മന്ത്രി പുത്രനും സ്വപ്നയുമായി ബന്ധം?; ഹോട്ടലിലെ ചിത്രം പുറത്ത്, 4 കോടിയിലും പങ്കെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ചതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യുമെന്നാണ് പുറത്തു വരുന്ന സൂചന. ഇതിന് മുമ്പായി രണ്ട് ഏജന്‍സികളും മന്ത്രി ഇഡിക്ക് മുന്‍പായി നല്‍കിയ മൊഴി വിശദമായി പരിശോധിക്കും. മതഗ്രന്ഥത്തിന‍്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയോ എന്നാണ് ദേശീയ ഏജന്‍സികള്‍ പരിശോധിക്കുന്നത്. ചോദ്യാവലി തയ്യാറാക്കി മന്ത്രിയുടെ മൊഴി ഇഡി വീണ്ടും രേഖപ്പെടുത്തിയേക്കും. അതിനിതെ സംസ്ഥാന സര്‍ക്കാറിലെ ഒരു മന്ത്രിയുടെ പുത്രനും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധവും അന്വേഷണം ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.
യുഎഇ സന്നദ്ധ സംഘടന
ലൈഫ് മിഷന്‍ പദ്ധതിക്കായി യുഎഇ സന്നദ്ധ സംഘടനയുടെ സഹായത്തോടെ വടക്കാഞ്ചേരിയില്‍ ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ കമ്മീഷന്‍ കൈപറ്റിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കുകയാണ് ഏജന്‍സികള്‍. കമ്മീഷനായി പോയെന്ന് കരുതുന്ന 4 കോടി രൂപയുടെ പങ്കു പറ്റിയവരില്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന മന്ത്രിയുടെ മകനും ഉള്ളതായി കേന്ദ്ര അന്വേഷണ ഏജൻസികൾക്കു സൂചന ലഭിച്ചെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്വപന സുരേഷും മന്ത്രിയുടെ മകനും
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതിയായ സ്വപന സുരേഷും മന്ത്രിയുടെ മകനും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകളാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. ഹോട്ടല്‍ മുറിയില്‍ വെച്ചുള്ള ചിത്രങ്ങളാണ് ലഭിച്ചത്.
ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും
തിരുവനന്തപുരത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടല്‍ എന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പടേയുള്ള എല്ലാ കാര്യങ്ങളും അന്വേഷണ ഏജന്‍സി പരിശോധിക്കുകയാണ്. സ്വപ്നയുമായുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് മന്ത്രിയുടെ മകനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നുമാണ് വിവരമെന്നും മനോരമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
4 കോടി രൂപ
ലൈഫ് മിഷന്‍ ഇടപാടില്‍ കമ്മീഷനായി 4 കോടി രൂപ കൈപ്പറ്റിയതില്‍ പ്രധാനപങ്ക് ഈ വ്യക്തിക്ക് ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. മന്ത്രി ദുബായിയില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്‍പായിരുന്നത്രെ ഈ ഇടപാട്. സ്വപ്ന സുരേഷിനും മന്ത്രിയുടെ മകനും പുറമെ മറ്റൊരാളും ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരന്നു.
ചിത്രങ്ങള്‍ പുറത്തായത്
ആദ്യ ഘട്ടത്തില്‍ എത്തിയ 2 കോടിയില്‍ 30 ലക്ഷം മൂന്നാമന് നല്‍കാമെന്നായിരുന്നുവത്രെ വാഗ്ദാനം. എന്നാല്‍ ഈ വാഗ്ദാനം മന്ത്രിപുത്രന്‍ ലംഘിച്ചതോടെ മുന്നാമന്‍ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഇതില്‍ ചിലത് അന്വേഷണ സംഘത്തിലേക്കും എത്തുകയായിരുന്നു. നിര്‍മ്മാണ കമ്പനിയായ യുണിടാക്കിന്‍റെയും റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് മന്ത്രിപുത്രനാണെന്നും അന്വേഷണ സംഘം കരുതുന്നു.
വീസ സ്റ്റാംപിങ്
കണ്ണൂരിൽ ഒരു പ്രമുഖ റിസോർട്ടിന്റെ ചെയർമാൻ കൂടിയാണ് ഇദ്ദേഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണ പരിധിയിലുള്ള വീസ സ്റ്റാംപിങ് ഏജന്‍സിയായ യഎഎഫ്എക്സിന്‍റെ ഡയറക്ടര്‍ക്കും ഈ റിസോര്‍ട്ടില്‍ പങ്കാളിത്തമുണ്ടെന്നാണ് സൂചന. ഈ ഏജന്‍സിക്ക് കരാര്‍ നേടിക്കൊടുത്തതിന്‍റെ കമ്മീഷന്‍ പണമാണ് ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെത്തിയതെന്ന് സ്വപ്ന സുരേഷ് നേരത്തെ മൊഴി നല്‍കിയിരുന്നു.
പ്രതിരോധത്തിലാവും
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ്, എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ മൂന്ന് ഏജന്‍സികള്‍ക്കും മന്ത്രിയുടെ മകനും സ്വപ്ന സുരേഷം തമ്മിലുള്ള ബന്ധത്തിന്‍റെ തെളിവ് ലഭിച്ചെന്നാണ് വിവരമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നും. കരാറില്‍ നിന്ന് കമ്മീഷന്‍ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മകന്‍റെ പങ്ക് വ്യക്തമായാല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവും.
പ്രതിദിന കൊവിഡ് രോഗികള്‍ ഒരു ലക്ഷത്തിനടുത്ത്; ഇന്ത്യയില്‍ 47 ലക്ഷത്തിലധികം കൊവിഡ് ബാധിതര്‍