എയ്ഡഡ് സ്കൂളുകളിലെ നിയമനം പി എസ് സിക്ക് വിടുന്നത് ആലോചനയിലില്ല; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം; എയ്ഡഡ് സ്കൂളുകളിലെ നിയമനം പി എസ് സിക്ക് വിടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആലോചനയിലില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. താല്‍കാലിക അധ്യാപകരുടെ നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

യോഗ്യതയുള്ളവരെ എംപ്ലോയ്മെന്റുകൾ വഴി നിയമിക്കുമ്പോൾ പി ടി എ നിയമിച്ച വരെ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടണമെന്ന സിപിഎം മുതിര്‍ന്ന നേതാവ് എകെ ബാലന്റെ പരാമര്‍ശം വലിയ ചർച്ചയായ സാഹചര്യത്തിലാണ് മന്ത്രി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. എയ്ഡഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടണമെന്നും സാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ എന്നുമായിരുന്നു എ കെ ബാലന്റെ പ്രസ്താവന.
എന്നാൽ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾ അടക്കം മാനേജ്മെന്റിന്റെ ഒരു അവകാശവും സർക്കാർ കവർന്നെടുക്കില്ല. സ്‌കൂളുകളിൽ പി ടി എ ഫണ്ട് പിരിവിന്റെ പേരിൽ കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയുമുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. എയ്‌ഡഡ് നിയമനങ്ങൾ പി എസ് സിയ്ക്ക് വിടാൻ സി പി എമ്മോ സർക്കാരോ എൽ ഡി എഫോ ആലോചിച്ചിട്ടില്ലെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രായോഗികമായ എല്ലാ വശങ്ങളും നോക്കി അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രം തീരുമാനിക്കേണ്ട കാര്യമാണിതെന്നും ഒരു സംഘടനയുടെ ഭാഗമായിട്ടാണ് എകെ ബാലന്റെ പ്രതികരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിനിടെ സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നു മന്ത്രി അറിയിച്ചു. ജൂൺ ഒന്നിനു രാവിലെ 9.30നു കഴക്കൂട്ടം ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഇതേസമയം സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചു വിശദമായ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുള്ള ക്രമീകരണങ്ങൾക്കായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിനുള്ള ചർച്ചകൾ പൂർത്തിയാക്കി. കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമും എത്തിക്കഴിഞ്ഞു. യു.പി, എൽ.പി. അധ്യാപകരുടെ പരിശീലം പൂർത്തിയാക്കി. ഹൈസ്‌കൾ, ഹയർ സെക്കൻഡറി അധ്യാപകർക്കു സ്‌കൂൾ തുറന്ന ശേഷം പരിശീലനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications