ജോയി കപ്പല്‍ ജോയി ആയ കഥ: യുഎഇയിലെ ഏറ്റവും വലിയ എണ്ണ ടാങ്കര്‍ ശൂദ്ധീകരണ സ്റ്റേഷന് ഉടമ, ഒടുവില്‍..
ദുബായ്: യുഎഇയിലെ ബിസിനസ് സാമ്രാജ്യത്തിനുടമയും വയനാട് മാനന്തവാടി സ്വദേശിയുമായ അറയ്ക്കല്‍ ജോയിയുടെ മരണം വലിയ ഞെട്ടലാണ് മലയാളികള്‍ക്കിടയില്‍ ഉണ്ടാക്കിയത്. ബിസിനസ് രംഗത്തെ പ്രതിസന്ധികളില്‍ തകര്‍ന്നു പോയ ജോയി ഏപ്രില്‍ 23 ന് ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്‍റെ 14-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുനെന്നാണ് ദുബൈ പോലീസ് വ്യക്തമാക്കുന്നത്.
യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ് ജോയി. രണ്ട് ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് പുതിയ എണ്ണ വില ശുദ്ധീകരണ കമ്പനിയുടെ പൂര്‍ത്തീകരണത്തില്‍ കാലതാമസം സംഭവിക്കുന്നത്. ഇത് ജോയിക്ക് മനോവിഷമം ഉണ്ടാക്കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തളര്‍ത്തിയത്
മൂന്ന് മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ച പദ്ധതി വൈകുന്നത് ജോയിയെ ഏറെ തളര്‍ത്തിയെന്നാണ് സുഹൃത്ത് പറയുന്നത്. പെട്രോള്‍ വിലയിടിവില്‍ ഉണ്ടായ നഷ്ടമാണ് പദ്ധതി പൂര്‍ത്തീകരണം വൈകിപ്പിച്ചത്. ഇതിനിടെ പിതാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകൻ അരുൺ ജോയ് ബർ ദുബായി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ജനനം
1966ൽ വയനാട് മാനന്തവാടിയിൽ ഉലഹന്നാൻ-പരേതയായ ത്രേസ്യ ദമ്പതികളുടെ മകനായി ജനിച്ച ജോയ് എംകോമും സിഎ ഇന്‍ററും പാസായതിന് ശേഷം 1997 ലാണ് ദുബായില്‍ എത്തി ബിസിനസ് ആരംഭിക്കുന്നത്. ജോയിയുടെ പിതാവും ബിസിനസുകാരനായിരുന്നു. തേയിലയിലും കുരുമുളകിലുമായിരുന്നു ജോയിയുടെ ആദ്യ ബിസിനസ് പരീക്ഷണങ്ങള്‍.
ക്രൂഡ് ഓയിൽ വ്യാപാരം
ദുബായില്‍ എത്തിയ ജോയി ക്രൂഡ് ഓയിൽ വ്യാപാരം, പെട്രോ കെമിക്കൽ ഉൽപന്ന നിർമാണം, എണ്ണ ടാങ്ക് ശുചീകരണം എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനു പുറമെ യുഎഇയുടെ മൊബൈൽ സേവന ദാതാക്കളായ എത്തിസലാത്തിന്റെ പ്രധാന കരാറുകളും അദ്ദേഹത്തിന്‍റെ കമ്പനി ഏറ്റെടുത്തു ചെയ്തു.
‘കപ്പൽ ജോയി’
ഗള്‍ഫ് മേഖലയിലെ എറ്റവും വലിയ എണ്ണ ടാങ്കര്‍ ശൂദ്ധീകരണ സ്റ്റേഷന്‍ ഉടമയായ ജോയിക്ക് ആഫ്രിക്കയലും ഇന്ത്യയിലും കമ്പനികളുണ്ടായിരുന്നു. ഏതാനും വർഷം മുൻപ് കപ്പൽ വാങ്ങിയതോടെ ‘കപ്പൽ ജോയി' എന്ന് അറിയപ്പെട്ടു തുടങ്ങിത്. രണ്ട് വര്‍ഷത്തിന് ശേഷം കപ്പല്‍ കൈമാറിയെങ്കിലും ആ പേര് ജോയിയോടൊപ്പം ചേര്‍ന്നു നിന്നു.
യുഎഇ സർക്കാരിന്റെ അവാർഡ്
ഹംറിയ ഫ്രീസോൺ കമ്പനി തുടങ്ങിയതിന് 2018 ല്‍ മികച്ച സംരംഭകനുള്ള യുഎഇ സർക്കാരിന്റെ അവാർഡ് ജോയിയെ തേടിയെത്തി. ൻകിട നിക്ഷേപകർക്ക് യുഎഇ സർക്കാർ നൽകുന്ന 10 വർഷത്തേയ്ക്കുള്ള ഗോൾഡ് വീസയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രിയില്‍ നിന്ന് മികച്ച വ്യവസായിക്കുള്ള ലൈഫ് ടൈം അചീവ് മെന്‍റ് അവാര്‍ഡും ജോയി കരസ്ഥമാക്കിയിരുന്നു.
അറയ്ക്കല്‍ പാലസ്
2018 ഡിസംബര്‍ 29 നാണ് തന്‍റെ സ്വപ്നമായ അറയ്ക്കല്‍ പാലസിന്‍റെ നിര്‍മ്മാണം ജോയി പൂര്‍ത്തീകരിക്കുന്നത്. നാല് ഏക്കർ സ്ഥലത്ത് 45,000 ചതുരശ്ര അടി വിസ്തീർണത്തിൽ സ്ഥിതിചെയ്യുന്ന ഈ വസതി കേരളത്തിലെ ഏറ്റവും വലിയ വീട് എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ശ്രദ്ധേയമായിരുന്നു.
Recommended Video
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും
ബിസിനസ് സാമ്രാജ്യം കെട്ടിപൊക്കുമ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമുഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ജോയി. മാനന്തവാടിയിലെ ആശുപത്രിയില്‍ മാതാവിന്‍റെ ഓര്‍മ്മയ്ക്കായി സൗജന്യ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള ഭവനിർമാണ പദ്ധതിക്ക് രണ്ടരയേക്കര്‍ സ്ഥലവും അദ്ദേഹം സംഭാവന ചെയ്തിരുന്നു.
ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരും; ചൗഹാന്‍ ഉപതിരഞ്ഞെടുപ്പ് അതീജീവിക്കില്ലെന്ന് കമല്‍നാഥ്
കോണ്‍ഗ്രസിന്‍റെ റെയ്ഡില്‍ ബിജെപി മാത്രമല്ല നാട്ടുകാരും ഞെട്ടി; മന്ത്രി രാജി വെക്കണമെന്ന് സിദ്ധരാമയ്യ