അഞ്ചു മാസത്തിനിടെ മോട്ടോർ വാഹന വകുപ്പ് 'പണികൊടുത്തത്' 4402പേർക്ക്!! പണി കിട്ടിയത് ഇങ്ങനെ!!
ദ്യപിച്ച് വാഹനമോടിച്ചതിനാണ് ഏറ്റവും കൂടുതൽ പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി വാഹനമോടിക്കുന്നവരുടെ എണ്ണം കുറവല്ല. പോലീസ് പിടിക്കില്ലേ എന്ന് ചോദിച്ചാൽ പോലീസിന്റെ കണ്ണ് വെട്ടിച്ചാൽ പോരേ എന്നായിരിക്കും മറുപടി. ഇനി അത് നടക്കില്ല.
നിയമം ലംഘിച്ച് വാഹനമോടിക്കുന്നവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടികളിലേക്ക് കടന്നിരിക്കുന്നതായാണ് വിവരം. മോട്ടോർ വാഹന നിയമം ലംഘിച്ചതിന് അഞ്ചു മാസത്തിനിടെ 4,402 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
മദ്യപിച്ച് വാഹനമോടിക്കൽ, മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കൽ, ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കൽ, അമിത ഭാരം, അമിത വേഗം, ഗുഡ്സ് വാഹനങ്ങളിൽ ആളെ കയറ്റൽ, റെഡ് ലൈറ്റ് ലംഘനം തുടങ്ങിയ നിയമ ലംഘനങ്ങൾക്കാണ് പലരും പിടിയിലായിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഏറ്റവും കൂടുതൽ പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിന് 1728 പേരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
തലശേരിയിൽ ഒരു വാഹനം തന്നെ 160 തവണയിൽ കൂടുതൽ നിയമം ലംഘിച്ച സംഭവം ഉണ്ടായിട്ടുണ്ട്. നിയമം ലംഘിച്ച വാഹനത്തിനെതിരെ പിഴ ഈടാക്കി തുടർനടപടികൾ സ്വീകരിച്ചു. ഇത്തരത്തിലുള്ളവരെ പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്താനും മോട്ടാർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം നിയമനടിപടികൾ ശക്തമാക്കാൻ നിർദേശം നൽകിയിരിക്കുന്നതായി ഗതാഗത വകുപ്പ് കമ്മീഷ്ണർ അനന്തകൃഷ്ണൻ ഐപിഎസ് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നു. നിയമലംഘനങ്ങൾ ഗൗരവമായിട്ടാണ് കാണുന്നതെന്ന അദ്ദേഹം പറയുന്നു.
അഞ്ചു തവണയിൽ കൂടുതൽ നിയമം ലംഘിച്ചവരുടെ ലൈസൻസാണ് ഇപ്പോൾ സസ്പെൻഡ് ചെയ്യുന്നതെന്നാണ് അദ്ദേഹം പറയുന്നത്. സസ്പെൻഡ് ചെയ്താൽ മൂന്നു മാസം കഴിഞ്ഞേ ലൈസൻസ് ലഭിക്കൂ. പിന്നെയും നിയമലംഘനം തുടർന്നാൽ കൂടുതൽ കാലയളവിലേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും.