സാക്ഷരത;വീണ്ടും കേരളം ഒന്നാമത്,ലക്ഷ്യം ഡിജിറ്റൽ സാക്ഷരത കൂടി ഉൾച്ചേർന്ന മുന്നേറ്റമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; ഇന്നത്തെ സമൂഹത്തില്‍ സാക്ഷരതയുടെ നിർവചനം പുനർനിർണ്ണയിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി.വ്യക്തികളുടെ വിമോചനത്തിനും വികാസത്തിനുമുള്ള മാര്‍ഗമാണ് സാക്ഷരത. ഡിജിറ്റൽ സാക്ഷരത കൂടി ഉൾച്ചേർന്ന ഒരു നവ സാക്ഷരതാ മുന്നേറ്റം നവകേരള സൃഷ്ടിക്ക് ആവശ്യമാണ്. നമ്മൾ ആ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ലോക സാക്ഷരതാ ദിനത്തില്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ടിൽ 96.2 ശതമാനം സാക്ഷരതാ നിരക്കുമായി കേരളം വീണ്ടും ഒന്നാമതെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
'ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കുന്നതിനാണു ലോക സാക്ഷരതാ ദിനം ആചരിക്കുന്നത്.1965ല്‍ സെപ്റ്റമ്പർ എട്ടിനു നിരക്ഷരതാ നിര്‍മാര്‍ജനത്തെക്കുറിച്ച് ആലോചിക്കാന്‍ വിവിധ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇറാനില്‍ ചേര്‍ന്നതിന്റെ ഒർമ്മയ്ക്കയാണു യുണെസ്‌കോയുടെ ആഭിമുഖ്യത്തില്‍ 1966 മുതല്‍ ഈ ദിനം സാക്ഷരതാ ദിനമായി ആചരിച്ചു വരുന്നത്.
ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഏറ്റവും പുതുതായി പുറത്തുവിട്ട 2017-18ലെ കണക്കുപ്രകാരം സാക്ഷരതാ നിരക്കില്‍ 96.2%വുമായി കേരളം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനം നിലനിര്‍ത്തി. സാക്ഷരതയിൽ ഇന്ത്യയുടെ ദേശീയ ശരാശരി 77.7 ശതമാനമാണ്. സാക്ഷരതയിലെ പുരുഷ-സ്ത്രീ വ്യത്യാസം ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന പ്രത്യേകതയും കേരളത്തിനുണ്ട്. 2.2 % മാത്രമാണ് കേരളത്തിലെ പുരുഷ-സ്ത്രീ സാക്ഷരതാ വിടവ്. ദേശീയ തലത്തില്‍ ഇത് 14.4 ശതമാനമാണ്. അതായത്. ദേശീയതലത്തില്‍ പുരുഷ സാക്ഷരത 84.7% ആകുമ്പോള്‍ സ്ത്രീ സാക്ഷരത 70.3 ശതമാനം മാത്രമാണ്. നഗര-ഗ്രാമീണ സാക്ഷരത വ്യത്യാസം ഏററവും കുറവുള്ള സംസ്ഥാനവും കേരളമാണ്.
കേരളത്തിൻ്റെ നഗര-ഗ്രാമീണ സാക്ഷരതാ വിടവ് വെറും 1.9 ശതമാനം മാത്രമാണ്. ദേശീയ തലത്തില്‍ നഗര-ഗ്രാമീണ സാക്ഷരതാ നിരക്കിലെ പുരുഷ-സ്ത്രീ വിടവ് വളരെ കൂടുതലാണ്. 27.2 ശതമനമാണിത്. കേരളത്തില്‍ ഗ്രാമീണ മേഖലയിലെ സ്ത്രീ സാക്ഷരത 80 ശതമാനത്തിനുമുകളിലാണ്.
വ്യക്തികളുടെ വിമോചനത്തിനും വികാസത്തിനുമുള്ള മാര്‍ഗമാണ് സാക്ഷരത. ഇന്നത്തെ സമൂഹത്തില്‍ സാക്ഷരതയുടെ നിർവചനം പുനർനിർണ്ണയിക്കേണ്ടത് അനിവാര്യമാണ്, ഡിജിറ്റൽ സാക്ഷരത കൂടി ഉൾച്ചേർന്ന ഒരു നവ സാക്ഷരതാ മുന്നേറ്റം നവകേരള സൃഷ്ടിക്ക് ആവശ്യമാണ്. നമ്മൾ ആ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്.
'എന്റെ നിലപാട് ശരിയായി എന്ന് തെളിയിക്കപ്പെട്ടതിൽ ചാരിതാർത്ഥ്യം ഉണ്ട്,തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ
ജോസ് കെ മാണി ഇടത്തേക്ക് തന്നെ; ഏതൊക്കെ സീറ്റിൽ മത്സരിക്കും.. നിലവിലെ ധാരണ ഇങ്ങനെ