ലിഗയുടെ മരണത്തിലെ ദുരൂഹത മറനീക്കുന്നു.. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിർണായക വിവരം പുറത്ത്
തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോലീസിന് ഇനിയും ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. കൊലപാതകമാണെന്ന് സംശയിക്കാവുന്ന സാഹചര്യത്തെളിവുകളില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ലിഗയുടെ കുടുംബം പോലീസിന്റെ ഈ വാദത്തെ അംഗീകരിക്കുന്നില്ല.
ലിഗ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി ഇല്‍സ പറയുന്നു. ആളൊഴിഞ്ഞ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ലിഗ തനിച്ച് പോകില്ലെന്ന് ഇല്‍സ പറയുന്നു. അതിനിടെ ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. കേസന്വേഷണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നിര്‍ണായക വഴിത്തിരിവായേക്കും.
തലയില്ലാത്ത മൃതദേഹം
ഒരുമാസം മുന്‍പാണ് കോവളത്ത് ചികിത്സയ്ക്ക് എത്തിയ ലിഗ സ്‌ക്രോമെന എന്ന വിദേശ വനിതയെ കാണാതായത്. ഒരു ദിവസം ലിഗ പൊടുന്നനെ അപ്രത്യക്ഷയാവുകയായിരുന്നു. പോലീസും ലിഗയുടെ സഹോദരി ഇല്‍സയും ഭര്‍ത്താവ് ആന്‍ഡ്രൂസും കേരളത്തില്‍ അങ്ങോളമിങ്ങോളം തെരച്ചില്‍ നടത്തിയിട്ടും ലിഗയെക്കുറിച്ച് ഒരു സൂചന പോലും ലഭിച്ചില്ല. കടലിന് അടിയിലും കാട്ടിലുമെല്ലാം തെരച്ചില്‍ നടത്തിയിട്ടും ഫലം നിരാശ മാത്രം. അതിനിടെയാണ് കോവളത്തെ വാഴമുട്ടത്തുള്ള കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ തല അറ്റ് പോയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇത് ലിഗയാണെന്ന് ഇല്‍സയും ആന്‍ഡ്രൂസും തിരിച്ചറിഞ്ഞു.
ശരീരത്തില്‍ വിഷാംശം
ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ദിവസം പൂര്‍ത്തിയാവുകയും റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിലെ പൂര്‍ണ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. വിവരങ്ങള്‍ ചോരരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് അറിയുന്നത്. അതേസമയം പോസ്റ്റ്‌മോര്‍ട്ടത്തില്‍ ലിഗയുടെ ശരീരത്തില്‍ വിഷാംശം ഉള്ളതായി കണ്ടെത്തിയതായുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. ലിഗ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്ന് നേരത്തെ തന്നെ പോലീസ് സംശയിച്ചിരുന്നു.
