കോൺഗ്രസിലെ സംഘടന പ്രശ്നങ്ങൾ; നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ച് താരിഖ് അൻവർ
തിരുവനന്തപുരം; കോൺഗ്രസിലെ സംഘടന പ്രതിസന്ധിയിൽ കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഇതോടെ ഇന്ന് നേതാക്കളുമായി നിശ്ചയിച്ച കൂടിക്കാഴ്ച മാറ്റിവെച്ചു.
രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ച മുതിർന്ന നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വിഎം സുധീരനുമായും മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനുമായും താരിഖ് ഇന്ന് ചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് ആറു മണിക്കായിരുന്ന കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.എന്നാൽ എന്നാൽ ജനറൽ സെക്രട്ടറി തന്നെ കൂടിക്കാഴ്ച മാറ്റിവെയ്ക്കുകയായിരുന്നു എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചത്. അതേസമയം കേരളത്തിലെ പുതിയ നേതൃത്വത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും മുതിർന്ന നേതാക്കളെയടക്കം എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയണമെന്നും താരീഖ് അൻവർ സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി.
അതിനിടെ വിഎം സുധീരനുമായി പ്രശ്ന പരിഹാരത്തിനായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നിലപാട് മാറ്റി. വിഎം സുധീരനോട് മതിയായ അഭിപ്രായങ്ങൾ തേടിയിരുന്നുവെന്നും എന്നാൽ അദ്ദേഹം അവസരങ്ങൾ ഒന്നും വിനിയോഗിച്ചില്ലെന്നും സുധാകരൻ ആരോപിച്ചു. എല്ലാ വിഷയങ്ങളിലും രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും സുധാകരൻ പറഞ്ഞു. കെപിസിസി നടപടികൾ എല്ലാം എഐസിസി അനുമതിയോടെയാണ് നടക്കുന്നത്. കെപിസിസി നടപടികളിൽ തെറ്റുണ്ടെങ്കിൽ എഐസിസി ചൂണ്ടിക്കാട്ടുമെന്നും സുധാകരൻ വ്യക്തമാക്കി.
അതിനിടെ വിഡി സതീശന്റെ പ്രസ്താവനയിൽ കെ സുധാകരൻ അതൃപ്തി രേഖപ്പെടുത്തി. വിഎം സുധീരനുമായി കൂടിക്കാഴ്ച നടത്തിയ പിന്നാലെ നേതൃത്വത്തിന് തെറ്റ് പറ്റിയെന്ന് വിഡി സതീശൻ പറഞ്ഞിരുന്നു. നേതൃത്വത്തിന സംഭവിച്ച വീഴ്ച അദ്ദേഹത്തോട് ഏറ്റുപറഞ്ഞിട്ടുണ്ട്. എന്നോട് ക്ഷണിക്കണം എന്ന് പറയാന്‍ എനിക്ക് സ്വാതന്ത്ര്യം ഉള്ളയാളാണ് സുധീരന്‍, പത്ത് സതീശന്‍ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാന്‍ കഴിയില്ല, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട് മാറ്റാന് പോയതല്ല താനെന്നും സംഘടന കാര്യങ്ങൾ സംസാരിച്ചുവെന്നും സതീശൻ പറഞ്ഞിരുന്നു.
അതേസമയം സുധീരന്റെ സുധീരന്റെ രാജി പിൻവലിക്കാൻ ഹൈക്കമാന്‍ഡ് ഇടപെടൽ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എംപി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. സുധീരൻ കേരള രാഷ്ട്രീയത്തിലെ അനിവാര്യനായ നേതാവാണെന്നും കേരളത്തിലെ പൊതു സമൂഹത്തിന്റെ ശബ്‍ദമാണ് അദ്ദേഹമെന്നും കത്തിൽ പറഞ്ഞു.