കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജു രാധാകൃഷ്ണന്റെ കത്ത്‌

  • By Soorya Chandran
Google Oneindia Malayalam News

രശ്മി വധക്കേസില്‍ സരിത എസ് നായര്‍ ബിജു രാധാകൃഷ്ണനെതിരെ മൊഴി കൊടുത്തു. സരിതയുടെ മൊഴി കേട്ട് താന്‍ ഇതികര്‍ത്തവ്യതാമൂഢനായി നിന്ന് പോയി എന്നാണ് ബിജു രാധാകൃഷ്ണന്‍ പറഞ്ഞത്. ഇനി തനിക്ക് പറയാന്‍ ഒരു പക്ഷേ അവസരങ്ങള്‍ കിട്ടിയെന്ന് വരില്ല. അതുകൊണ്ട് മാധ്യമപ്രവര്‍ത്തകരോടും ജനങ്ങളോടും പറയാനുള്ളത് ഒരു കത്തിന്‍റെ രൂപത്തില്‍ കൗമാറുന്നു.. ബിജു രാധാകൃഷ്ണന്‍റെ കത്തിന്‍റെ പൂര്‍ണ രൂപം

Biju Radhakrishnan

മാധ്യമപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും സ്‌നേഹപൂര്‍വം,

ഇത്‌ നേര്‍വിചാരത്തോടെയുള്ള തുറന്നെഴുത്താണ്‌. ഒരു മനുഷ്യന്റെ ദയനീയാവസ്‌ഥയോടുള്ള പ്രതിഫലനമായി ഇതു പൂര്‍ണമായി പ്രസിദ്ധീകരിക്കാനപേക്ഷ. കാരണം ഇതു പല അഭ്യൂഹങ്ങള്‍ക്കുമുള്ള അര്‍ദ്ധവിരാമവും, പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളുമാകാം.

എനിക്ക്‌ നിങ്ങളോടു സംസാരിക്കാനോ, കോടതിയുടെ മുമ്പില്‍ എനിക്കെതിരേ പഠിപ്പിച്ചു പറയിപ്പിക്കുന്ന സാക്ഷിമൊഴികളോടു പ്രതികരിക്കാനോ അവകാശമോ അവസരമോ ഇല്ല. ആകെ കിട്ടുന്നതു കോടതിയുടെ മുന്നില്‍ കേസ്‌ വിളിക്കാനും മറ്റും നില്‍ക്കുമ്പോള്‍ കിട്ടുന്ന സമയമാണ്‌. ആ സമയത്താണ്‌ ഇതെഴുതുന്നത്‌. ഈ അവസരവും ഈ കത്തോടെ ഇല്ലാതായേക്കാം. അതിനാല്‍ ഈ കത്ത്‌ അതിന്റെ പ്രാധാന്യത്തില്‍ ഒരു പക്ഷേ എനിക്കു കിട്ടുന്ന അവസാന അവസരമായി ദയവു ചെയ്‌ത്‌ നിങ്ങളില്‍ കൂടി ജനങ്ങളുടെ മുമ്പില്‍ എത്തണം. ഇത്‌ സെന്‍സര്‍ ചെയ്യരുത്‌.

എന്റെ കേസിനെപ്പറ്റി

രണ്ടു പ്രാവശ്യമാണ്‌ ഈ കോടതിയുടെ മുമ്പില്‍ ഞാന്‍ അസ്‌ഥിത്വം നഷ്‌ടപ്പെട്ട്‌ ഇതികര്‍ത്തവ്യതാമൂഢനായി നിന്നത്‌.

1. എന്റെ മകനെ വിസ്‌തരിച്ചപ്പോള്‍.

