സൗജന്യ കിറ്റും ക്ഷേമ പെന്‍ഷനുകളും, ഇടത് സര്‍ക്കാർ മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്നെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: സൗജന്യ കിറ്റിന്റെയും ക്ഷേമ പെന്‍ഷനുകളുടേയും പേരിൽ ഇടത് സര്‍ക്കാർ മുതലെടുപ്പ് രാഷ്ട്രീയം നടത്തുകയാണെന്ന് ഉമ്മൻചാണ്ടി. ഓണം, ക്രിസ്മസ്, റംസാൻ വിശേഷ ദിവസങ്ങളിൽ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയിരുന്ന സൗജന്യ കിറ്റ് ഒരു കാരണവും കൂടാതെ നിര്‍ത്തിയവരാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. അത് തുടരണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യാതൊരു പരിഗണനയുമില്ലാതെയാണ് എല്‍.ഡി.എഫ് തള്ളിയത്. ബി.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ അരി ഒരു ചര്‍ച്ച പോലുമില്ലാതെയാണ് നിര്‍ത്തിയതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
''എ.പി.എല്ലുകാര്‍ക്ക് 8.90 രൂപയ്ക്ക് നല്‍കിയിരുന്ന അരിയുടെ വില രണ്ട് രൂപയും വര്‍ദ്ധിപ്പിച്ചു. റേഷന്‍ വിതരണത്തിന്റെ മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. എന്നാല്‍ എല്‍.ഡി.എഫ് വന്നശേഷം പാവപ്പെട്ട ജനങ്ങളില്‍ നിന്നും പണം ഈടാക്കുകയുമാണ് ചെയ്തത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കിറ്റ് നിരുത്സാഹപ്പെടുത്തിയവർ ഇന്ന് വാഗ്ദാനങ്ങള്‍ ഒന്നും നിറവേറ്റാന്‍ കഴിയാതെ വന്നപ്പോള്‍ എന്തെങ്കിലും പറയാന്‍ വേണ്ടി കിറ്റിനെക്കുറിച്ച് പറയുകയാണ്''.

''54 ലക്ഷം പേര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കുന്നുവെന്ന പ്രചരണം തെറ്റാണ്. 2011ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 12.9 ലക്ഷം പേര്‍ക്കായിരുന്നു സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിച്ചിരുന്നത്. അഞ്ച് കൊല്ലം കൊണ്ട് അത് 34 ലക്ഷമാക്കിയിരുന്നു. അതിന് ശേഷം വന്ന അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. യു.ഡി.എഫ് അധികാരത്തിലുള്ളപ്പോൾ സാമൂഹ്യക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഏതെങ്കിലും ഒരു ക്ഷേമപെന്‍ഷന്‍ മാത്രമേ വാങ്ങാന്‍ കഴിയുമായിരുന്നുള്ളൂ'' എന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
'''എന്നാല്‍ അര്‍ഹതയുള്ള എല്ലാ ക്ഷേമപെന്‍ഷനുകളും അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാരിന് മുന്നിലെത്തുകയും അപേക്ഷ അര്‍ഹമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തില്‍ അത് അംഗീകരിച്ച് ഉത്തരവിറക്കി. അതോടെ ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സാമൂഹ്യക്ഷേമപെന്‍ഷന്‍ ലഭിക്കുന്ന സാഹചര്യമുണ്ടായി. എല്‍.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ അത് നിര്‍ത്തലാക്കുകയാണ് ചെയ്തത്. എന്നാല്‍ പിന്നീട് അത് പുന: സ്ഥാപിക്കാന്‍ തീരുമാനിച്ചു. പെന്‍ഷന്‍ വാങ്ങിക്കുന്നവരുടെ എണ്ണമല്ല പിന്നീട് സര്‍ക്കാര്‍ പുറത്തുവിട്ടത്. എത്ര പെന്‍ഷനുകള്‍ വാങ്ങിക്കുന്നവര്‍ എന്ന കണക്കാണ് പിന്നീട് പ്രചരിപ്പിച്ചത്. അങ്ങിനെയാണ് 54 ലക്ഷം പെന്‍ഷന്‍ സാമൂഹ്യക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ എന്ന കണക്ക് വന്നത്'' എന്നും ഉമ്മൻചാണ്ടി.












Click it and Unblock the Notifications