മദ്യപര്‍ക്ക് വീണ്ടും പ്രഹരം! വില കുത്തനെ കൂടും... ലിറ്ററിന് 100 രൂപയോളം
തിരുവനന്തപുരം: എന്തിന്റെ പേരിലായാലും ചോദ്യം ചെയ്യപ്പെടാത്ത ഒരു വിലക്കയറ്റമേ കേരളത്തിലുള്ളു. അത് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റേതാണ്. കേരളത്തില്‍ വീണ്ടും മദ്യവില കൂട്ടാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
മദ്യ നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വിലയില്‍ വന്‍ വര്‍ദ്ധന വന്നിട്ടുണ്ട് എന്നാണ് മദ്യക്കമ്പനികള്‍ പറയുന്നത്. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ വില വര്‍ദ്ധന വേണമെന്നും മദ്യക്കമ്പനികള്‍ ബീവറേജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മദ്യവില കൂട്ടുക മാത്രമാണ് കോര്പ്പറേഷന് മുന്നിലുള്ള വഴി. അതുകൊണ്ട് അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ദ്ധന വരുത്തണം എന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വില കൂടും, 100 രൂപയോളം
അടിസ്ഥാന വിലയിൽ ഏഴ് ശതമാനം വർദ്ധന വരുത്തണം എന്ന ബിവറേജസ് കോർപ്പറേഷന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് മദ്യവില വീണ്ടും വര്‍ദ്ധിക്കും. അങ്ങനെയെങ്കില്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് ലിറ്ററിന് 15 രൂപ മുതല്‍ 100 രൂപയോളം വില കൂടും. എന്തായാലും സര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
കൊവിഡ് കാലം
കൊവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ മദ്യവില്പന വലിയ തോതില്‍ ഇടിഞ്ഞിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് മദ്യവില്പന പൂര്‍ണമായും നിര്‍ത്തിവയ്ക്കുകയും ചെയ്തു. അതിന് ശേഷം ബെവ്ക്യു ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായി മദ്യവില്പന പരിമിതപ്പെടുത്തുകയും ചെയ്തു. ബീവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് പുറമേ ബാറുകള്‍ വഴിയും വില്പന അനുവദിച്ചിരുന്നു.
ബാറുകൾ തുറന്നു
കൊവിഡിനെ തുടര്‍ന്ന് ബാറുകളില്‍ ഇരുന്ന് മദ്യപിക്കുന്നതിനും നിരോധനം ഉണ്ടായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 21 ന് ആണ് സര്‍ക്കാര്‍ ഈ നിരോധനം നീക്കിയത്. എങ്കിലും മദ്യവില്പന പഴയ രീതിയിലേക്ക് തിരികെ എത്തിയിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇപ്പോഴും ബാറുകളില്‍ മദ്യവില്പന.
ആദ്യമേ വില കൂട്ടി
കൊവിഡ് മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സര്‍ക്കാര്‍ ആശ്രയിച്ചത് മദ്യവിലയെ തന്നെ ആയിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് സര്‍ക്കാര്‍ മദ്യവില വര്‍ദ്ധിപ്പിച്ചത്. വിലകുറഞ്ഞ മദ്യങ്ങള്‍ക്ക് പത്ത് മുതല്‍ 15 ശതമാനം വരേയും വിലകൂടിയ മദ്യങ്ങള്‍ക്ക് മുപ്പത്തിയഞ്ച് ശതമാനം വരേയും ആയിരുന്നു അധിക സെസ് ചുമത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ മദ്യവില വര്‍ദ്ധിപ്പിച്ചിരുന്നു.
ഇരുനൂറ് ശതമാനം നികുതി
മദ്യത്തിന് ഏറ്റവും അധികം നികുതി പിരിക്കുന്ന സംസ്ഥാനവും കേരളമാണ്. പഴയ കണക്ക് പ്രകാരം ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യങ്ങള്‍ക്ക് 202 ശതമാനം മുതല്‍ 212 ശതമാനം വരെയാണ് കേരളത്തിലെ നികുതി. ബിയറിന് നികുതി 102 ശതമാനവും ആണ്. വിദേശ നിര്‍മിത വിദേശ മദ്യങ്ങള്‍ക്ക് 80 ശതമാനവും സംസ്ഥാനത്ത് നികുതിയുണ്ട്. ഇപ്പോള്‍ ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകള് വഴിയും വിദേശ നിര്‍മിത വിദേശ മദ്യം ലഭ്യമാകുന്നുണ്ട്.
Recommended Video
രണ്ടാം തവണ
എട്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മദ്യത്തിന് വില കൂടാന്‍ പോകുന്നത്. ബിവറേജസ് കോര്‍പ്പറേഷന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളാനുള്ള സാധ്യത കുറവാണ്. മന്ത്രിസഭ അംഗീകരിക്കുന്ന മുറയ്ക്ക് കേരളത്തില്‍ അടുത്ത മദ്യവില വര്‍ദ്ധന ഉടന്‍ നിലവില്‍ വരും.
40 മണ്ഡലങ്ങള്‍ ബിജെപി റഡാറില്‍... ശോഭയുള്‍പ്പെടെയുള്ളവരുടെ പരാതി തീര്‍ക്കാന്‍ 'കേന്ദ്രം' ഇറങ്ങുന്നു