ലിഗ വശീകരിക്കാൻ നോക്കിയെന്ന് മൊഴി! ഞെട്ടിയത് പോലീസ്! രാസപരിശോധന ഫലം നിർണ്ണായകം.. അറസ്റ്റ് വൈകും...
രാസപരിശോധന ഫലം ലഭിക്കാത്തതും മൊഴികളിൽ വൈരുദ്ധ്യമുള്ളതും കാരണം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനാകില്ലെന്നാണ് പോലീസ് പറയുന്നത്.
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റ് വൈകുന്നു. ലാത്വിയൻ സ്വദേശിനി ലിഗയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞെങ്കിലും, രാസ പരിശോധന ഫലം ലഭിക്കാത്തതാണ് അറസ്റ്റ് വൈകാൻ കാരണം. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്.
അതേസമയം, രാസപരിശോധന ഫലം ലഭിക്കാത്തതും മൊഴികളിൽ വൈരുദ്ധ്യമുള്ളതും കാരണം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനാകില്ലെന്നാണ് പോലീസ് പറയുന്നത്. ലിഗയുടെ മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കമുണ്ടായിരുന്നതാണ് രാസപരിശോധനയ്ക്ക് ഇത്രയം കാലതാമസം നേരിടാൻ കാരണം. അതിനിടെ, കസ്റ്റഡിയിൽ എടുത്തവർക്കായി തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുടെ ഇടപെടലുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.
ലൈംഗികാതിക്രമത്തിനിടെ...
പോത്തൻകോട്ടെ ആയുർവേദ റിസോർട്ടിൽ നിന്ന് കാണാതായ ലിഗയെ കോവളത്തെ കണ്ടൽക്കാട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. ലഹരി ഉപയോഗിക്കാനായി ലിഗയെ ഇവിടേക്ക് കൊണ്ടുവന്ന ശേഷം ലൈംഗികാതിക്രമത്തിനിടെ കൊലപാതകം സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. മാനഭംഗശ്രമം ചെറുത്തതിനിടെ നടന്ന ബലപ്രയോഗത്തിനിടെയാകാം കൊലപാതകം സംഭവിച്ചതെന്നും പോലീസ് പറയുന്നു. അതേസമയം, കഴിഞ്ഞദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്തവരൊന്നും ഇത്തരത്തിലുള്ള മൊഴി നൽകിയിട്ടില്ലെന്നാണ് സൂചന. അതിനാൽ രാസപരിശോധന ഫലം പുറത്തുവന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവു.
പിടികിട്ടാതെ പോലീസ്...
ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ലെന്നാണ് സൂചന. പഠിപ്പിച്ചത് വിട്ടതുപോലെയാണ് കസ്റ്റഡിയിലുള്ളവർ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത്. ഇതിനിടെ, കസ്റ്റഡിയിലുള്ള ചിലർക്ക് വേണ്ടി തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടന പോലീസിനെതിരെ തിരിഞ്ഞതും തലവേദനയായി. അനധികൃതമായി തങ്ങളുടെ പ്രവർത്തകരെ കസ്റ്റഡിയിൽ സൂക്ഷിച്ചാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇവർ പോലീസിനെ ഭീഷണിപ്പെടുത്തിയിരുന്നു. വെറും സംശയത്തിന്റെ പേരിൽ ഇവരെ ഒന്നിലേറെ ദിവസം കസ്റ്റഡിയിൽ സൂക്ഷിച്ചതും തെളിവെടുപ്പ് നടത്തിയതും ചൂണ്ടിക്കാണിച്ചാണ് സംഘടന പോലീസിനെതിരെ തിരിഞ്ഞത്.
പറയാൻ മടിക്കുന്നു...
