അമ്മയിലെ വില്ലന്മാർ ഇവർ, പേര് പുറത്ത് വിട്ട് ലിബർട്ടി ബഷീർ, മോഹൻലാൽ പെട്ട് പോയി!
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയും വനിതാ കൂട്ടായ്മയും തമ്മിലുള്ള പോര് തെരുവ് യുദ്ധത്തിന്റെ മട്ടിലേക്ക് എത്തിയിരിക്കുകയാണ്. ദിലീപ് വിഷയത്തില്‍ അമ്മയ്ക്കുളളില്‍ തന്നെ പൊട്ടിത്തെറിയും തുടങ്ങിക്കഴിഞ്ഞു.
ദിലീപ് അനുകൂലികളും എതിര്‍ക്കുന്നവരും രണ്ട് തട്ടില്‍ നിന്ന് വാക്‌പോരുകള്‍ നടത്തുന്നു. അതിനിടെ അമ്മയ്ക്ക് എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ നിര്‍മ്മാതാവും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍.
ആ വില്ലന്മാർ
അമ്മയ്ക്കുള്ളില്‍ ഒരു വില്ലന്‍ ഉണ്ടെന്ന് വിമന്‍ ഇന്‍ സിനിമ കലക്ടീവ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു. ആ വില്ലന്‍ ആരാണ് എന്നത് കാത്തിരുന്ന് കാണാമെന്ന് പാര്‍വ്വതി അന്ന് പറയുകയുണ്ടായി. എന്നാല്‍ അമ്മയ്ക്കുള്ളില്‍ ഒരു വില്ലന്‍ അല്ല ഒന്നിലധികം വില്ലന്‍മാരുണ്ട് എന്നാണ് ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അവരുടെ പേരും വെളിപ്പെടുത്തിയിരിക്കുന്നു.
സിദ്ദിഖ്, മുകേഷ്, ഗണേഷ് കുമാര്‍
താരസംഘടനയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍ ദിലീപ് സ്‌നേഹികള്‍ ആയ സിദ്ദിഖ്, മുകേഷ്, ഗണേഷ് കുമാര്‍ എന്നിവരാണ് എന്നാണ് ലിബര്‍ട്ടി ബഷീര്‍ മാതൃഭൂമിയോട് പ്രതികരിച്ചിരിക്കുന്നത്. ഇവരടക്കമുളള നാലഞ്ച് പേര്‍ തുടക്കം മുതല്‍ക്കേ ദിലീപിനെ സഹായിക്കുന്നവരും ദിലീപിന് വേണ്ടി വാദിക്കുന്നവരുമാണ്. തികച്ചും മാന്യനായ വ്യക്തിയായ ജഗദീഷ് ഇന്നലെ ഒരു പത്രക്കുറിപ്പ് പുറത്തിറക്കി.
ദിലീപിന്റെ രക്ഷ
അത് മോഹന്‍ലാലിന്റെ സമ്മതത്തോടെ ആയിരുന്നു. എന്നാല്‍ സിദ്ദിഖ്, കെപിഎസി ലളിതയേയും കൂട്ടി ലൊക്കേഷനില്‍ പത്രസമ്മേളനം വിളിച്ചു. ദിലീപിന്റെ രക്ഷ ആയിരുന്നു സിദ്ദിഖിന് പ്രധാനം. ദിലീപിന് എതിരെ സിദ്ദിഖ് പോലീസിന് കൊടുത്ത മൊഴിക്ക് വിരുദ്ധമാണ് പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇന്നസെന്റ് ഒരു വിധത്തില്‍ ആണ് ഈ സംഘടനയെ മുന്നോട്ട് കൊണ്ടുപോയത്.
ലാലും സമ്മർദ്ദത്തിൽ
മോഹന്‍ലാല്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് വന്നപ്പോള്‍ സംഘടനയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഈ നാലഞ്ച് പേരാണ് മോഹന്‍ലാലിനേയും സമ്മര്‍ദ്ദത്തിലാക്കുന്നത്. പറയാനുള്ള മുഴുവന്‍ കാര്യങ്ങളും ഡബ്ല്യൂസിസി ഇതുവരെ അമ്മയ്ക്ക് എതിരെ പറഞ്ഞിട്ടില്ല. പല മോശം അനുഭവങ്ങളും അമ്മയിലെ വനിതാ അംഗങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട് എന്നറിയാം. അതൊക്കെ നടക്കുന്ന കാര്യങ്ങളാണ്.
അത് നൂറ് ശതമാനം ശരി
രാത്രി അവര്‍ക്ക് മനസ്സമാധാനത്തോടെ ഉറങ്ങാന്‍ പറ്റിയിട്ടില്ല. ആര്‍ട്ടിസ്റ്റുകളുടെ സുരക്ഷയ്ക്കാണ് പ്രൊഡക്ഷന്‍ മാനേജര്‍മാരെ വെയ്ക്കുന്നത്. എന്നിട്ടും അര്‍ച്ചന പത്മിനിയെ ഉപദ്രവിച്ചതായി വാര്‍ത്ത വന്നു. ഡബ്ല്യൂസിസി ഉയര്‍ത്തുന്ന വിഷയം 100 ശതമാനം ശരിയാണ്. പത്ത് മുപ്പത്തിയഞ്ച് വര്‍ഷമായി സിനിമയിലുണ്ട് രേവതി. അവര്‍ക്കുണ്ടായ അനുഭവങ്ങളുടെ പത്ത് ശതമാനം മാത്രമേ പറഞ്ഞിട്ടുളളൂ.
