തിന്നർ കലർന്ന മദ്യം കഴിച്ച് ഒരാൾ മരിച്ചു!! മൂന്നു പേർ ആശുപത്രിയിൽ!!
വ്യാഴാഴ്ച ഉച്ചയോടെ മേനോൻ പാറയിലെ വിദേശ മദ്യ ശാലയിൽ നിന്ന് അര ലിറ്റർ മദ്യം വാങ്ങിയതായി ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വീര്യം കൂട്ടുന്നതിനായി മദ്യത്തിൽ തിന്നർ കലർത്തിയതായും ഇവരുടെ മൊഴിയിൽ പറയുന്നു.
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ മദ്യം കഴിച്ച് അബോധാവസ്ഥയിലായ ഒരാൾ മരിച്ചു. മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചാംമൈൽ വിവേകാനന്ദ നഗർ സ്വദേശി പി. കാർത്തികേയനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
കൊഴിഞ്ഞാമ്പാറ പെരുമ്പാറച്ചുള്ള കളിയപ്പന്റെ മകൻ ആനന്ദ്, മണിമുത്തു നഗർ മുത്തു സ്വാമിയുടെ മകൻ ജഗജീഷ്, ഗോപാലപുരം താവളം അറുമുഖന്റെ മകൻ മുരുകൻ എന്നിവരാണ് ചികിത്സയിലുളളത്. വ്യാഴാഴ്ച ഉച്ചയോടെ മേനോൻ പാറയിലെ വിദേശ മദ്യ ശാലയിൽ നിന്ന് അര ലിറ്റർ മദ്യം വാങ്ങിയതായി ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വീര്യം കൂട്ടുന്നതിനായി മദ്യത്തിൽ തിന്നർ കലർത്തിയതായും ഇവരുടെ മൊഴിയിൽ പറയുന്നു.
ഇതാണ് മരണത്തിനു കാരണമെന്നാണ് സൂചന. ആനന്ദിന്റെ വീട്ടിൽ വച്ചായിരുന്നു ഇവർ മദ്യപിച്ചത്. കുറച്ച് മദ്യം കുപ്പിയിൽ ബാക്കി വച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ആനന്ദിന്റെ വീട്ടിൽ സുഹൃത്തുക്കളെത്തി ബാക്കിയുണ്ടായിരുന്ന മദ്യം കുടുക്കുകയായിരുന്നു. ഈ സമയം ആനന്ദ് എണീറ്റിട്ടുണ്ടായിരുന്നില്ല. എന്നാൽ മദ്യം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോഴാണ് ആനന്ദ് അബോധാവസ്ഥയിലാണെന്ന് മനസിലായത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മറ്റൊരു സുഹൃത്താണ് മദ്യം എത്തിച്ചതെന്നാണ് ഇവരിലൊരാളുടെ മൊഴി. അത്യാഹിത വിഭാഗത്തിലുള്ള ഇവരുടെ മൊഴി പൂർണമായി ലഭിച്ചിട്ടില്ല. അന്വേഷണത്തിനു ശേഷം മാത്രമെ നിഗമനത്തിലെത്താൻ കഴിയുകയുള്ളൂ വെന്നാണ് പോലീസ് പറയുന്നത്. മരിച്ച കാർത്തികേയന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.