഷത്തിന് ക്ഷീണമായിരിക്കുകയാണ്.
അംഗബലം കുറഞ്ഞു
കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നാരത്താന്‍ വാര്‍ഡില്‍ നിന്നുളള ജനപ്രതിനിധിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന രാജേശ്വരി. ഇതോടെ കഞ്ഞിക്കുഴി പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസിന്റെ അംഗബലം കുറഞ്ഞിരിക്കുകയാണ്. രാജേശ്വരി പാര്‍ട്ടി വിട്ടതോടെ ജോസ് പക്ഷത്തിന് ഒരു അംഗം മാത്രമാണ് പഞ്ചായത്തില്‍ അവശേഷിക്കുന്നത്. നേരത്തെ മൂന്ന് അംഗങ്ങള്‍ പാര്‍ട്ടിക്കുണ്ടായിരുന്നു
ജോസ് പക്ഷം ആശങ്കയിൽ
ഇടുക്കി കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ ജോസ് പക്ഷത്ത് നിന്ന് എത്തിയ രാജേശ്വരിക്ക് കോണ്‍ഗ്രസ് അംഗത്വം നല്കി പാര്‍ട്ടിയിലേക്ക് സ്വീകരണം നല്കി. ഇടുക്കി എംപിയായ ഡീന്‍ കുര്യാക്കോസും പരിപാടിയില്‍ പങ്കെടുത്തു. പാര്‍ട്ടിയില്‍ നിന്നുളള നേതാക്കളുടേയും അണികളുടേയും ചോര്‍ച്ച ജോസ് പക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
ജോസഫ് പക്ഷത്തേക്ക്
കോട്ടയത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഭാരവാഹികളായ ജോസ് പക്ഷത്തെ നേതാക്കളുടെ ഒരു കൂട്ടം തന്നെ കഴിഞ്ഞ ദിവസം ജോസഫ് പക്ഷത്തേക്ക് പോയിരിക്കുന്നത്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായ ലിസി തോമസ്, തിടനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ സേവ്യര്‍ കണ്ടത്തിന്‍കര, പഞ്ചായത്തിലെ അംഗങ്ങള്‍ ആയ ഉഷ ശശി, മേഴ്സി തോമസ്, തിടനാട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ജോസ് വിഭാഗത്തെ സംസ്ഥാന കമ്മിറ്റി അംഗവും ആയ എടി തോമസ് അഴകത്ത് എന്നിവരാണ് കഴിഞ്ഞ ദിവസം ജോസഫ് പക്ഷത്തേക്ക് കൂറുമാറിയത്.
കൂടുതൽ പേർ തനിക്കൊപ്പം വരും
കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളിലെ 1140 വാര്‍ഡുകളിലെ 256 എണ്ണവും കേരള കോണ്‍ഗ്രസിന്റെതാണ്. കൂടുതല്‍ നേതാക്കളും അണികളും തനിക്കൊപ്പം വരുമെന്നാണ് പിജെ ജോസഫ് അവകാശപ്പെടുന്നത്. ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫില്‍ ചേര്‍ന്നത് തിരിച്ചടി ആകില്ലെന്നാണ് പിജെ ജോസഫ് യുഡിഎഫ് നേതൃത്വത്തിന് ഉറപ്പ് നല്‍കിയിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാം
തോമസ് ഉണ്ണിയാടനും ജോയ് എബ്രഹാമും അടക്കമുളള നേതാക്കൾ നേരത്തെ തന്നെ ജോസ് പക്ഷവുമായുളള ബന്ധം ഉപേക്ഷിച്ചിട്ടുളളതാണ്. ജോസ് പക്ഷത്ത് നിന്നും വരുന്ന നേതാക്കളെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാം എന്നത് അടക്കമുളള വാഗ്ദാനം ആണ് യുഡിഎഫ് മുന്നോട്ട് വെയ്ക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ജോസ് പക്ഷത്തെ ഒപ്പം നിർത്തിയത് കൊണ്ട് നേട്ടമുണ്ടോ എന്ന് എൽഡിഎഫിന് മനസ്സിലാകണമെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരണം.