ലിഗയെ കണ്ടെത്താനും ബന്ധുക്കളെ സഹായിക്കാനുമിറങ്ങി! അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് പരാതി...
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അശ്വതി ജ്വാല 3,80,000 രൂപ പിരിച്ചെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
തിരുവനന്തപുരം: ലാത്വിയൻ സ്വദേശി ലിഗയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയതായി ആരോപണം. ലിഗയുടെ തിരോധാനത്തിൽ അവരുടെ ബന്ധുക്കൾക്ക് സഹായവുമായി രംഗത്തെത്തിയ സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയ്ക്കെതിരെയാണ് പണപ്പിരിവ് നടത്തിയെന്ന ആരോപണമുയർന്നിരിക്കുന്നത്.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അശ്വതി ജ്വാല 3,80,000 രൂപ പിരിച്ചെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അവരുടെ ബന്ധുക്കൾക്കൊപ്പം അശ്വതി ജ്വാലയും തിരുവനന്തപുരത്തെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇതിനു ശേഷം അശ്വതി ജ്വാല 3,80,000 രൂപ കൈപ്പറ്റിയെന്നാണ് പരാതിയിൽ പറയുന്നത്.
ഡിജിപി ഓഫീസിൽ....
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന പരാതി ഡിജിപി ഓഫീസിൽ ലഭിച്ചതായി മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെനിന്ന് പരാതി പ്രാഥമിക പരിശോധനയ്ക്കായി ഉടൻതന്നെ ഐജി ഓഫീസിലേക്ക് കൈമാറും. ഐജി ഓഫീസിൽ നിന്നാകും പരാതിയിൽ കൂടുതൽ നടപടികൾ സ്വീകരിക്കുക. അതേസമയം, അശ്വതി ജ്വാലയ്ക്കെതിരെ പരാതി നൽകിയ ആളുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ വ്യക്തമല്ല. ലിഗയുടെ ബന്ധുക്കൾക്കൊപ്പം വാർത്താസമ്മേളനം നടത്തിയതിന് ശേഷം 3,80,000 രൂപ പിരിച്ചെന്നാണ് അശ്വതി ജ്വാലക്കെതിരായ പരാതി.
സമൂഹമാധ്യമങ്ങളിൽ...
ലിഗയെ കാണാതായ സംഭവത്തിൽ അവരുടെ ബന്ധുക്കളെ സഹായിക്കാൻ വേണ്ടി മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു അശ്വതി ജ്വാല. ലിഗയുടെ തിരോധാനത്തിൽ പോലീസ് അനാസ്ഥയ്ക്കെതിരെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ തുറന്നെഴുതിയിരുന്നു. പോലീസിന്റെ അനാസ്ഥ തുടർക്കഥയായപ്പോൾ മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികളെ കാണാൻ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായെന്നും അശ്വതി ജ്വാല പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ കാണാനുള്ള മുൻകൂർ അനുമതിയ്ക്കായി നിയമസഭയ്ക്ക് മുന്നിൽ കാത്തുനിന്നതും, പേഴ്സണൽ സെക്രട്ടറിയെ ഫോണിൽ വിളിച്ചിട്ട് എടുക്കാതിരുന്നതും അകത്തേക്ക് കയറ്റിവിടാതിരുന്നതുമെല്ലാം അശ്വതി ജ്വാല ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
മറുപടി...
പിന്നീട് ഡിജിപി ലോക്നാഥ് ബെഹ്റയെ കാണാൻ പോയ സമയത്തുണ്ടായ അനുഭവവും അവർ പങ്കുവെച്ചു. എന്നാൽ ഇവരെല്ലാം ലിഗയെ കാണാതായ സംഭവത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. ഒടുവിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തതിന് ശേഷമാണ് പോലീസ് സംഘം ഉണർന്നത്. ലിഗയുടെ മൃതദേഹം തിരുവല്ലത്തെ കണ്ടൽക്കാടിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയതിന് പിന്നാലെ ഈ സംഭവങ്ങളെല്ലാം വിവരിച്ച് അശ്വതി ജ്വാല എഴുതിയ ഫേസ്ബുക്ക് കുറിപ്പ് പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി. അശ്വതിയുടെ ഈ വെളിപ്പെടുത്തലോട് കൂടിയാണ് ലിഗയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി കൂടുതൽ പേർ രംഗത്തെത്തിയത്.
അടിസ്ഥാന രഹിതം...
അശ്വതി ജ്വാല സർക്കാരിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നു എന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ പ്രതികരണം. ഒടുവിൽ ലിഗയുടെ സഹോദരിയും ഭർത്താവും തിരുവനന്തപുരം പ്രസ് ക്ലബിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അശ്വതി ജ്വാലയും പങ്കെടുത്തിരുന്നു. എന്നാൽ ഈ വാർത്താ സമ്മേളനത്തിന് പിന്നാലെ അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്നാണ് ഇപ്പോഴത്തെ ആരോപണം.