അന്നും എനിക്കു മുന്‍വിധികള്‍ ഉണ്ടായിരുന്നു. അമ്മ മരിക്കുമ്പോള്‍ മൂന്നര വയസായിരുന്നു അവന്‌. അവന്റെ മനസില്‍ ആഴത്തില്‍ പതിഞ്ഞ ആ കാഴ്‌ച(പ്രോസിക്യൂഷന്റെ ഭാഷയില്‍)2013 വരെ ആരോടും പറയാതിരിക്കുക, അനേകവട്ടം കാണാതെ പഠിച്ച ഒരു പദ്യം പോലെ ന്യായാധിപന്റെ മുമ്പില്‍ നിര്‍ത്താതെ പറയുക, തീര്‍ച്ചയായും പ്രോസിക്യൂഷന്റേയും വാദിവിഭാഗത്തിന്റെയും സേഫ്‌ കസ്‌റ്റഡിയില്‍ ജീവിക്കുന്ന എന്റെ കുഞ്ഞിന്റെ ഭാഗത്തുനിന്ന്‌ ആരും പ്രതീക്ഷിക്കുന്ന മൊഴി. പക്ഷെ എന്റെ ശ്രദ്ധ അതിലായിരുന്നില്ല. പകരം ഞാന്‍ എന്റെ മകനെ (അപ്പുവിനെ) കണ്ടു കൊതിതീരുകയായിരുന്നു.

2. സരിതയെ വിസ്‌തരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍

ഞാന്‍ എന്റെ വക്കീലിനോട്‌ ഇന്നലെയേ പറഞ്ഞിരുന്നു. ഇങ്ങനെയൊക്കെയേ മൊഴി നല്‍കൂവെന്ന്‌. അവളുടെ മൊഴി ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പിയായിരുന്ന എബ്രഹാം സാര്‍ ആദ്യമായി എടുക്കുന്നത്‌ 2010-ലാണ്‌. അന്ന്‌ ബിജു രാധാകൃഷ്‌ണന്‍റെ ഇത്രയും വൃത്തികെട്ട മുഖം(അന്ന്‌ സരിത സോളാര്‍ സരിതയും, ബിജു, സോളാര്‍ ബിജുവും ആയിരുന്നില്ല.)സരിതയുടെ മൊഴികളിലില്ലാഞ്ഞിട്ടാകാം(അന്ന്‌ സാര്‍ അത്‌ എഴുതിയെടുത്തിരുന്നു)അതു പുറത്തു കണ്ടില്ല. ഇന്നത്തെ ചീഫ്‌ ആണെങ്കില്‍ 2013 ജൂണ്‍ 25-ല്‍ സരിത കൊടുത്ത മൊഴിയില്‍ നിന്ന്‌ ഒത്തിരി പുരോഗമിച്ചിരിക്കുന്നു.ആ പുരോഗമനം പ്രോസിക്യൂഷന്റെ പോലെ സരിതയുടെയും(ഇപ്പോള്‍ സരിതയുടെ മുഖവും, വാക്കുകളും തങ്ങളുടേതായി കരുതുന്നരാഷ്‌ട്രീയക്കാരുടേയും)ആവശ്യമല്ല. അത്യാവശ്യമാണ്‌.

തൊങ്ങല്‍ വച്ച പീഡനകഥകള്‍ വെള്ളം ചേര്‍ക്കാതെ അപ്പാടെ വിഴുങ്ങുന്നതിന്‌ മുന്‍പ്‌ ചില കാര്യങ്ങല്‍ എല്ലാവരും മനസിലാക്കണം.

ഞാനും സരിതയും കഴിഞ്ഞിരുന്ന വീട്ടില്‍ ഞങ്ങളോടൊപ്പം, ഞങ്ങളുടെ രണ്ടു കുഞ്ഞുങ്ങളും. ഡ്രൈവര്‍മാരും ഉണ്ടായിരുന്നു. അവരുടെ ആരുടെയും മൊഴികളില്‍ ഇത്ര ഹീനമായ പീഡനപര്‍വങ്ങള്‍ ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ എത്രയും പെട്ടെന്ന്‌ അവരെയും(അമ്മയൊഴിച്ച്‌, പുള്ളിക്കാരത്തി നേരത്തെ പ്രിപ്പയേഡാണ്‌)ഇങ്ങനെ പറയാന്‍ പ്രത്യേക പരിശീലനം കൊടുക്കണം.

