'ദിലീപിന്റെ ഉന്നം മോഹൻലാൽ, താനില്ലാത്ത 'അമ്മ' ഇനി വേണ്ട'! നടനെതിരെ തുറന്നടിച്ച് ലിബർട്ടി ബഷീർ
കൊച്ചി: ദിലീപ് രാജി വെച്ച് താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്ത് പോയെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിക്കുന്ന മട്ടില്ല. ദിലീപിനോട് രാജി ചോദിച്ച് വാങ്ങിയെന്ന് മോഹന്‍ലാലും, അങ്ങനല്ല സ്വയമേ രാജി വെച്ചതാണെന്ന് ദിലീപും പറയുന്നു. അമ്മയിലെ കല്ലുകടി ഇതോടെ പുറത്തായിരിക്കുകയാണ്. മോഹന്‍ലാലും ഇടവേള ബാബുവും രാജിക്ക് ഒരുങ്ങുന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നു.
അമ്മ രാജിക്കത്ത് പുറത്ത് വിടാത്തത് കൊണ്ട് ദിലീപ് തന്നെ ഫേസ്ബുക്ക് വഴി രാജിക്കത്തും പുറത്ത് വിട്ടു. അമ്മയ്‌ക്കൊപ്പം എന്ന് തോന്നിക്കുമ്പോള്‍ തന്നെ സംഘടനയെ വിമര്‍ശിക്കുകയും ചെയ്യുന്നതാണ് ദിലീപിന്റെ രാജിക്കത്ത്. ദിലീപിന്റെ ഉന്നം മോഹന്‍ലാലാണ് എന്നാണ് നിര്‍മ്മാതാവായ ലിബര്‍ട്ടി ബഷീര്‍ ആരോപിക്കുന്നത്. താനില്ലാത്ത സംഘടനയെ തകര്‍ക്കാനും ദിലീപ് ആഗ്രഹിക്കുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കുന്നു.
ഇരുചേരികളിൽ ഇരുവരും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ശത്രുപക്ഷത്തുളള വ്യക്തികളില്‍ ഒരാളാണ് നിര്‍മ്മാതാവും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍. തന്നെ കേസില്‍ കുടുക്കിയതിന് പിന്നില്‍ ലിബര്‍ട്ടി ബഷീര്‍ അടക്കമുളളവരുടെ ഗൂഢാലോചന ആണെന്ന് ദിലീപ് നേരത്തെ ആരോപിച്ചിരുന്നു. ദിലീപിനെതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ നടത്താറുണ്ട് ലിബര്‍ട്ടി ബഷീര്‍. പല വെളിപ്പെടുത്തലുകളും ലിബര്‍ട്ടി ബഷീര്‍ ദിലീപിനെതിരെ നടത്തിയിട്ടുണ്ട്.
ദിലീപിന്റെ ഉദ്ദേശം
രാജി ചോദിച്ച് വാങ്ങിയതാണ് എന്ന മോഹന്‍ലാലിന്റെ വാക്കുകളെ തള്ളിയ ദിലീപിനെതിരെ ലിബര്‍ട്ടി ബഷീര്‍ രംഗത്ത് വന്നിരിക്കുകയാണ്. അമ്മയില്‍ നിന്ന് രാജി വെയ്ക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടുളള കത്തടക്കം കഴിഞ്ഞ ദിവസം ദിലീപ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് എഎംഎംഎ എന്ന സംഘടനേയും പ്രസിഡണ്ട് ആയിരിക്കുന്ന മോഹന്‍ലാലിനേയും തരംതാഴ്ത്തുക എന്ന ഉദ്ദേശത്തോടെ ആണ് എന്നാണ് ലിബര്‍ട്ടി ബഷീര്‍ തുറന്നടിച്ചിരിക്കുന്നത്.
മോഹൻലാൽ അങ്ങനെ പറഞ്ഞിട്ടില്ല
ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയതാണ് എന്ന് മോഹന്‍ലാല്‍ പത്രസമ്മേളനത്തിലോ വാര്‍ത്താക്കുറിപ്പിലോ മറ്റ് എവിടെയെങ്കിലുമോ പറഞ്ഞിട്ടില്ല. രാജി ആവശ്യപ്പെട്ടു എന്നാണ് പറഞ്ഞത്. അത് സത്യവുമാണ്. അല്ലാതെ ഒരു സഹപ്രവര്‍ത്തകന്റെ കാര്യത്തിലും മോഹന്‍ലാല്‍ അങ്ങനെ പറയില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. ദിലീപിന്റെ രാജി ആവശ്യപ്പെടണം എന്ന് മന്ത്രി എകെ ബാലന്‍ അമ്മയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ദിലീപ് പുറത്ത് വിട്ട രാജിക്കത്ത്
സ്വാഭാവികമായും അമ്മയ്ക്ക് മേല്‍ സമ്മര്‍ദ്ദം വന്നുകാണണം. അപ്പോള്‍ രാജി ആവശ്യപ്പെടും. അല്ലാതെ അത് പുറത്താക്കല്‍ അല്ല. എഎംഎംഎംഎയിലോ ഫെഫ്കയിലോ ഇതുവരെ രണ്ട് പേരെയേ പുറത്താക്കിയിട്ടുളളൂ. അത് തിലകനേയും വിനയനേയും ആയിരുന്നു. രാജിക്കത്ത് എന്നത് നമുക്ക് പോറലൊന്നും പറ്റാതെ, പുറത്താക്കുകയാണ് എന്ന് പറയാതെ എഴുതുന്നതാണ്. ആ കത്താണ് ദിലീപ് പുറത്ത് വിട്ടത്.
