ലിഗയുടെ മരണം, പ്രതികള്‍ കുറ്റം സമ്മതിച്ചതായി സൂചന, ലിഗ ലൈംഗിക പീഡനത്തിന് ഇരയായതായി സൂചന..
തിരുവനന്തപുരം: വിദേശവനിത ലിഗ കൊല്ലപ്പെട്ട കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള രണ്ടുപേർ കുറ്റംസമ്മതിച്ചതായി സുചന.ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.നേരത്തേ അറസ്റ്റിലായ ടൂറിസ്റ്റ് ഗൈഡും അയാളുടെ സഹായിയുമാണ് കുറ്റസമ്മതം നടത്തിയതെന്നാണ് സൂചന.എന്നാല് ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇവര്‍ക്ക് കേസില്‍ കാര്യമായ പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. എങ്കിലും ഇവര്‍ മൊഴിമാറ്റുന്നതാണ് പോലീസിനെ കുഴക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് കസ്റ്റിയിലുള്ള ഇവർ നിരന്തരം ചോദ്യം ചെയ്യലിനിടെയാണ് കുറ്റസമ്മതം നടത്തിയെന്നാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്ന വിവരം
പീഡനം നടന്നതായും സൂചന
ലിഗ പീഡനത്തിന് ഇരയായതായും പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം വിശദമായി പരിശോധിക്കുകയാണ്.സംഭവ ദിവസം രാവിലെ മുതൽ രാത്രി വരെ ലിഗയെ സംഘം പീഡിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പീഡനം നടന്നതായി പറയുന്നില്ലെങ്കിലും ലിഗയുടെ ആന്തരികാവയങ്ങളുടെ രാസപരിശോധനഫലം പുറത്തുവരുമ്പോഴേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. ലിഗയുടെ ശരീരത്തില്‍നിന്നുള്ള സാംപിളുകളും സംഭവസ്ഥലത്തു നിന്നുള്ള ചില വസ്തുക്കളും പോലീസ് രാസപരിശോധനയ്ക്ക് അയച്ചിരുന്നു. രാസപരിശോധനാഫലം ഉള്‍പ്പെടെയുള്ളവ വിലയിരുത്തിയ ശേഷമേ കേസില്‍ അറസ്റ്റുണ്ടാകൂ. ഇവയുടെ ഫലം വൈകുന്നതും അന്വേഷണം അന്തിമ ഘട്ടത്തിലേക്കെത്തുന്നതിന് തടസം നില്‍ക്കുന്നു. കുറ്റമറ്റരീതിയിലുള്ള തെളിവുകള്‍ ലഭിച്ചശേഷം മാത്രം അറസ്റ്റ് ഉള്‍പ്പെടെയുള്ളവയിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.കുറ്രസമ്മതം നടത്തിയവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക് അയയ്ക്കും. ഇവരുടെ വീടുകളിൽ പൊലീസ് ഇന്ന് പരിശോധന നടത്തും.ഫോറൻസിക് ലാബിലെ റിപ്പോർട്ടനുസരിച്ച് ലിഗയുടെ മൃതദേഹത്തിന് മുപ്പത്തഞ്ച് ദിവസം പഴക്കമില്ലെന്ന കണ്ടെത്തലും സംശയങ്ങൾക്ക് കാരണമാകുന്നുണ്ട്.
പണം നല്കാത്തതിനാല് കൊന്നെന്ന്
പുനംതുരുത്തിലെ കണ്ടൽകാട്ടിൽ ലിഗയെ കണ്ടുവെന്നാണ് കസ്റ്റഡിയിലുള്ള പ്രതികള് ആദ്യം മൊഴി നല്കിയത്.ലിഗയ്ക്ക് സിഗരറ്റും മറ്റ് ലഹരി വസ്തുക്കളും ലഭ്യമാക്കി. ഇതിനായി പണം ആവശ്യപ്പെട്ടു. എന്നാൽ, പണം ഇല്ലാത്തതിനാൽ ലിഗയ്ക്ക് നൽകാനായിട്ടില്ല. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ കൊലപ്പെടുത്തിയെന്നാണ് സംഘം പറഞ്ഞിരിക്കുന്നത്.
ഇപ്പോഴും ദുരൂഹമായി ചിലത്
ലിഗയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ ഓവര്‍കോട്ട് സംബന്ധിച്ച് പോലീസിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. കാണാതാകുമ്പോൾ ലിഗ അണിഞ്ഞിരുന്ന ചെരിപ്പും കണ്ടെത്താനായിട്ടില്ല. കോട്ടയം രജിസ്ട്രേഷനുള്ള ഒരു കാർ പല തവണ പനത്തുറയിൽ വന്ന് മടങ്ങിയതെന്തിനെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.ലിഗയെ കണ്ടിട്ടില്ലെന്നാണ് കഴിഞ്ഞദിവസം പോലീസ് ചോദ്യംചെയ്ത് വിട്ടയച്ച യോഗാ പരിശീലകന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാളെ പോലീസ് വിട്ടയച്ചിട്ടുണ്ടെങ്കിലും നിരീക്ഷണത്തിലാണ്.