ആത്മഹത്യയെന്ന് പോലീസ്
വാഴമുട്ടത്തെ കണ്ടല്‍ക്കാട് പ്രദേശമായ ചേന്തിലക്കരയില്‍ ഒതളമരം വ്യാപകമായിട്ടുണ്ട്. ഒതളങ്ങ കഴിച്ചതാണോ മരണകാരണമെന്നും പോലീസ് നേരത്തെ സംശയം ഉന്നയിച്ചിരുന്നു. ലിഗയുടെ ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്താത്തത് പിടിവലികളൊന്നും നടന്നിട്ടില്ല എന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചു. തല വേര്‍പെട്ടത് അഴുകിയത് കൊണ്ടാകാം എന്നുമാണ് പോലീസിന്റെ വിലയിരുത്തല്‍. ലിഗയുടെ മൃതദേഹത്തില്‍ കഴുത്തിലോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ വെട്ടേറ്റതോ കുത്തിയതോ ആയ പാടുകളില്ല. മാര്‍ച്ച് പതിനാലിന് കാണാതായ ലിഗയെ മുപ്പത്തിയെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിഷേധിച്ച് കുടുംബം
ലിഗ ധരിച്ച അടിവസ്ത്രവും സാധാരണയായി ഉപയോഗിക്കാറുള്ള സിഗരറ്റ് ബ്രാന്‍ഡിന്റെ കവറുമടക്കം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെയാണ് അത് ലിഗ തന്നെയെന്ന് പോലീസ് ഉറപ്പിച്ചത്. ശരീരത്തിലെ തിരിച്ചറിയല്‍ അടയാളങ്ങളും പല്ലിന്റെ പ്രത്യേകതയും അത് ലിഗ തന്നെയെന്ന് ഉറപ്പിച്ചു.എന്നാല്‍ ലിഗയുടെ ശരീരത്തിന് സമീപത്ത് നിന്നും ലഭിച്ച ജാക്കറ്റ് അവര്‍ ഉപയോഗിക്കുന്നതല്ലെന്ന് ഇല്‍സ ആവര്‍ത്തിച്ച് പറയുന്നു. എന്നാല്‍ ആ ജാക്കറ്റ് ലിഗ പുതിയതായി വാങ്ങിയതാവാം എന്നതാണ് പോലീസ് വാദം. എന്നാല്‍ കയ്യില്‍ പണമില്ലാതെ ലിഗ എങ്ങനെ ജാക്കറ്റ് വാങ്ങും എന്ന് ഇല്‍സ ചോദിക്കുന്നു.
ലിഗയുടെ ദൃശ്യങ്ങൾ
മാത്രമല്ല കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ് ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്തേക്ക് ലിഗ തനിച്ച് എങ്ങനെ എത്തിയെന്നും ഇല്‍സ സംശയം ഉന്നയിക്കുന്നു. ലിഗയെ അപായപ്പെടുത്തിയത് തന്നെയാണ് എന്ന സംശയത്തില്‍ തന്നെയാണ് ഇല്‍സയും ബന്ധുക്കളും. ലിഗയുടെ ചില സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അത് ലിഗ കോവളത്ത് ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്നതിന്റെതാണ്. മാത്രമല്ല ഒരു കടയില്‍ നിന്നും സിഗരറ്റ് വാങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇവിടെ നിന്നും തീരം വഴി നടന്ന് ലിഗ കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ പ്രദേശത്തേക്ക് പോയതാകാമെന്ന് പോലീസ് പറയുന്നു.
റീ പോസ്റ്റ്മോർട്ടം ആവശ്യപ്പെടും
ലിഗയെ കണ്ടെത്തുന്നതിന് വേണ്ടി കാര്യക്ഷമമായി ഇടപെടാത്ത പോലീസിനെതിരെ ഇല്‍സയും ആന്‍ഡ്രൂസും കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു. ആത്മഹത്യയെന്ന് പറയുന്നത് ടൂറിസം മേഖലയേയും സര്‍ക്കാരിനേയും മോശമായി ബാധിക്കുന്നത് കൊണ്ടാണെന്നാണ് ആരോപണം ഉയരുന്നത്. ലിഗയുടെ മൃതദേഹം സ്വദേശമായ ലാത്വിയയില്‍ കൊണ്ട് പോയി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. മരണം ആത്മഹത്യയാണ് എന്നാണ് പോലീസ് ഉറപ്പിച്ച് പറയുന്നത് എങ്കില്‍ തങ്ങള്‍ റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെടുമെന്നും ഇല്‍സയും കുടുംബവും വ്യക്തമാക്കുന്നു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലിഗ കേസ് അന്വേഷിക്കുന്നത്.
ലിഗയുടേത് ആത്മഹത്യയല്ല, കൊന്നതാണ്.. സത്യമറിയാതെ പിന്നോട്ടില്ലെന്ന് ഉറച്ച് സഹോദരി
പോലീസിനെ പഠിപ്പിക്കേണ്ടെന്ന് ഡിജിപി.. കാത്ത് നിന്നിട്ടും കാണാതെ ചീറിപ്പാഞ്ഞ് പോയ പിണറായി!