ഞാനും ശാലുവും തമ്മിലുള്ള ബന്ധമല്ല. ഞാനും സരിതയും തെറ്റാന്‍ കാരണം. പകരം ഗണേഷ്‌കുമാറും സരിതയും തമ്മിലുള്ള ബന്ധങ്ങളായിരുന്നു എല്ലാ തകര്‍ച്ചകള്‍ക്കും തുടക്കമെന്നു നിങ്ങള്‍ക്കു തെളിയിക്കാന്‍ നിരവധി സാക്ഷികളെ ഞാന്‍ തരാം. ഫോട്ടോഗ്രാഫര്‍ ആഘോഷ്‌ വൈഷ്‌ണവും അഡ്വ. സ്വാതികുമാര്‍, എം.എ. ഷാനവാസ്‌, ഞങ്ങളുടെ ഡ്രൈവര്‍മാരായിരുന്ന രാജന്‍, ശ്രീജിത്‌, സന്ദീപ്‌, സന്തോഷ്‌, വല്‍സരാജ്‌, ഒടുവില്‍ മുഖ്യമന്ത്രിവരേയും. ഇതില്‍ പലരും എന്നോടു പറഞ്ഞിട്ടുണ്ട്‌. ഇനിയും ഇവളുടെ കാലുപിടിച്ചു നന്നാവണം എന്നു പറഞ്ഞു പുറകെ നടക്കണോയെന്ന്‌.

എന്നാല്‍ ഞാന്‍ അവളെയും എന്റെ കുഞ്ഞുങ്ങളേയും ഒരുപാട്‌ സ്‌നേഹിച്ചിരുന്നു.
അവള്‍ക്കും കുടുംബത്തിനും വേണ്ടി ഞാന്‍ എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും വരെ ഉപേക്ഷിച്ചിരുന്നു. എന്റെ ലോകം അവളും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബമായിരുന്നു.

ഞാനൊരു സ്‌ത്രീലമ്പടന്‍ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അവളെ മാത്രം കൊണ്ടു നടന്നാല്‍ മതിയായിരുന്നു. ഒരു കുടുംബത്തെ മൊത്തം ഏറ്റെടുക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. എനിക്ക്‌ കിട്ടാതെ പോയ ഒരു കുടുംബത്തിന്റെ സ്‌നേഹം എനിക്ക്‌ കിട്ടാനുള്ള ആഗ്രഹമായിരുന്നു അതിനു പിന്നില്‍.
ഇന്നിവിടെ നില്‍ക്കുമ്പോള്‍ എനിക്ക്‌ ആശ്‌ചര്യങ്ങള്‍ ഇല്ല. കാരണം കഴിഞ്ഞ ഒരാഴ്‌ച കൊണ്ട്‌ ഞാന്‍ പ്രതീക്ഷിച്ച പ്രതികരണമാണിത്‌. ഇന്നത്തെ സാഹചര്യത്തിന്‌ ഈ മൊഴി അനിവാര്യമാണു താനും.

കരുനാഗപ്പള്ളി കസ്‌റ്റഡിയില്‍ കണ്ടപ്പോള്‍ സരിത പറഞ്ഞിരുന്നു, ഈ കേസ്‌ പേടിക്കേണ്ട, വെറുതെ വിടും, വിഷമിക്കേണ്ട എന്നൊക്കെ(രശ്‌മി കേസിനെ കുറിച്ച്‌)അതിനുശേഷം കഴിഞ്ഞ ആഴ്‌ചകള്‍ സരിതയില്‍ വരുത്തിയ മാറ്റങ്ങള്‍ എനിക്കൂഹിക്കാവുന്നതേ ഉള്ളൂ. അതില്‍ അവളോട്‌ ദേഷ്യമില്ല. എന്നോടുതന്നെയാണ്‌ എനിക്ക്‌ ദേഷ്യവും അറപ്പും. പിന്നെ ഇന്നത്തെ ഉത്സവതിമിര്‍പ്പും, സഹായങ്ങളും(ആരോ പറഞ്ഞു കേട്ടു, രണ്ടുലക്ഷം വിലയുള്ള ബൈക്കിലൊക്കെയാണ്‌ സരിതയുടെ സഹായികള്‍ കോടതിയിലൊക്കെ അവള്‍ക്കായി എത്തുന്നതെന്ന്‌)അവസാനിക്കുമ്പോള്‍ തീര്‍ച്ചയായും അവള്‍ക്ക്‌ പശ്‌ചാത്താപം തോന്നും. ആരോരുമില്ലാത്ത ഒരു അമ്മയോടും മകനോടും വേണമായിരുന്നോ ഈ പരാക്രമങ്ങള്‍ എന്ന്‌.

