കോഴ ആരോപണത്തിൽ എസ്എഫ്ഐയും; കുടുങ്ങിയത് വനിത നേതാവ്; ശബ്ദരേഖ പുറത്ത്....
തിരുവനന്തപുരം: സംസ്‌കൃത കോളജില്‍ ബിരുദ സീറ്റിന് എസ്എഫ്‌ഐ നേതാവ് കോഴയവശ്യപ്പെട്ടെന്ന് ആരോപണം. എസ്എഫ്‌ഐ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും ജില്ലാ കമ്മിറ്റിയംഗവുമായ വനിതാ നേതാവാണ് പണം ആവശ്യപ്പെട്ടതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സീറ്റ് വേണ്ട വിദ്യാര്‍ത്ഥിയോട് പണം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം മാതൃഭൂമി ന്യൂസിന് ലഭിച്ചെന്നും റിപ്പോർട്ട് ചെയ്യുന്നു. വിതുര സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ബിരുദ കോഴ്സിന് പ്രവേശനം ലഭിക്കുന്നതിനാണ് എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റും കേരള സര്‍വകലാശാല സെനറ്റ് അംഗവുമായ വനിത നേതാവ് പണം ആവശ്യപ്പെട്ടതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എസ്എഫ്ഐയിൽ കളിക്കരുത്...
'അവിടെ എസ്.എഫ്.ഐയിലേ കളിക്കരുത്. നന്നായി പഠിക്കണം'. സംഭാഷണത്തിന്റെ ഒടുവില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൂടിയായ വിദ്യാര്‍ത്ഥിയോടുളള നേതാവിന്റെ ഉപദേശം ഇങ്ങനെയാണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
എല്ലാം പ്രിൻസിപ്പലിനു വേണ്ടി
പ്രിന്‍സിപ്പലിന് വേണ്ടി പണം വാങ്ങുന്നു എന്നാണ് സംഭാഷണത്തിലെ വിശദീകരണം.
സമുദായത്തിൽപെട്ടയാൾ...
പ്രത്യേക സമുദായത്തില്‍പ്പെട്ടയാളായത് കൊണ്ടാണ് പ്രിന്‍സിപ്പല്‍ പ്രവേശനം നല്‍കുന്നതെന്നും മറ്റു കോളേജുകളില്‍ ഇത്തരത്തില്‍ സീറ്റ് തരപ്പെടുത്തി നല്‍കുന്നതിന് ഉയർന്ന തുകയാണെന്നും വനിത നേതാവ് പറയുന്നുണ്ട്.
ഭീഷണി
പറഞ്ഞ അവധിക്ക് പണം നല്‍കാനാകാതെ വന്നപ്പോള്‍ സംഘടനാ നേതാവില്‍ ഭീഷണിയുണ്ടായി. തുടര്‍ന്ന് വിദ്യാര്‍ത്ഥി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.