Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂര്‍ നല്‍കുന്ന പാഠം ഒന്ന് വിലാപമല്ല; പതിവ് തെറ്റിച്ചുള്ള തന്ത്രം വിജയിച്ചു, ജനഹിതം അറിഞ്ഞ് കളിക്കണം

നിലമ്പൂരിൽ മികച്ച വിജയം നേടാനായതിന്റെ സന്തോഷത്തിലാണ് കോൺഗ്രസും യുഡിഎഫും. ഇടതുമുന്നണിയാകട്ടെ തിരുത്തേണ്ടത് എവിടെ, പുതുക്കിപ്പണിയേണ്ട തന്ത്രങ്ങളേത് എന്ന ആലോചനയിലും. ക്രിസ്ത്യൻ വോട്ടുകൾ പിടിക്കാമെന്ന തന്ത്രത്തിന് വീണ്ടും തിരിച്ചടി കിട്ടിയ ക്ഷീണത്തിൽ ബിജെപി, കേരളമെന്ന ബാലികേറാമലയിൽ അടുത്ത് എന്ത് വേണം എന്ന് കണക്കുകൂട്ടുന്നു.

nilambur by election review-

വിജയം ബാക്കി വെക്കുന്ന ചോദ്യങ്ങൾ

കോൺഗ്രസും യുഡിഎഫും സ്വാഭാവികമായും സന്തോഷത്തിലാണ്. കൊല്ലമവസാനം വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും അടുത്ത കൊല്ലം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും മിന്നുന്ന ജയം. മറ്റൊന്നും ലക്ഷ്യം വെക്കാനില്ല. നിലമ്പൂരിലെ തോൽവി, മുന്നണിയുടെ ഭാവിക്കും ഐക്യത്തിനും തന്നെ തിരിച്ചടിയാകുമായിരുന്നു എന്ന ഭയം മാറ്റുക മാത്രമല്ല നിലമ്പൂർ ചെയ്തത്. മറിച്ച് കൃത്യമായ രാഷ്ട്രീയം പറഞ്ഞും വിഷയങ്ങൾ അവതരിപ്പിച്ചും ഐക്യത്തോടെ മുന്നോട്ടു പോയാൽ കിട്ടാവുന്ന വൻവിജയമെന്ന ആത്മവിശ്വാസം നൽകുകയുമാണ്. രണ്ട് തവണ കൈവിട്ട ഭരണം തിരിച്ചുപിടിക്കാനുള്ള ഊർജം പകരലാണ്.

പി വി അൻവറിന്റെ സമ്മർദതന്ത്രങ്ങൾക്ക് വഴങ്ങേണ്ടെന്ന് ഉറച്ച നിലപാടെടുത്ത യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അൻവർ പിടിക്കുക യുഡിഎഫിന്റെ വോട്ട് മാത്രമല്ല ഇടതുമുന്നണിയുടെ വോട്ടു കൂടിയാകുമെന്ന വിലയിരുത്തൽ ശരിയായി, മാത്രവുമല്ല, അൻവർ കൊണ്ടുപോകാനിടയുള്ള മുന്നണി വോട്ടുകൾ പരമാവധി കുറക്കാൻ പണിയെടുത്തതും ഗുണം ചെയ്തു.

അപ്പോഴും അൻവർ നേടിയ വോട്ടുകൾ മുന്നണിക്ക് പലതും ആലോചിക്കാൻ വക നൽകുന്നതാണ്. അൻവർ ഫാക്ടറിനെ വില കുറച്ച് കണ്ടത് തെറ്റി എന്ന് ഉറപ്പ്. തദ്ദേശ തെരഞ്ഞെടുപ്പിൽ അൻവ‌ർ നിർണായക ശക്തിയാകും. ആലോചിക്കേണ്ട വിഷയമാണത്. അടഞ്ഞ വാതിലുകൾ തുറക്കാനും പറ്റുമല്ലോ എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വെറുതെ പറഞ്ഞതല്ല. നിലമ്പൂരിലെ വിജയത്തിനായി നല്ലോണം പണിയെടുത്ത മുസ്ലീംലീഗിന്റെ നിലപാടും നിർണായകമാകും. പി കെ കുഞ്ഞാലിക്കുട്ടി തന്നെ നേരിട്ടിറങ്ങിയാണ് മുസ്ലീംലീഗിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

മാറ്റിപ്പണിയേണ്ട തന്ത്രങ്ങൾ

ഹാട്രിക് ഭരണം എളുപ്പമല്ല, ഭരണവിരുദ്ധവികാരം ശക്തമാണ് എന്നൊക്കെയുള്ള തിരിച്ചറിവുകളാണ് നിലമ്പൂ‌‌ർ സിപിഎമ്മിന് ബാക്കിയാക്കുന്നത്. രാഷ്ട്രീയ മുൻതൂക്കം ഇല്ലാത്ത മണ്ഡലത്തിൽ പാർട്ടി ചിഹ്നവും പാർട്ടി സ്ഥാനാർത്ഥിയും അധികബലം നൽകുന്നില്ല എന്ന് നിലമ്പൂർ ബോധ്യപ്പെടുത്തുന്നു. കേഡർ വോട്ടുകൾ തന്നെ പാർട്ടിയുടെ പെട്ടിയിലെത്തിയില്ല. ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ പോലും ലീഡ് കിട്ടിയില്ല. ഭരണവിരുദ്ധ വികാരം ഇല്ലെന്നും അൻവർ ഇടത് വോട്ട് പിടിക്കില്ലെന്നും കണക്കുകൂട്ടിയത് തെറ്റി.

