കേരളത്തിന് അഭിമാനം, ലിജോയുടെ 'ജല്ലിക്കെട്ട്' ഇന്ത്യയില്‍ നിന്നുളള ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി
ദില്ലി: മലയാള സിനിമയ്ക്ക് അഭിമാനമായി ജല്ലിക്കെട്ട്. ഇന്ത്യയില്‍ നിന്നുളള ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജല്ലിക്കെട്ട് തിരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് ഇതിനകം തന്നെ നിരവധി ദേശീയ-അന്തര്‍ദേശീയ തലത്തിൽ പ്രശംസ വാരിക്കൂട്ടിയിട്ടുണ്ട്. 2011ന് ശേഷം ഇതാദ്യമായാണ് ഒരു മലയാള ചലച്ചിത്രം ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചേര്‍ഡ് ഫിലിം വിഭാഗത്തിലാണ് ജല്ലിക്കെട്ട് മത്സരിക്കുക. 14 അംഗ ജൂറിയാണ് ജല്ലിക്കെട്ടിനെ തിരഞ്ഞെടുത്തത്. മറ്റൊരു മലയാള ചിത്രമായ ഗീതു മോഹൻദാസിന്റെ മൂത്തോനും പരിഗണനാ പട്ടികയിലുണ്ടായിരുന്നു.
Recommended Video
ബിജെപിയിലേക്ക് പോകുമോ? നികേഷിന്റെ ചോദ്യത്തിന് അഡ്വ. ജയശങ്കറിന്റെ മറുപടി, പിണറായിക്ക് വിമർശനം
രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ഗുരു ആണ് മലയാളത്തില്‍ നിന്നും ആദ്യമായി ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ചിത്രം. അതിന് ശേഷം 2011ല്‍ സലിം കുമാര്‍ നായകവേഷമിട്ട സലിം അഹമ്മദ് ചിത്രം ആദാമിന്റെ മകന്‍ അബു ഇന്ത്യയില്‍ നിന്നുളള ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
മലയാളത്തില്‍ നിന്നും ഓസ്‌കര്‍ നോമിനേഷന്‍ ലഭിക്കുന്ന മൂന്നാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ജല്ലിക്കെട്ട്. കഴിഞ്ഞ വര്‍ഷം സോയ അക്തര്‍ സംവിധാനം ചെയ്ത ഗല്ലി ബോയ് ആയിരുന്നു ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി. ഈ തീരുമാനം വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ആന്റണി വര്‍ഗീസ് പെപ്പെ, ചെമ്പന്‍ വിനോദ്, ശാന്തി ബാലചന്ദ്രന്‍, സാബുമോന്‍ അബ്ദു സമദ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ജല്ലിക്കെട്ട് 2019ലാണ് തിയറ്ററിലെത്തിയത്. പോത്ത് കേന്ദ്ര കഥാപാത്രമായ ചിത്രം ഒരുപോലെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു.
ഗണേഷ് കുമാർ അറിഞ്ഞില്ല, പുലർച്ചെ പോലീസ് വീട് വളഞ്ഞു, ഇടത് മുന്നണിയോട് അതൃപ്തി അറിയിച്ച് എംഎൽഎ
2019ല്‍ ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ അടക്കം ജല്ലിക്കെട്ട് പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജെല്ലിക്കെട്ടിന്റെ സംവിധാനത്തിന് ലിജോ ജോസ് പെല്ലിശേരിക്ക് മികച്ച സംവിധായകനുളള പുരസ്‌ക്കാരം ലഭിച്ചിരുന്നു. ഒപ്പം 50ാമത് സംസ്ഥാ ചലച്ചിത്ര പുരസക്കാരത്തിലും ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. 2021 ഏപ്രില്‍ 25നാണ് 93ാമത് അക്കാദമി പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിക്കുക. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഫെബ്രുവരിയില്‍ നടക്കേണ്ട ഓസ്‌കര്‍ പ്രഖ്യാപനം ഏപ്രിലിലേക്ക് നീട്ടിയത്.