ഇപ്പോഴത്തെ അഭ്യൂഹങ്ങള്‍ക്കുള്ള മറുപടി

ഞാന്‍ ഒരു പ്രസ്‌ഥാനത്തിനോ, പാര്‍ട്ടിക്കോ എതിരല്ല. ഒരു സാധാരണ മനുഷ്യനാണ്‌. എനിക്ക്‌ കാശിനു വേണ്ടിയോ കേസില്‍ നിന്ന്‌ രക്ഷപ്പെടാനോ ആരെയും ബ്ലാക്ക്‌ മെയില്‍ ചെയ്യേണ്ട ആവശ്യമില്ല. നാലു പേരുടെ പേരു പറഞ്ഞു സാമ്പത്തികവും, ശാരീരികവും എന്ന പേരുകള്‍ ഉപയോഗിച്ചെങ്കില്‍, ഈ നാലുപേരും ശാരീരികബന്ധത്തില്‍ ഉള്ളവര്‍ ആണെന്നു ഞാന്‍ പറഞ്ഞില്ല.

എനിക്കു കിട്ടിയ തെളിവുകള്‍, ഞാന്‍ സരിതയെ വച്ച്‌ ഉണ്ടാക്കിയതല്ല. പകരം അവള്‍ തന്നെയാണ്‌ ഉണ്ടാക്കി സൂക്ഷിച്ചത്‌. അവളുടെ അടുത്ത ആള്‍ക്കാര്‍ തന്നെ അവളുടെ അറസ്‌റ്റിന്‌ 10-15 ദിവസം മുമ്പു എന്നെ ഏല്‍പ്പിച്ചതാണ്‌. കിട്ടിയപ്പോള്‍ ആദ്യം തിരുവനന്തപുരത്തുനിന്ന്‌ കൊണ്ടുവന്നപ്പോള്‍ ഫെനി ഒപ്പമുണ്ടായിരുന്നു. ഇതെല്ലാം സൂക്ഷിച്ചിരുന്നത്‌ അയാളുടെ വീട്ടിലാണ്‌. അതിനു ശേഷമാണ്‌ കോയമ്പത്തൂരിലേക്കു പോകുന്ന വഴി ജേക്കബ്‌ മാത്യുവിനെ കാണിച്ചതും, പിന്നെ കൊണ്ടുപോയതും ജേക്കബ്‌ മാത്യുവിനെ ഏല്‍പ്പിക്കണം എന്ന്‌ ആദ്യം കരുതിയതാണ്‌. എന്നാല്‍ കണ്ടപ്പോള്‍ തന്നെ പുള്ളി പരിഭ്രമിച്ചിരുന്നു. അതിനാല്‍ ഏല്‍പ്പിച്ചില്ല.

ഫെനി ബാലകൃഷ്‌ണന്‌ എല്ലാ കാര്യങ്ങളും ആദ്യം മുതലേ അറിയാം. ആലുവ കോടതിയില്‍നിന്ന്‌ ജേക്കബ്‌ മാത്യുവിന്റെ ഫോണില്‍ നിന്ന്‌ കോടതിയുടെ അനുമതിയോടെ ഫെനിയെ വിളിച്ചിരുന്നു. എന്റെ കുഞ്ഞുങ്ങളുടെ കാര്യം പറയാനാണു വിളിച്ചത്‌. അന്ന്‌ അയാളാണ്‌ പറഞ്ഞത്‌ എല്ലാം വെളിപ്പെടുത്താന്‍. എന്നിട്ട്‌ എന്തിനാണ്‌ അയാള്‍ ഇങ്ങനെ ഡബിള്‍ ഗെയിം കളിക്കുന്നത്‌. 21 പേജിന്റെ കോപ്പി ഗണേഷ്‌കുമാറിന്റെ കൈയ്യില്‍ കൊടുത്തതും, അതിന്റെ ഒരു സെറ്റ്‌ പ്രിന്‍സ്‌ വശം എന്നിലെത്തിച്ചതും അയാളാണ്‌. ഗണേഷിന്റെ കൈയ്യില്‍ എത്തിക്കാന്‍ സരിത പറഞ്ഞതും, കൊടുത്ത കാര്യവും അവള്‍ പറഞ്ഞാലും അത്‌ നശിപ്പിച്ച്‌ കളയാന്‍ ഞാന്‍ ഒരു മണ്ടനല്ല എന്ന് എന്നോട്‌ പറഞ്ഞതും ഫെനി തന്നെയാണ്‌.

