ലൈഫ് മിഷൻ പദ്ധതിയിൽ വൻ അഴിമതിയെന്ന് സിബിഐ, അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ ഇല്ല
തിരുവനന്തപുരം; ലൈഫ് മിഷൻ പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയിൽ.യുണിടാക് എംഡി സന്തോഷ് ഈപ്പൻ ഫോൺ നൽകിയതിലും പണം നൽകിയതിലും അഴിമതിയുണ്ട് .സ്വപ്ന സുരേഷിന് സന്തോഷ് ഈപ്പൻ കമ്മീഷൻ നൽകിയതും കൈക്കൂലിയായി കണക്കാക്കണമെന്നും കോടതിയിൽ സിബിഐ വ്യക്തമാക്കി.തനിക്കെതിരായി സിബിഐ റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പൻ നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്.
ലൈഫ് മിഷനിലെ ആളുകള്‍ പണം വാങ്ങിയോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് സിബിഐ കോടതിയിൽ അറിയിച്ചു. അതിനാൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം തള്ളണമെന്നും സിബിഐ ഹൈക്കോടതിയിൽ വാദിച്ചു.സംഭവത്തിൽ വിജിലന്‍സ് അന്വേഷണഫയലുകള്‍ വിളിച്ച് വരുത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇതിനെ കോടതിയിൽ എതിർത്തു. അതേസമയം ഫയലുകൾ വിളിച്ച് വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കോടതിയും വ്യക്തമാക്കി.
എന്നാല്‍ കേസില്‍ അടിയന്തര സ്റ്റേ വേണമെന്ന യുണിടാക് എംഡിയുടെ വാദം കോടതി അംഗീകരിച്ചില്ല.സിബിഐ അന്വേഷണം വേണ്ടെന്ന ഹർജിയിൽ വ്യാഴാഴ്ചയാണ് ഹൈക്കോടതി വിശദമായ വാദം കേൾക്കുക. അതേസമയംലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ സിഇഒ യുവി ജോസിനെ സിബിഐ ചോദ്യം ചെയ്യുകയാണ്. ഇന്ന് രാവിലെ 11 ഓടെയാണ് കടവന്ത്രയിലെ സിബിഐ ഓഫീസിൽ യുവി ജോസ് എത്തിയത്. രണ്ടു ഉദ്യോഗസ്ഥരും സിബിഐ ഓഫീസിലെത്തി.വടക്കാഞ്ചേരി നഗരസഭ സെക്രട്ടറിയും എത്തിയിട്ടുണ്ട്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആറ് സുപ്രധാന രേഖകൾ യുവി ജോസിനോട് ഹാജാരാക്കാൻ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നൽകിയിരുന്നു.റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം,ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെൽത്ത് സെന്ററും സംബന്ധിച്ച രേഖകൾ എന്നിവ ഉൾപ്പെടെയുള്ളവയാണ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Recommended Video
അതേസമയം സര്‍ക്കാര്‍ സിബിഐയ്ക്കെതിരെ കോടതിയെ സമീപിച്ച സാഹചര്യത്തിൽ എല്ലാ രേഖകളും നല്കാന് സാധ്യതയില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ റെഡ് ക്രസന്റുമായി സംസ്ഥാന സർക്കാരിനായി കരാറിൽ ഒപ്പിട്ടത് യുവി ജോസായിരുന്നു. നാല് കോടിയിലേറെ രൂപയുടെ കമ്മീഷൻ ഇടപാട് പദ്ധതിയിൽ നടന്നുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ചെല്ലാം സിബിഐ സംഘം യുവി ജോസിനോട് ചോദ്യങ്ങൾ ചോദിച്ചേക്കും.