യുവനേതാക്കളുടെ പ്രതിഷേധം സക്‌സസ്... കോണ്‍ഗ്രസ് നേതൃത്വത്തിലും മാറ്റം വരും!! മുരളീധരന് സാധ്യത!!
കോണ്‍ഗ്രസ് നേതൃതൃത്തില്‍ മാറ്റം വരുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ യുവ നേതാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു. കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ ഫിക്‌സഡ് ഡെപ്പോസിറ്റോ അതല്ലെങ്കില്‍ ആരുടെയെങ്കിലും തറവാട്ട് വകയോ അല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയണമെന്നായിരുന്നു യുവ നേതാക്കളുടെ വിമര്‍ശനം. ഷാഫി പറമ്പിലും വിടി ബല്‍റാമും പരസ്യവിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പിജെ കുര്യന്‍ ഇനി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഈ വിഷയം കൈവിട്ട് പോയതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ടതെന്നാണ് റിപ്പോര്‍ട്ട്. യുവനേതാക്കള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണയുണ്ടെന്നാണ് കരുതുന്നത്. ഇവര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം ന്യായമാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. അതുകൊണ്ട് സംസ്ഥാന സമിതിയില്‍ പൊളിച്ചെഴുത്ത് ഉണ്ടാവുമെന്നാണ് സൂചന.
ഗ്രൂപ്പിന്റെ അതിപ്രസരം
സംസ്ഥാന രാഷ്ട്രീയത്തില്‍ ഗ്രൂപ്പിന്റെ അതിപ്രസരമുണ്ടെന്ന് ഹൈമാന്‍ഡിന് ബോധ്യപ്പെട്ടിട്ടുണ്ട്. നേതൃത്വം ദുര്‍ബലമാവുന്നതും ഇത് കൊണ്ടാണ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ തോല്‍വി ഇക്കാരണം കൊണ്ടാണെന്ന് വിഎം സുധീരന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ദേശീയ നേതൃത്വത്തിനും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഇതിനോട് യുവ നേതാക്കള്‍ക്കും പിന്തുണയുണ്ട്. ഗ്രൂപ്പുകളെ നിയന്ത്രണമില്ലാതെ അഴിച്ചുവിട്ടാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പാണെന്നും ഇവര്‍ പറയുന്നു.
പ്രായമായവര്‍ വേണ്ട
പാര്‍ട്ടിയിലെ സുപ്രധാന പദവി മുതിര്‍ന്നവര്‍ക്ക് മാത്രം കിട്ടുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് യുവ നേതാക്കളുടെ ആവശ്യം. ഇവര്‍ പ്രത്യേകം എടുത്ത് പറഞ്ഞത് പിജെ കുര്യന്റെയും പിപി തങ്കച്ചന്റെയും പേരുകളാണ്. പിജെപി കുര്യന്‍ ഇനി അദ്ദേഹത്തിന്റെ നാട്ടിലെ പാര്‍ട്ടി ഒക്കെ നോക്കട്ടെയെന്നാണ് ഷാഫി പറമ്പില്‍ പറയുന്നത്. രാജ്യസഭയില്‍ അദ്ദേഹത്തിന് വോട്ട് ചെയ്യേണ്ടത് ഞങ്ങളാണല്ലോ. അതുകൊണ്ട് ഇനി അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. പിപി തങ്കച്ചന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്നും അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇവര്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
നേതൃത്വത്തില്‍ പൊളിച്ചെഴുത്ത്
യുവ നേതാക്കളുടെ വിമര്‍ശനം ഗൗരവമുള്ളതാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. അതുകൊണ്ട് നേതൃത്വത്തില്‍ പൊളിച്ചെഴുത്ത് അത്യാവശ്യമാണെന്ന് ഹൈക്കമാന്‍ഡ് കരുതുന്നു. എന്നാല്‍ ഗ്രൂപ്പ് സമുദായ കക്ഷികള്‍ക്ക് വഴങ്ങിയുള്ള തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ വേണ്ടെന്നാണ് തീരുമാനം. ഇതുവരെ പാര്‍ട്ടിയില്‍ കാര്യമായ പദവികളൊന്നും ലഭിക്കാത്തവരെയാണ് പരിഗണിക്കുന്നത്. അതോടൊപ്പം പിജെ കുര്യനെ വീണ്ടും മത്സരിപ്പിക്കേണ്ടെന്നും തങ്കച്ചനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റാനും തീരുമാനമുണ്ടാകും.
മുരളീധരന് സാധ്യത
യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരാണ് കൂടുതല്‍ സാധ്യത. യുഡിഎഫിനെ നയിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും കരുത്തനായ നേതാവ് വരണമെന്നാണ് ഹൈക്കമാന്‍ഡിന്. ഇതേ ആവശ്യമാണ് യുവ നേതാക്കള്‍ക്കുമുള്ളത്. കെ മുരളീധരനാണ് ഇതിന് അനുയോജ്യനെന്നാണ് എല്ലാവരും കരുതുന്നത്. അതേസമയം കെപിസിസി അധ്യക്ഷന് വേണ്ടി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിക്കാണ് കൂടുതല്‍ സാധ്യത. എകെ ആന്റണി അടക്കമുള്ളവര്‍ ഇതിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഇവര്‍ തന്നെ നേതൃത്വത്തെയും യുഡിഎഫിനെയും നയിക്കുമെന്നാണ് കരുതുന്നത്.
ചെന്നിത്തലയെ മാറ്റില്ല
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല വന്‍ പരാജയമാണെന്ന് സംസ്ഥാന നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും അഭിപ്രായമുണ്ട്. ചെങ്ങന്നൂരില്‍ യുഡിഎഫിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ചെന്നിത്തലയ്ക്ക് സാധിച്ചില്ലെന്നാണ് വിമര്‍ശനം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലും നേതൃത്വത്തിന് തൃപ്തിക്കുറവുണ്ട്. അതേസമയം അദ്ദേഹത്തെ മാറ്റേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ അഭിപ്രായം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും മോശം പ്രകടനം നടത്തിയാല്‍ ചെന്നിത്തലയെ മാറ്റുമെന്നാണ് സൂചന.
യുവാക്കള്‍ ഹാപ്പി...
മുരളീധരനും മുല്ലപ്പള്ളിയും വരുന്നതോടെ യുവാക്കള്‍ ഹാപ്പിയാകുമെന്നാണ് സൂചന. ഘടകക്ഷി നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നതും സമുദായങ്ങള്‍ക്കുമപ്പുറം സ്വീകാര്യതയും കെ മുരളീധരനുണ്ട്. അദ്ദേഹം കണ്‍വീനറായാല്‍ മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. യുഡിഎഫിലെ ഘടകക്ഷികളായ മുസ്ലീം ലീഗിനും കേരള കോണ്‍ഗ്രസിനും മുരളീധരന്‍ വരുന്നതിനോട് എതിര്‍പ്പില്ല. അതേസമയം ദേശീയതലത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ മേല്‍ക്കൈയും മുല്ലപ്പള്ളിക്കുണ്ട്. ഈഴവ, പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയും ഈ വഴി ലഭിക്കുമെന്ന് ഹൈക്കമാന്‍ഡ് കരുതുന്നു. അതേസമയം സംസ്ഥാന നേതൃത്വത്തിലും രാഹുല്‍ ഗാന്ധി തന്റെ ഇടപെടല്‍ ശക്തമാക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
ചെങ്ങന്നൂരിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി! പിജെ കുര്യൻ ഇനി മത്സരിക്കരുതെന്ന് ഷാഫി
കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയുന്നു, ജെഡിയുവിന് മന്ത്രിമാരെ ലഭിക്കും, പ്രമുഖര്‍ക്ക് സ്ഥാനം തെറിക്കും!