മിണ്ടാതിരുന്നാല്‍ എല്ലാ കേസുകളും, ഇല്ലാതാക്കാം. മന്ത്രിമാരും, ഉന്നത ഉദ്യോഗസ്‌ഥരും ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കും(ഫെനി പറഞ്ഞാല്‍), ശാലുവിനെതിരെ പറഞ്ഞാല്‍ 10 ലക്ഷം രൂപ തരാം . ജാമ്യത്തിനു വേണ്ട സഹായം ചെയ്യാം എന്ന്‌ സരിത എന്നോട്‌ നേരിട്ടും, ഫെനി മുഖാന്തിരവും പറഞ്ഞിട്ടുണ്ട്‌. പക്ഷെ അതിനു ഞാന്‍ തയ്യാറായില്ല.

ഞാന്‍ ഫെനിക്ക്‌ ഭീഷണിക്കത്ത്‌ കൊടുത്തിട്ടില്ല. ആ കത്ത്‌ വായിച്ചാല്‍ അറിയാം, ഞാന്‍ അഞ്ച്‌ ലക്ഷം കടമായാണ്‌ ആവശ്യപ്പെട്ടത്‌. അത്‌ 15 ദിവസത്തിനകം തിരികെ കൊടുക്കാമെന്നും പറഞ്ഞിരുന്നു. പിന്നെ മുന്‍പുള്ള കാര്യങ്ങല്‍ ഓര്‍മിപ്പിച്ചു എന്നത്‌ ശരിയാണ്‌. കാരണം സരിത അറസ്‌റ്റിലായശേഷം ഫെനി എന്നെ വിളിച്ചപ്പോള്‍ എന്റെ കുഞ്ഞുങ്ങളുടെ അമ്മയാണ്‌, അവളെ രക്ഷിക്കണം. നല്ലൊരു വക്കീലിനെ ഏര്‍പ്പാടാക്കണം.(കാരണം ഫെനിയുടെ ലീഗല്‍ കഴിവുകള്‍ എനിക്ക്‌ അറിയാവുന്നതു പോലെ ആര്‍ക്കും അറിയില്ലല്ലോ?)എന്ന്‌ പറഞ്ഞതും അതിനുവേണ്ടി അഞ്ചുലക്ഷം രൂപ പണമായി ഏല്‍പ്പിച്ചതും ഇന്നും സരിതക്ക്‌ അറിയാമോ എന്നെനിക്കറിയില്ല. ഇതെല്ലാം മറന്ന ഫെനിയെ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു എന്നു മാത്രമേ ഉള്ളു.

തെളിവുകള്‍ പുറത്തുവിടാന്‍ ഇപ്പോഴും മടിക്കുന്നത്‌ മൂന്നു കാരണങ്ങള്‍ കൊണ്ടാണ്‌. ആ തെളിവുകള്‍ നിരപരാധികളും അബന്ധത്തില്‍ മാത്രം ഇതില്‍ പെട്ടുപോയ ചിലരെയും വെള്ളത്തിലാക്കുന്നതാണ്‌. അതു പുറത്തു വന്നാല്‍. അനേകം കുടുംബങ്ങളള്‍ തകരും.ഇതിലെ ഒരു കക്ഷി, എന്റെ കുഞ്ഞുങ്ങളുടെ അമ്മയാണ്‌. അവളെ ഞാന്‍ കാരണം എഴുന്നേല്‍ക്കാന്‍ പറ്റാത്ത ഒരു കുഴിയില്‍ ഇടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം മനസിന്റെ ഉള്ളില്‍ അവള്‍ പാവമാണ്‌.