മോഹന്‍ലാല്‍ നിസ്സാരനായി പോകുന്നു
അമ്മ നിരവധി പേര്‍ക്ക് കൈനീട്ടം കൊടുക്കുന്ന സംഘടനയാണ്. അത് പൊളിയണം എന്ന് ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ സംഘടന ദിലീപിന്റെ പക്ഷം ചേര്‍ന്ന് വാദിക്കുമ്പോഴാണ് അവിടെ മോഹന്‍ലാല്‍ നിസ്സാരനായി പോകുന്നത്. അമ്മയെ നല്ല രീതിയില്‍ കൊണ്ട് പോകണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. തനിക്ക് വ്യക്തിപരമായി അറിയാം ലാലിനെ. ഇത് പോലുളള വൃത്തികേടുകള്‍ക്ക് ലാല്‍ കൂട്ട് നില്‍ക്കില്ല.
രണ്ട് വർഷത്തിനകം രാജി
ഈ പോക്ക് പോയാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മോഹന്‍ലാല്‍ രാജി വെച്ച് പോകും. ഇതേ അവസ്ഥയായിരുന്നു മമ്മൂട്ടിക്കും. രണ്ട് വര്‍ഷം മമ്മൂട്ടി നേതൃത്വത്തില്‍ നിന്നു. അന്ന് ജാതി പറഞ്ഞ് വരെ മമ്മൂട്ടിയെ ആക്ഷേപിച്ചു. അതാണ് ഇന്ന് അയാള്‍ അമ്മയില്‍ സാധാരണ അംഗമായി നില്‍ക്കുന്നത്. പല ഓഫറുകളും വന്നിട്ടും മമ്മൂട്ടി സ്വീകരിച്ചില്ല. സ്വയം തടി രക്ഷപ്പെടുത്തിയതാണ്. പക്ഷേ മോഹന്‍ലാല്‍ പെട്ട് പോയി.
അവർ നടന്മാർക്കൊപ്പം
മോഹന്‍ലാലിന് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥിയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍. കൈ വിട്ട് പോയി. താന്‍ ഡബ്ല്യൂസിസിക്ക് ഒപ്പമാണ്. അലന്‍സിയറും മുകേഷും അടക്കം നടന്മാര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുകയാണ്. മറ്റ് ഭാഷകളില്‍ ആരോപണം ഉന്നയിച്ചവര്‍ക്കൊപ്പമാണ് എല്ലാവരും നില്‍ക്കുന്നത്. ഇവിടെ അതല്ല. ഇന്ത്യന്‍ സിനിമയില്‍ കേരളത്തില്‍ മാത്രമേ ഉളളൂ ഈ വൃത്തികേട്.
ധൈര്യത്തെ അഭിനന്ദിക്കണം
തമിഴില്‍ സംഘടനാ പ്രസിഡണ്ടായ വിശാല്‍ സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുന്നു. ഇവിടെ മോഹന്‍ലാലിന്റെ അമ്മയില്‍ വാദിക്കുന്നത് നടന്മാര്‍ക്ക് വേണ്ടിയാണ്. ഡബ്ല്യൂസിസിയിലെ കുട്ടികളുടെ ധൈര്യത്തെ അഭിനന്ദിക്കണം. ചാനലില്‍ വരുന്ന നാലഞ്ച് പേര്‍ മാത്രമല്ല അവര്‍. വലിയൊരു വിഭാഗം അവര്‍ക്ക് പിന്നിലുണ്ട്. മഞ്ജു വാര്യര്‍ അടക്കം ഇവര്‍ക്കൊപ്പം തന്നെയുണ്ട്.
മഞ്ജു അവർക്കൊപ്പം
മോഹന്‍ലാലിന്റെ സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ടാണ് മഞ്ജു പ്രത്യക്ഷത്തില്‍ വരാത്തത്. സിനിമയില്‍ സജീവമായത് കൊണ്ട് നിശബ്ദയായിട്ടിരിക്കുകയാണ്. എന്നാല്‍ മനസ്സ് ഈ കുട്ടികള്‍ക്കൊപ്പമാണ്. ആ കുട്ടിക്ക് വേണ്ടിയാണ് മഞ്ജു എല്ലാം സഹിച്ചതും ഡബ്ല്യൂസിസി ഉണ്ടാക്കിയതും. മഞ്ജു അമ്മയില്‍ നിന്ന് രാജി വെയ്ക്കാതെ അതിനകത്ത് നിന്ന് തന്നെ പോരാടും.