കേരളം എലിപ്പനി ഭീതിയില്‍... ഇന്ന് മാത്രം മരിച്ചത് അഞ്ച് പേര്... മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കേരളം എലിപ്പനി ഭീതിയില്‍ വിറയ്ക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ ഇത് ഗൗരവത്തോടെ കാണുന്നില്ലെന്ന് ആരോഗ്യ മന്ത്രി തന്നെ പറഞ്ഞിരിക്കുകയാണ്. ഇന്ന് മാത്രം അഞ്ച് പേരാണ് എലിപ്പനിയെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ ദിവസം കാര്യങ്ങള്‍ കൈവിട്ട് പോയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. 13 ജില്ലകളിലാണ് നിര്‍ദേശം നല്‍കിയത്. അതേസമയം കോഴിക്കോട് ജില്ലയില്‍ പ്രശ്നങ്ങള്‍ അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്.
ജില്ലയില്‍ ഇതുവരെ 35 പേര് മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം രോഗം പടരാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ നാല്‍പ്പതിലേറെ പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മരണങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ചികിത്സാ പ്രോട്ടോക്കോളും പുറത്തിറക്കിയിരുന്നു.
അഞ്ച് പേര് കൂടി
സംസ്ഥാനത്ത് അഞ്ച് പേരാണ് ഇന്ന് മരിച്ചത്. പത്തനംതിട്ട റാന്നി സ്വദേശി രഞ്ജു, കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി അനില്‍ കുമാര്‍, വടകര സ്വദേശി നാരായണി, തൊടുപുഴ സ്വദേശി ജോസഫ് മാത്യു, കല്ലായ് അശ്വനി ഹൗസില്‍ രവി എന്നിവരാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജോസഫ് മാത്യു. രഞ്ജുവും അനില്‍ കുമാറും പ്രളയ ബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയവരാണ്.
പ്രതിരോധ മരുന്ന കഴിക്കുന്നില്ല
രോഗം വന്ന പലരും പ്രതിരോധ മരുന്ന കഴിക്കാത്തത് കൊണ്ടാണ് മരണസംഖ്യ വര്‍ധിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ജനങ്ങള്‍ കര്‍ശനമായി നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പ്രതിരോധ മരുന്നിന് ക്ഷാമമില്ലെന്നും മന്ത്രി വ്യക്തമാക്കി. എലിപ്പനി 30 ദിവസത്തിനുള്ളില്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ നല്‍കിയിരുന്നു. ഇത് പാലിക്കാത്തതാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും മന്ത്രി പറഞ്ഞു.
മരണസംഖ്യ വര്‍ധിക്കുന്നു
എലിപ്പനിയെ തുടര്ന്നുള്ളമ മരണസംഖ്യ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 68 പേരില്‍ 33 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗലക്ഷണങ്ങളോടെ 54 പേരാണ് ചികിത്സയിലുള്ളത്. മലപ്പുറത്ത് ഒരു മാസത്തിനിടെ എഴ് മരണങ്ങളാണ് എലിപ്പനിയെ തുടര്‍ന്നുണ്ടായത്. 44 പേര്‍ക്ക് കൂടി രോഗബാധയുണ്ടെന്ന് സംശയിക്കുന്നുണ്ട്. ആലപ്പുഴയില്‍ മൂന്നുപേര്‍ക്കും കോട്ടയത്ത് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രത്യേക യോഗം വിളിച്ചു
മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി ആരോഗ്യവകുപ്പ് അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ട്. ഡിഎംഒ അടക്കമുള്ളവരില്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം ശക്തമായ പനി, തലവേദന തുടങ്ങിയ ലക്ഷണമുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സ്ഥിതി ഗുരുതരമാണ്. എല്ലാവരും ജാഗ്രത പാലിക്കണം. പ്രളയജലവുമായി സമ്പര്‍ക്കമുണ്ടായവര്‍ ഡോക്സിസൈന് പ്രതിരോധ മരുന്ന് കഴിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. അതേസമയം എലിപ്പനി ബാധിതരെ കിടത്താന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
Recommended Video
വ്യാജ പ്രചാരകര്‍ക്കെതിരെ കേസെടുക്കണം
എലിപ്പനി പ്രതിരോധ മരുന്നിനെ കുറിച്ച് വ്യാജ പ്രചാരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ട്. ഡിജിപി ലോക്നാഥ് ബെഹ്റക്ക് മന്ത്രി കത്ത് നല്‍കിയിട്ടുണ്ട്. എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിക്കുന്നത് അപകടകരമാണെന്നായിരുന്നു ജേക്കബ് വടക്കുംചേരിയുടെ പ്രതികരണം. ആരോഗ്യവകുപ്പും സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഡോക്ടര്‍മാര്‍ക്ക് ഇരകളെ നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വടക്കുംചേരി ആരോപിച്ചിരുന്നു. ആരോഗ്യ വകുപ്പ് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണെന്നും വടക്കുംചേരി പറഞ്ഞിരുന്നു.
ജിഡിപി വളര്‍ച്ചയില്‍ സന്തോഷിക്കാനായിട്ടില്ല... ഇനിയുള്ള സാമ്പത്തിക പാദങ്ങള്‍ നിര്‍ണായകം!!
മുഖ്യമന്ത്രി പിണറായി വിജയന്റെ രോഗവും അമേരിക്കൻ യാത്രയും, പരിഹസിക്കുന്നവർ വായിക്കാൻ, കുറിപ്പ് വൈറൽ