ഉപയോഗിച്ചു കഴിഞ്ഞ്‌ വലിച്ചെറിഞ്ഞു കളയുമോ എന്ന ഭയമാകാം ഈ തെളിവുകള്‍ സൂക്ഷിച്ചതിന്റേയും 21 പേജ്‌ എഴുതിയതിന്റേയും പിന്നിലുള്ള അവളുടെ മനശാസ്‌ത്രം. ഇതു പുറത്തു വിട്ടിട്ടോ, പുറത്തു വിടാതിരുന്നിട്ടോ, അല്ലെങ്കില്‍ അതുവച്ചു ഭീഷണിപ്പെടുത്തിയിട്ടോ എനിക്കൊന്നും നേടാനും നഷ്‌ടപ്പെടാനുമില്ല. ഞാന്‍ തന്നെ എന്റെ ശവപ്പെട്ടിയില്‍ ആണി അടിച്ചുകൊണ്ടിരിക്കുകയാണെന്നേ ഉള്ളൂ. കാരണം ഇതെല്ലാം അന്വേഷണത്തില്‍ കൂടി പുറത്തു കൊണ്ടുവരാന്‍ വഴികള്‍ ആദ്യം മുതലേ ഉണ്ടായിട്ടും, തീജിത്‌, സന്ദീപ്‌ തുടങ്ങി നിരവധി സാക്ഷികളെ അവഗണിച്ച പോലീസ്‌, ഇതു പുറത്തു കൊണ്ടുവന്നാലും അതൊക്കെയേ ചെയ്യൂ. മാത്രമല്ല. എന്തു ചെയ്‌താലും ബിജു രാധാകൃഷ്‌ണന്റെ സ്‌ഥാനം കള്ളന്റേയും കൊലപാതകിയുടേയും ലിസ്‌റ്റില്‍ തന്നെയായിരിക്കും.(അതാണ്‌ ഈ ലെറ്റര്‍ ഒരു പരീക്ഷണം പോലെ പുറത്തു വിടുന്നത്‌. ഇതും ഇതിന്റെ പൂര്‍ണരൂപത്തില്‍ വരുന്നില്ലെങ്കില്‍ -മീഡിയ=പോലീസ്‌=പൊളിറ്റിക്‌സ്‌ എന്ന സമവാക്യം ഞാനും അംഗീകരിക്കും. പിന്നെ ഒരിക്കലും ഞാന്‍ എന്റെ വാ തുറക്കില്ല. എല്ലാം എന്നോടൊപ്പം മണ്ണടിയട്ടെ എന്ന അന്തിമ വിധിയിലേക്കു ഞാനും മാറും.

അവസാനത്തെ അഭ്യര്‍ഥന

ദയവു ചെയ്‌ത്‌ പത്രത്തില്‍ എഴുതുമ്പോള്‍ രണ്ടു ഭാഗങ്ങളും എഴുതുക. അല്ലെങ്കില്‍ കേസിന്റെ വിചാരണയെക്കുറിച്ച്‌ എഴുതാതിരിക്കുക.
കാരണം എന്റെ അവസാനത്തെ പ്രതീക്ഷയായി എടുത്തിരിക്കുന്നതു ന്യായാധിപനെയാണ്‌. തികഞ്ഞ നിഷ്‌പക്ഷമതിയാണ്‌ അദ്ദേഹം. പക്ഷേ, ഈ സെന്‍സേഷന്‍ കേസില്‍ സമ്മര്‍ദ്ദത്തിലാകുമോയെന്നു ഞാന്‍ ഭയപ്പെടുന്നു. അങ്ങനെ വന്നാല്‍ ഒരു അപ്പീല്‍ പോലും പോകാന്‍ കഴിവില്ലാത്ത, കാശില്ലാത്ത, ആളില്ലാത്ത ഒരു നിസഹായനാണ്‌ ഈ പ്രതിയെന്ന്‌ അദ്ദേഹത്തിന്‌ അറിയില്ലല്ലോ.
എന്റേതു മാത്രമെന്നു കരുതുന്ന ഭാര്യയെ കൂട്ടികൊടുക്കാനുള്ള വിശാല മനസ്‌കത എനിക്കില്ല. അങ്ങനെയെങ്കില്‍ ഗണേഷുമായി ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കി എന്റെ ജീവിതം ഇത്തരത്തില്‍ ആക്കേണ്ട കാര്യം എനിക്കുണ്ടായിരുന്നില്ലല്ലോ.

സ്‌നേഹപൂര്‍വം ബിജു

English summary
Letter from Biju Radhakrishnan to media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X