പിരിയാനാവില്ല, ഒരുമിച്ച് ജീവിക്കണമെന്ന് യുവതികൾ കോടതിയിൽ, നിർണായക വിധിയുമായി ഹൈക്കോടതി
കൊച്ചി: സ്വവര്‍ഗ ലൈംഗികത അടുത്തിടെയാണ് സുപ്രീം കോടതി നിയമവിധേയമാക്കിയത്. ഏത് ലിംഗത്തില്‍പ്പെട്ടവരായാലും സ്നേഹിക്കാനും ഒരുമിച്ച് ജീവിക്കാനുമുള്ള അവകാശമുണ്ടെന്ന് കോടതി പ്രഖ്യാപിച്ചത് ചരിത്രപരമായ മാറ്റത്തിനുള്ള തുടക്കമായി.
സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് കൊച്ചിയില്‍ രണ്ട് യുവതികളെ ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുവദിച്ചു. പങ്കാളിയായ യുവതിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് മറ്റൊരു യുവതി കോടതിയെ സമീപിച്ചത്.
പ്രണയത്തിൽ യുവതികൾ
കൊല്ലം വെസ്റ്റ് കല്ലട സ്വദേശിനിയായ യുവതിയാണ് പങ്കാളിക്ക് വേണ്ടി ഹൈക്കോടതിയില്‍ എത്തിയത്. നാല്‍പ്പതുകാരിയായ ഇവര്‍ തിരുവനന്തപുരം വട്ടവിള സ്വദേശിനിയായ യുവതിയുമായി അടുപ്പത്തിലാണ്. യുവതിക്ക് 24 വയസ്സാണ് പ്രായം. വേര്‍പിരിയാന്‍ സാധിക്കാത്ത വിധം അടുപ്പത്തിലാണെന്നും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും സ്ത്രീ കോടതിയില്‍ ആവശ്യപ്പെട്ടു.
വീട് വിട്ടിറങ്ങി
കൊല്ലം സ്വദേശിനിക്കൊപ്പം ജീവിക്കാനായി യുവതി വീട് വിട്ട് ഇറങ്ങിയിരുന്നു. തുടര്‍ന്ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അമ്മയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ മകളെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്കി.
പോലീസ് കണ്ടെത്തി
പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തി. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയിലാണ് യുവതിയെ പോലീസ് ഹാജരാക്കിയത്. എന്നാല്‍ പ്രായപൂര്‍ത്തിയായ യുവതിക്ക് സ്വന്തം തീരുമാനങ്ങളെടുക്കാം എന്നുള്ളതിനാല്‍ കോടതി യുവതിയെ സ്വതന്ത്രയായി ജീവിക്കാന്‍ അനുവദിച്ച് കൊണ്ട് വിട്ടു.
ഭ്രാന്താശുപത്രിയിൽ
കോടതിയില്‍ നിന്നും പുറത്തേക്ക് വരുന്നതിനിടെ വീട്ടുകാര്‍ തന്റെ കാമുകിയെ ബലം പ്രയോഗിച്ച് പിടിച്ച് കൊണ്ടുപോയി എന്നാണ് കൊല്ലം സ്വദേശിനി കോടതിയില്‍ പരാതി ഉന്നയിച്ചത്. വീട്ടുകാര്‍ യുവതിക്ക് മാനസിക രോഗമാണ് എന്നാരോപിച്ച് ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും താന്‍ ആശുപത്രിയില്‍ പോയി കണ്ടുവെന്നും ഹര്‍ജിക്കാരി വ്യക്തമാക്കി.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജി
ആശുപത്രിയില്‍ ചെന്ന് കണ്ടപ്പോള്‍ തനിക്കൊപ്പം വരാന്‍ യുവതി തയ്യാറായിരുന്നുവെന്നും എന്നാല്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്നും പരാതിക്കാരി അറിയിച്ചു. കോടതി ഉത്തരവ് ഹാജരാക്കിയാല്‍ മാത്രമേ യുവതിയെ ഒപ്പം വിടുകയുള്ളൂ എന്നായിരുന്നു ആശുപത്രിക്കാരുടെ നിലപാട്. ഇതോടെയാണ് യുവതിയെ മോചിപ്പിക്കാന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്.
ഒരുമിച്ച് ജീവിക്കാം
തന്റെ കാമുകിയെ വീട്ടുകാര്‍ അന്യായമായി തടഞ്ഞ് വെച്ചിരിക്കുകയാണ് എന്നും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണ് എന്നും ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ പറയുന്നു. ജീവന് ഭീഷണി ഉണ്ടെന്നും യുവതി ആരോപിച്ചു. ഇത് പ്രകാരം തടവിലായ യുവതിയെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ ഇരുവരേയും ഹൈക്കോടതി ഡിവിഷന് ബെഞ്ച് അനുവദിക്കുകയായിരുന്നു.