വെമുല അടക്കമുള്ളവരുടെ പേര് ഒഴിവാക്കണം; എസ്എഫ്ഐ മാഗസിന് വിലക്ക്!! സംഭവം ലീഗ് കോളേജിൽ!
മലപ്പുറം: മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള മജ്‌ലിസ് ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളെജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ മാഗസിന്‍ പ്രകാശനം ചെയ്യുന്നതിനുള്ള അനുമതി നിഷേധിച്ചതായി പരാതി. അതേസമയം കോളേജ് അധികൃതരുടെ എതിർപ്പ് അവഗണിച്ചും വിദ്യാര്‍ത്ഥികള്‍ ബുധനാഴ്ച 'വാഗ' എന്ന് പേരിട്ട മാഗസിന്‍ പുറത്തിറക്കിയിരുന്നു.
സംഘപരിവാര്‍ ആക്രമങ്ങളില്‍ കൊല്ലപ്പെട്ട റിയാസ് മൗലവി, ജുനൈദ്, കൊടിഞ്ഞി ഫൈസല്‍, അഖ്‌ലാക് തുടങ്ങയിവര്‍ക്കും ഹൈദരബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയ്ക്കും സമര്‍പ്പിച്ച് കൊണ്ടായിരുന്നു മാഗസിന്റെ ആദ്യ പേജ്. ഇത് മാറ്റണം എന്ന് കോളേജ് മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു.
ഫാസിസം ഒഴിവാക്കണം
പ്രിന്‍സിപ്പാളാണ് മാഗസിന്‍ സമിതിയുടെ ചീഫ് എഡിറ്റര്‍. ആദ്യ കോപ്പി തയാറായപ്പോള്‍ അനുമതിക്കായി ഇദ്ദേഹത്തെ സമീപിച്ചു. കപട ദേശീയത, ബീഫിന്റെ പേരിലുള്ള ആക്രമങ്ങള്‍, ഫാസിസം എന്നിവയെ കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കണം എന്നായിരുന്നു ആവശ്യപ്പെട്ടതെന്ന് സ്റ്റുഡന്റ് എഡിറ്റർ രഫീഖ് മുഹമ്മദ് പറഞ്ഞു.
സമർപ്പണ പേജ്
ചില ഭാഗങ്ങള്‍ ഇങ്ങനെ ഒഴിവാക്കി. ഇതിന് പിന്നാലെ സമര്‍പ്പണ പേജ് ഒഴിവാക്കണമെന്നും കൃതികളില്‍ തിരുത്തലുകള്‍ വേണമെന്നും ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് സംഘപരിവാറിനെതിരെ സംസാരിക്കുന്നതിന് പരിമതിയുണ്ടെന്ന് പറഞ്ഞ് പ്രകാശനത്തിന് അനുമതി നിഷേധിച്ചുവെന്നും സ്റ്റുഡന്റ് എഡിറ്റർ പറഞ്ഞു.
വെട്ടിത്തിരുത്തലുകൾ വേണം
ഇതിന് പുറമേ കോളെജിലെ വിദ്യാര്‍ത്ഥികള്‍ എഴുതിയ വിവിധ കൃതികളില്‍ വെട്ടിത്തിരുത്തലുകള്‍ വേണമെന്നും ആവശ്യപ്പെട്ടിരുന്നതായി റഫീഖ് പറയുന്നു.
രാഷ്ട്രീയ ലക്ഷ്യം
വിവാദങ്ങളെ ഭയന്നും രാഷ്ട്രീയലക്ഷ്യങ്ങളോടെയുമാണ് മാനേജ്മെന്റ് പ്രകാശനനാനുമതി നിഷേധിച്ചതെന്ന് ആരോപിച്ച് മാഗസിന്‍ പ്രതിനിധികള്‍ ഇന്നലെ കോളെജിനകത്ത് വെച്ച് പ്രകാശനം നടത്തുകയായിരുന്നു.
എസ്എഫ്ഐയുടെ പൂർണ്ണ പിന്തുണ
എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ പിന്തുണയോടെയാണ് മാഗസിന് പ്രകാശനം നടത്തിയത്. മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റര്‍ റഫീഖ് പ്രകാശനത്തിന് നേതൃത്വം നല്‍കി.
മുസ്ലീം ലീഗ് നിയന്ത്രണത്തിലുള്ള കോളേജ്
മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള മജ്‌ലിസ് ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളെജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ മാഗസിന്‍ പ്രകാശനം ചെയ്യുന്നതിനുള്ള അനുമതിയാണ് നിഷേധിച്ചത്.