'കോഴ വാങ്ങിയെങ്കിൽ സിപിഎം തെളിവ് കൊണ്ടുവരട്ടെ; ബിജെപിയുമായി ബന്ധമുണ്ടെന്നത് ദുരാരോപണം': പ്രമോദ് കോട്ടൂളി
കോഴിക്കോട്: പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന വിവാദത്തിൽ ആരോപണവിധേയനായ ഏരിയ കമ്മിറ്റി നേതാവ് പ്രമോദ് കോട്ടൂളിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരിക്കുകയാണ് സി പി എം. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെതാണ് തീരുമാനം. പ്രമോദ് കോട്ടൂളിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രമോദിന് ബിനാമി ബന്ധങ്ങൾ ഉണ്ടെന്നും ജില്ല കമ്മിറ്റി വിമർശിച്ചു.
ഇപ്പോഴിതാ പാർട്ടി നടപടിയിൽ പ്രതികരിക്കുകയാണ് പ്രമോദ്. പാർട്ടി നടപടി അംഗീകരിക്കാനാകില്ലെന്നും തെറ്റായ കാര്യം താൻ എന്തിനാണ് അംഗീകരിക്കുന്നതെന്നും പ്രമോദ് ചോദിച്ചു. റിയൽ എസ്റ്റേറ്റ് തട്ടിപ്പ് നടത്തിയെന്ന ആരോപണമൊക്കെ തെളിവ് സഹിതം നേതൃത്വം വിശദീകരിക്കണമെന്നും പ്രമോദ് പറഞ്ഞു. വൺ ഇന്ത്യ മലയാളത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രതികരണത്തിന്റെ പൂർണരൂപം വായിക്കാം

താങ്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സി പി എം ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തോട് എന്താണ് പ്രതികരണം?
പണം കൊടുത്തത് ആര്, ആർക്ക് ,എന്ന്, എപ്പോൾ, എവിടെ വെച്ച് ?, ഇതാണ് എനിക്ക് നേതൃത്വത്തോട് ചോദിക്കാനുള്ളത്. പ്രമോദ് കോട്ടൂളി എന്ന് വ്യക്തി അങ്ങനെയൊരു സാമ്പത്തിക ഇടപാടിന് വേണ്ടി സംസാരിച്ചിട്ടുണ്ടോ? ഇത്ര മാത്രമേ എനിക്ക് പറയാനുള്ളൂ.
പി എസ് സി കോഴ ആരോപണത്തിൽ താങ്കൾക്കെതിരെ പാർട്ടിയെടുത്ത തീരുമാനം അംഗീകരിക്കുമോ?
തെറ്റായ കാര്യം ഞാൻ എന്തിന് അംഗീകരിക്കണം. മകൻ എന്ന നിലയിലുള്ള ഉത്തരവാദിത്തം ഞാൻ നിറവേറ്റും. പാർട്ടി പ്രവർത്തകനൊക്കെ ഞാൻ വലുതായിട്ടല്ലേ ആയത്. അതിന് മുൻപ് ഞാൻ മകനല്ലേ. സഖാവ് ആയതിന് ശേഷം നിരവധി സമരങ്ങളും ലാത്തി ചാർജുമെല്ലാം ഞാൻ നേരിട്ടിട്ടുണ്ട്. ഈ ബുദ്ധിമുട്ടുകൾ എന്റെ അമ്മയും നേരിട്ടിട്ടുണ്ട്. എനിക്കെതിരെ ഉയർന്ന ആരോപണം അമ്മയെ ബോധ്യപ്പെടുത്തണം.
താങ്കളുടെ വിശദീകരണം പാർട്ടി പാടെ തള്ളിയിട്ടുണ്ട്. തട്ടിപ്പ് നടത്താൻ ശ്രമം നടത്തി, ആരോഗ്യമന്ത്രിയുടെ സെക്രട്ടറിയുടെ പേരടക്കം ദുരുപയോഗം ചെയ്‌തു എന്നാണ് ജില്ലാ കമ്മിറ്റിയുടെ വിമർശനം?
ഞാൻ ഇതൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ നേതൃത്വം തെളിവ് നൽകട്ടെ.
പരാതിക്കാരനായ ശ്രീജിത്ത് എന്ന വ്യക്തിയുടെ വീട്ടിൽ സമരം ഇരിക്കാനൊരുങ്ങി പുറപ്പെടുകയാണ്. ഇങ്ങനെയൊരു സമരത്തിലേക്ക് ഞാൻ വന്നത് തന്നെ അതുകൊണ്ടാണല്ലോ.
പാർട്ടിയേയും ഭരണത്തേയും താങ്കൾ താറടിച്ചു എന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ?
അന്വേഷണ കമ്മീഷൻ എന്ത് വേണമെങ്കിലും കണ്ടെത്തട്ടെ. എല്ലാ പരാതികളും നിയമപരമായി തന്നെ വരും ദിവസങ്ങളിൽ നൽകും.
ബി ജെ പി നേതൃത്വവുമായി ബന്ധം പുലർത്തിയെന്ന ഗുരുതര ആരോപണവും താങ്കൾക്കെതിരെ ഉന്നയിക്കുന്നുണ്ട്?
കഴിഞ്ഞ ഒരാഴ്ചയായി എനിക്കെതിരെ കടുത്ത ആക്രമാണ് നടക്കുന്നത്. ഈ വിവാദങ്ങൾ ഉണ്ടായതിന് ശേഷമാണല്ലോ ഇത്തരം ആരോപണങ്ങൾ ഉണ്ടായത്. അങ്ങനെയുണ്ടെങ്കിൽ അതിന്റെ തെളിവുകൾ നേതൃത്വം കൊണ്ടുവരട്ടെ.












Click it and Unblock the Notifications