ലിഗയ്ക്ക് സംഭവിച്ച ദുരന്തത്തിന് പിന്നിൽ അവയവ മാഫിയയെന്ന് ഭർത്താവ്.. പോലീസിന് രൂക്ഷ വിമർശനം
തിരുവനന്തപുരം: കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയായ കോവളത്തിന് തീരാകളങ്കമായി മാറിയിരിക്കുകയാണ് വിദേശ വനിതയായ ലിഗയുടെ ദുരൂഹ മരണം. കണ്ടക്കാടുകള്‍ക്കിടയില്‍ അഴുകി, തല വേര്‍പെട്ട നിലയിലാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്താത്തത് കൊണ്ട് തന്നെ കൊലപാതകമല്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം ലിഗയെ കണ്ടെത്തുന്നതില്‍ സംഭവിച്ച വീഴ്ചയില്‍ നിന്നും മുഖം രക്ഷിക്കാനാണ് പോലീസിന്റെ നീക്കമെന്ന് ആരോപണം ഉയരുന്നുണ്ട്. അതിനിടെ അന്വേഷണ സംഘത്തിന് എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് രംഗത്ത് വന്നിട്ടുണ്ട്.
പോലീസിനെതിരെ ആൻഡ്രൂസ്
ലിഗയുടെ മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പ് അയര്‍ലന്‍ഡിലെ ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പോലീസിനെതിരെ ആന്‍ഡ്രൂസ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒരു മാസം മുന്‍പ് കോവളത്ത് നിന്നും കാണാതായ ലിഗയെ കണ്ടെത്തുന്ന കാര്യത്തില്‍ പോലീസ് തികഞ്ഞ അനാസ്ഥയാണ് കാട്ടിയതെന്നാണ് ആന്‍ഡ്രൂസിന്റെ ആരോപണം. ലിഗയെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്‌റേറഷനില്‍ ചെന്നപ്പോള്‍ അവര്‍ തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. ആദ്യ ദിവസങ്ങളില്‍ പോലീസ് ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. പലതവണ താനും ഇല്‍സയും പോലീസ് സ്‌റ്റേഷനില്‍ കയറി ഇറങ്ങിയിട്ടും ഒരു ഫലവും ഉണ്ടായില്ലെന്ന് ആന്‍ഡ്രൂസ് ആരോപിച്ചു.
പോലീസ് അവഗണിച്ചു
കോവളത്ത് നിന്നും ലിഗ മറ്റേതെങ്കിലും സ്ഥലത്തേക്ക് വിനോദയാത്ര പോയതായിരിക്കും എന്നാണ് പോലീസ് ആദ്യമൊക്കെ പറഞ്ഞത്. പോലീസില്‍ പ്രതീക്ഷ നഷ്ടപ്പെട്ടതോടെ താനും ഇല്‍സയും സ്വന്തം നിലയ്ക്ക് ലിഗയെ തേടിയിറങ്ങി. ആഴ്ചകളോളം തങ്ങള്‍ പലയിടത്തായി ലിഗയ്ക്ക് വേണ്ടി അന്വേഷണം നടത്തി. പോലീസിന് ലിഗയെ കണ്ടെത്തുന്നതിനേക്കാള്‍ താല്‍പര്യം തങ്ങളെ നാട്ടിലേക്ക് കയറ്റി വിടാനായിരുന്നു. അതിനിടെ കോവളത്തെ ഒരു ഹോട്ടലില്‍ ലിഗ താമസിക്കുന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചു. അത് പ്രകാരം താനും ഇല്‍സയും ആ ഹോട്ടലിലേക്ക് ചെന്നുവെന്ന് ആന്‍ഡ്രൂസ് പറയുന്നു.
ഹോട്ടലിൽ വെച്ച് വാക്കേറ്റം
ലിഗയെക്കുറിച്ച് ഹോട്ടല്‍ മാനേജരോട് പ്രതികരിച്ചപ്പോള്‍ മോശമായിട്ടാണ് അയാള്‍ പെരുമാറിയത്. കള്ളം പറയുകയാണ് എന്ന് അയാളുടെ മുഖത്ത് നിന്നും വ്യക്തമായിരുന്നു. തുടര്‍ന്ന് മാനേജരുമായും ജീവനക്കാരുമായും വാക്കേറ്റമുണ്ടായി. പോലീസ് എത്തി. താന്‍ ഹോട്ടലില്‍ ചെന്ന് പ്രശ്‌നമുണ്ടാക്കിയെന്നായി. ഇതോടെ പോലീസിന് തങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ ഉള്ള വഴി തെളിഞ്ഞു. തനിക്ക് മാനസിക രോഗമാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസ് ശ്രമം നടത്തിയെന്ന് ആന്‍ഡ്രൂസ് പറയുന്നു. തന്നെ നിര്‍ബന്ധിച്ച് മാനസിക രോഗ ചികിത്സയ്ക്ക് വിധേയനാക്കി.