അനധികൃതമായി കസ്റ്റഡിയിൽ സൂക്ഷിക്കുന്നുവെന്ന് ആരോപിച്ച് സംഘടന കോടതിയെ സമീപിച്ചാൽ പൊല്ലാപ്പാകുമെന്ന് ഭയന്നാണ് ചിലരെ കഴിഞ്ഞദിവസം വിട്ടയച്ചത്. എന്നാൽ വിട്ടയച്ചെങ്കിലും ഇവരെല്ലാം പോലീസിന്റെ നിരീക്ഷണവലയത്തിലാണ്. അതേസമയം, തീവ്രവാദ സ്വഭാവമുള്ള സംഘടനയെ ഭയന്ന് നാട്ടുകാരായ പലരും പോലീസിനോട് കാര്യങ്ങൾ തുറന്നുപറയുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന് ദൃക്സാക്ഷികളായ ചിലർ സത്യം പറയാൻ മടിക്കുന്നത് ഈ സംഘടനയെ ഭയന്നാണെന്നാണ് മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അറസ്റ്റ് വൈകുന്നു...
ലിഗയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഒരു മാസത്തിലേറെ പഴക്കം ചെന്ന മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിൽ ചില കാര്യങ്ങൾ വ്യക്തമല്ല. ഇക്കാരണത്താൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാവില്ലെന്നാണ് പോലീസിന്റെ നിലപാട്. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലമാണ് ലഭിക്കാനുള്ളത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നതാണ് ഫലം വൈകുന്നതിന് കാരണം.
വിഷാംശവും ബലാത്സംഗവും...
ലിഗയുടെ ശരീരത്തിൽ വിഷാംശം ഉണ്ടോയെന്നും, ലൈംഗികാതിക്രമം സംഭവിച്ചോ എന്നും രാസപരിശോധനയിലൂടെ മാത്രമേ വ്യക്തമാകു. ഡിജിപി ഓഫീസിന് കീഴിലെ ഫോറൻസിക് ലാബിൽ നടക്കുന്ന രാസപരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് കേസിൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, ലിഗ എങ്ങനെയാണ് കണ്ടൽക്കാട്ടിൽ എത്തിയതെന്നും, ആരാണ് ലിഗയെ ഇവിടേക്ക് കൊണ്ടുവന്നതെന്നും പോലീസിന് വിവരം ലഭിച്ചിട്ടില്ല. ഒരു യോഗ അദ്ധ്യാപകൻ ഉൾപ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഇവരെല്ലാം ലിഗയെ കണ്ടിട്ടുപോലുമില്ലെന്നാണ് മൊഴി നൽകിയത്.
വശീകരിക്കാൻ നോക്കിയത്...
അതിനിടെ കസ്റ്റഡിയിലെടുത്ത ചിലർ പോലീസിനെ കുഴക്കുന്നവിധം ഉത്തരങ്ങൾ നൽകിയതും അന്വേഷണസംഘത്തിന് തലവേദനയായി. ലിഗ തന്നെ വശീകരിക്കാൻ നോക്കിയെന്ന് കസ്റ്റഡിയിലുള്ള ഒരാൾ പറഞ്ഞത് പോലീസിനെ ഞെട്ടിച്ചു. മനോരമ ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കസ്റ്റഡിയിലെടുത്ത മിക്കവരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സൂചന. രാസപരിശോന ഫലം പുറത്തുവന്നാൽ ഇവരുടെ മൊഴികളിലെ കള്ളമെല്ലാം വെളിച്ചത്താകുമെന്നും സംഭവത്തിൽ വ്യക്തത ലഭിക്കുമെന്നുമാണ് പോലീസിന്റെ പ്രതീക്ഷ.
ഇന്ന് മുതൽ കേരളത്തിൽ നോക്കുകൂലിയില്ല! ലോക തൊഴിലാളി ദിനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കി...
ഒടുവിൽ പിണറായി സർക്കാർ സടകുടഞ്ഞെഴുന്നേറ്റു... വിഎച്ച്പി നേതാവ് സ്വാധി സരസ്വതിക്കെതിരെ കേസ്...
പ്ലേറ്റിൽ കാണുന്നത് ബീഫും മട്ടണുമല്ല! ബിരിയാണി ഉണ്ടാക്കാൻ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും!