കേരളത്തിലെ മദ്യവില്‍പ്പനശാലകള്‍ നാളെ തുറക്കും, വിൽപ്പന രാവിലെ 9 മുതൽ; ബെവ് ക്യൂ പ്രവര്‍ത്തനക്ഷമമായി
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ട മദ്യവില്‍പ്പന ശാലകള്‍ നാളെ തുറന്നു പ്രവര്‍ത്തിക്കും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെയര്‍കോഡ് എന്ന കമ്പനി നിര്‍മ്മിച്ച ബെവ് ക്യൂ എന്ന വെര്‍ച്വല്‍ ക്യൂ ആപ്പ് വഴിയായിരിക്കും മദ്യവില്‍പ്പന. ബീവറേജിലെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് വെര്‍ച്വല്‍ ക്യൂ ആപ്പ് സംവിധാനം ഒരുക്കിയതെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.
സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെ ബെവ്‌കോയാണ് കമ്പനിയെ തിരഞ്ഞെടുത്ത്.ആദ്യ ഘട്ടത്തില്‍ 27 കമ്പനികളെ തിരഞ്ഞെടുത്തു. തുടര്‍ന്ന് ആപ്പ് ഡെവലപ്പ്‌മെന്റ് ചെയ്യാന്‍ അഞ്ച് കമ്പനി യോഗ്യരാണെന്ന് കണ്ടെത്തി. ഇതില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയാണ് ഫെയര്‍കോഡ്.
രാവിലെ 9 മുതലാണ് വില്‍പ്പന ആരംഭിക്കുക. വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ് ക്യു പ്രവര്‍ത്തനക്ഷമമായെന്നും മന്ത്രി അറിയിച്ചു. ആപ്പ് വഴി ടോക്കണ്‍ ലഭിച്ചവര്‍ക്ക് മാത്രമാണ് മദ്യം ലഭിക്കുകയുള്ളൂ. അല്ലാത്തവര്‍ ബീവറേജിലേക്ക് വരേണ്ടതില്ലെന്ന് മന്ത്രി അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെ എല്ലാവര്‍ക്കും ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം. ബീവറേജില്‍ സോപ്പ്, വെള്ളം, സാനിറ്റൈസര്‍, എന്നിവ ഒരുക്കിയിട്ടുണ്ട്. കൗണ്ടറിന് മുന്നില്‍ ഒരുസമയം അഞ്ച് പേര്‍ മാത്രമേ അനുവദിക്കുകയുള്ളൂ.
Recommended Video
അതേസമയം, കമ്പനിക്ക് 50 പൈസ കൊടുക്കുന്നു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞു. ഓരോ ടോക്കണും 50 പൈസ ബീവറേജ് കോര്‍പ്പറേഷനാണ് ലഭിക്കുക. എസ്എംഎസ് ഫെയര്‍കോട് കമ്പനിയാണ് അടക്കുക. ചെലവാകുന്ന ഈ തുര ബീവറേജസ് കോര്‍പ്പറേഷന്‍ ലഭ്യമാക്കും. വീടുകളിലേക്ക് മദ്യം എത്തിക്കുന്നത് അനുവദിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 612 ബാര്‍ ഹോട്ടലുകളില്‍ 576 പേര്‍ മദ്യം വിതരണം ചെയ്യാനുള്ള അംഗീകാരം നേടിയിട്ടുണ്ട്. ബാറിനകത്ത് ഇരുന്ന് കഴിക്കാനുള്ള അനുമതിയില്ല. തയ്യാറാക്കിയ കൗണ്ടര്‍ വഴി പാര്‍സലായി വാങ്ങാം. 360 ബിയര്‍ ഷോപ്പുകളി്ല്‍ 291 പേര്‍ വില്‍പ്പന നടത്താന്‍ സന്നദ്ധരായിട്ടുണ്ട്. ഇവിടെ നിന്ന് വിദേശമദ്യം വില്‍പ്പന നടത്താന്‍ സാധിക്കില്ലെന്ന് മന്ത്രി അറിയിച്ചു.2500ല്‍ പരം കള്ളുഷാപ്പുകള്‍ സംസ്ഥാനത്ത് തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എക്‌സൈസ് മന്ത്രി അറിയിച്ചു.