പോലീസ് മാനസിക രോഗിയാക്കി
തനിക്ക് മാനസിക രോഗമാണ് എന്നാരോപിച്ച് ആറ് ദിവസമാണ് പോലീസ് ആശുപത്രിയില്‍ കിടത്തിയത്. പല പരിശോധനകളും നടത്തി. തന്റെ ഫോണ്‍ പോലീസ് പിടിച്ച് വെച്ചു. എംബസ്സിയെ ബന്ധപ്പെടാനും അനുവദിച്ചില്ല. ഇംഗ്ലീഷ് അറിയാത്ത പോലീസുകാരുടെ ഇടയില്‍പ്പെട്ട് വല്ലാത്തൊരു അവസ്ഥയിലായിപ്പോയ താന്‍ ഗത്യന്തരമില്ലാതെയാണ് അയര്‍ലന്‍ഡിലേക്ക് മടങ്ങിപ്പോയതെന്ന് ആന്‍ഡ്രൂസ് പറയുന്നു. പിന്നീട് കേസന്വേഷണവുമായി ബന്ധപ്പെട്ട് പോലീസിനോട് വിവരങ്ങള്‍ തിരക്കാറുണ്ടായിരുന്നുവെങ്കിലും അവര്‍ തങ്ങളെ അവഗണിക്കുകയായിരുന്നു. അതേസമയം പ്രദേശവാസികളും സന്നദ്ധസംഘടനകളും തങ്ങളെ സഹായിച്ചു.
അവയവ മാഫിയയെന്ന്
ലിഗയെ കാണാതായ വാര്‍ത്തയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന ആരോപണം മലയാളത്തിലെ മാധ്യമങ്ങള്‍ക്കെതിരെയും ആന്‍ഡ്രൂസ് ഉന്നയിക്കുന്നു. പോലീസിനെ ഭയന്ന് മാധ്യമങ്ങള്‍ കാര്യമായി വാര്‍ത്ത നല്‍കിയില്ലെന്ന് ആന്‍ഡ്രൂസ് പറയുന്നു. ടൂറിസം മേഖലയെ ബാധിക്കുമെന്ന ആശങ്കയും അതിന് പിന്നിലുണ്ടായിരുന്നു. ലിഗയെ തട്ടിക്കൊണ്ട് പോയത് തന്നെയാണ് എന്നും കേരളത്തിലെ അവയവ വില്‍പ്പന മാഫിയയാണ് പിന്നിലെന്നും ആന്‍ഡ്രൂസ് ആരോപിച്ചിരുന്നു. ലിഗയ്ക്ക് നീതി കിട്ടാതെ തിരിച്ച് പോകില്ലെന്ന നിലപാടിലാണ് സഹോദരി ഇലീസുള്ളത്. ആന്‍ഡ്രൂസും ഇലിസും മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് നിവേദനം നല്‍കാനിരിക്കുകയാണ്.
ആത്മഹത്യയോ കൊലപാതകമോ
പോലീസിന്റെ അനാസ്ഥ കാരണമാണ് ലിഗയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടതെന്നും മാനുഷിക പരിഗണന പോലും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും ഇലീസ് ആരോപിക്കുന്നു. ലിഗയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സര്‍ക്കാര്‍ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനായി അഞ്ച് ലക്ഷം രൂപയും അനുവദിച്ചു. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എങ്കിലും ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ അത് ലിഗയാണെന്ന് പോലീസ് സ്ഥിരീകരിക്കുകയുള്ളൂ. അതിന് ശേഷമാകും വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കുക. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരുമ്പോൾ മരണത്തിന്റെ കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിച്ചേക്കും. റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലിഗയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
ഗൊരഖ്പൂരിലെ ഹീറോയായ കഫീൽ ഖാൻ.. ജയിലിലടച്ച് യോഗിയുടെ പ്രതികാരം! ഹൃദയം തകർന്നെഴുതിയ കത്ത്
ലിഗയ്ക്കായി രാജ്യം തലകുനിക്കില്ല, മെഴുകുതിരി കത്തിക്കില്ല, കണ്ണീരൊഴുക്കില്ല! വൈകാരികമായ കുറിപ്പ്