യുഡിഎഫിന്റെ ജമാ അത്തെ ഇസ്ലാമി ബന്ധം പറഞ്ഞ് വിമർശനം അഴിച്ചു വിട്ടതിന് പിന്നാലെ എത്തിയ എം വി ഗോവിന്ദന്റെ വിവാദ ആർഎസ്എസ് പരാമർശം തിരിച്ചടിയായി.പരാജയം മാത്രമല്ല സിറ്റിങ് സീറ്റിൽ വഴങ്ങേണ്ടി വന്ന വലിയ ലീഡ് കൂടി പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു. പിണറായിസത്തിനുള്ള തിരിച്ചടിയെന്ന അൻവറിന്റെ പ്രസ്താവനയെ പുച്ഛിച്ച് തള്ളാൻ കഴിയില്ല എന്നതാണ് സിപിഎമ്മിന് തലവേദന കൂട്ടുന്നത്.

കളമറിയാതെ കളിച്ച് ബിജെപി

വലിയ സ്വാധീനമുള്ള മണ്ഡലമല്ലെങ്കിൽ പോലും നാലാം സ്ഥാനത്തേക്ക് പോയത് ബിജെപിക്ക് ക്ഷീണമാണ്. അതങ്ങനെയെല്ലെന്ന് പാർട്ടിക്കാർ വാദിക്കുമെങ്കിലും. ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് സ്ഥാനാർത്ഥിയെ നിർത്തിയത് ഏശിയില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധിക്കാമെന്ന് കരുതിയിരുന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ ബിഡിജെഎസ് സ്ഥാനാർത്ഥിയെ തന്നെ ഇക്കുറിയും നിർത്താമെന്നാണ് കരുതിയത്. തുഷാർ വെള്ളപ്പള്ളിയെ പക്ഷേ വരുതിയിൽ കിട്ടിയില്ല. ഒടുവിലാണ് കേരള കോൺഗ്രസിൽ നിന്ന് സ്ഥാനാർത്ഥിയെ കിട്ടിയത്. താരപ്പകിട്ടുള്ള സുരേഷ് ഗോപിയടക്കം വന്നിട്ടും വോട്ടർമാരെ ആകർഷിക്കാനായില്ല.

ഇനി....സെമി ഫൈനൽ

ഉപതെരഞ്ഞെടുപ്പുകളിൽ എത്താറില്ലെന്ന ഗാന്ധി കുടുംബത്തിന്റെ പതിവ് തെറ്റിച്ച് പ്രിയങ്ക എത്തി.സീറ്റ് കിട്ടിയില്ലെങ്കിൽ പാർട്ടി വിടുകയോ നേതാക്കളെ വിമർശിക്കുകയോ ചെയ്യുന്ന പതിവ് തെറ്റിച്ച് വി എസ് ജോയ് ആര്യാടൻ ഷൗക്കത്തിനായി അത്യധ്വാനം ചെയ്തു. പാർട്ടി പദവികളിൽ നിന്ന് മാറ്റപ്പെടുമ്പോൾ പതിവുള്ള കുറ്റപ്പെടുത്തലുകൾക്ക് പകരം കെ സുധാകരൻ ഉൾപെടെയുള്ളവർ സംയമനത്തോടെ പ്രതികരിച്ചു. ജനകീയ വിഷയങ്ങളും സർക്കാരിന് എതിരെയുള്ള ആക്ഷേപങ്ങളും കൃത്യമായി ചർച്ചയിലെത്തിക്കാൻ കഴിഞ്ഞു.....നിലമ്പൂരിൽ യുഡിഎഫ് ഒറ്റക്കെട്ടായിരുന്നു. പ്രവർത്തനത്തിന് കൃത്യതയും ഏകോപനവും ഉണ്ടായിരുന്നു. വലിയ പരീക്ഷകൾ വരാനിരിക്കെ പരിശീലനത്തിന് കിട്ടിയ ഒന്നാന്തരം കളരിയായി നിലമ്പൂർ കോൺഗ്രസിനും യുഡിഎഫിനും. രണ്ട് വട്ടം ഭരിച്ചവരോടുള്ള താത്പര്യക്കുറവ്, ആശ സമരം, കൊട്ടിഘോഷിച്ച
ദേശീയപാത നിർമാണത്തിലുണ്ടായ വീഴ്ചകൾ , ഇവക്കൊപ്പം നാക്കുപിഴകളും അനാവശ്യ വിവാദങ്ങളും ....വലിയ പരീക്ഷക്ക് മുമ്പ് കിട്ടിയ വാണിങ് നോട്ടാണ് സിപിഎമ്മിനും എൽഡിഎഫിനും നിലമ്പൂർ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+