മോഹൻലാലിന് എതിരെയും ആരോപണം
ദിലീപിന്റെ രാജിക്കത്തില്‍ മോഹന്‍ലാലിനെ തരംതാഴ്‌ത്തേണ്ട ആവശ്യം ഇല്ലായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപ് തനിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. അതിന് മുന്‍പ് മോഹന്‍ലാലിന് എതിരെയും ആന്റണി പെരുമ്പാവൂരിന് എതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അന്നവര്‍ ബിസ്സിനസ്സുമായി ബന്ധപ്പെട്ട് അത്ര യോജിപ്പില്‍ ആയിരുന്നില്ല. ഇപ്പോള്‍ രാജിക്കത്തില്‍ ദിലീപ് പറയുന്നു ജ്യേഷ്ഠസഹോദരനായ മോഹന്‍ലാലിനോട് ആലോചിച്ചു എന്ന്.
ഗതികെട്ട അവസ്ഥ
അതേ കത്തില്‍ തന്നെ പറയുന്നു തന്നെ പുറത്താക്കിയിട്ടില്ല എന്നും. ദിലീപിനെ പുറത്താക്കിയെന്ന് ലാല്‍ പറഞ്ഞിട്ടില്ല. രാജി ചോദിച്ചു എന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളത്. അമ്മയില്‍ നിന്നും പുറത്ത് പോകേണ്ടി വന്ന ഗതികെട്ട മാനസികാവസ്ഥയുടെ ഭാഗമാണ് ദിലീപിന്റെ രാജിക്കത്തും ഫേസ്ബുക്ക് പോസ്റ്റും എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. രാജിക്കത്ത് പുറത്ത് വിടേണ്ട കാര്യം അമ്മയ്ക്ക് ഇല്ലായിരുന്നു. ദിലീപ് കേസില്‍ അകപ്പെട്ട ഒരു പ്രതിയാണ്.
അമ്മയുടെ നന്മയ്ക്ക് വേണ്ടിയാണത്രേ
സമൂഹത്തിന്റെ മുന്നില്‍ രക്ഷപ്പെടാന്‍ തുടക്കം മുതല്‍ക്കേ ദിലീപ് പല മാര്‍ഗങ്ങളും ഉപയോഗിക്കുന്നുണ്ട്. ആരാധകരില്‍ നിന്നും സിനിമാക്കാരില്‍ നിന്നും ദിലീപ് അകന്ന് കൊണ്ടിരിക്കുകയാണ്. അത് തിരിച്ച് പിടിക്കാനുളള നാടകമാണിപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. രാജിവെയ്ക്കുന്ന്ത അമ്മയുടെ നന്മയ്ക്ക് വേണ്ടിയെന്ന് ദിലീപ് പറയുന്നു. കുറ്റപ്പെടുത്തിക്കൊണ്ടാണോ അങ്ങനെയെങ്കില്‍ രാജിക്കത്ത് എഴുതേണ്ടത് എന്ന് ലിബര്‍ട്ടി ബഷീര്‍ ചോദിക്കുന്നു.
ദിലീപിനെ വെച്ച് പടം
അമ്മയേയും മോഹന്‍ലാലിനേയും വളരെ മോശമായാണ് ദിലീപ് ചിത്രീകരിച്ചിരിക്കുന്നത്. ഫെഫ്ക ഡയറക്ടര്‍ ബി ഉണ്ണികൃഷ്ണന് എതിരെയും ലിബര്‍ട്ടി ബഷീര്‍ തുറന്നടിച്ചു. ദിലീപിനെ വെച്ച് പടം ചെയ്യാനായി ധൈര്യപ്പെട്ട് ഒരു നിര്‍മ്മാതാവും മുന്നോട്ട് വരില്ല. ദിലീപിനെ വെച്ച് എടുത്ത പടം പലതും കെട്ടി കിടക്കുകയാണ്. ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ ദിലീപിനെ വെച്ച് പടം ചെയ്യാന്‍ മുന്നോട്ട് വന്നിരിക്കുന്നു. ഫെഫ്കയുടെ ഡയറക്ടര്‍ ആണ് അയാള്‍.
താന്‍ ഇല്ലാത്ത സംഘടന ഉണ്ടാവരുത്
അങ്ങനൊരാള്‍ ദിലീപിനെ വെച്ച് പടം ചെയ്യുന്നത് ജനങ്ങള്‍ക്ക് അത്ര നല്ലതായി തോന്നില്ല. ദിലീപ് ഫേസ്ബുക്ക് പോസ്റ്റിട്ടത് ആരുടെയെങ്കിലും സമ്മര്‍ദ്ദം മൂലമോ സ്വയം തോന്നിയിട്ടോ അമ്മയേയും ലാലിനേയും തരംതാഴ്ത്താനോ വേണ്ടിയാണ്. പുറത്താക്കി എന്നാരും പറഞ്ഞില്ല. അത് ദിലീപ് സ്വയം ഉണ്ടാക്കിയതാണ്. അത് ചെയ്തത് അമ്മയെ തകര്‍ക്കാനാണ്. താന്‍ ഇല്ലാത്ത സംഘടന ഉണ്ടാവരുത് എന്ന ദുഷിച്ച ചിന്താഗതിയോടെയാണ് മോഹന്‍ലാലിന്റെയും അമ്മയുടേയും പേരില്‍ ദിലീപ് പോസ്റ്റിട്ടത് എന്നും ലിബര്‍ട്ടി ബഷീര്‍ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റ്
ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഞങ്ങളോട് മൽപ്പിടിത്തത്തിന് നിൽക്കരുത് പിണറായി സഖാവേ.. മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഈശ്വർ
അതൊരു പ്രതികാരത്തിന്റെ കഥയാണ്, മല കയറിയത് വ്രതമെടുത്ത്.. രഹ്ന ഫാത്തിമ പറയുന്നു