എൽജെഡി പിണങ്ങുമോ? ആവശ്യം ഇങ്ങനെ..., അത് നടപ്പുള്ള കാര്യമല്ലെന്ന് സിപിഎം, വിട്ടുവീഴ്ച ചെയ്തേ പറ്റൂ; ഇനിയെന്ത്
തിരുവനന്തപുരം/കോഴിക്കോട്: മുമ്പ് കോഴിക്കോട് ലോക്സഭ സീറ്റിന്റെ പേരില്‍ പിണങ്ങിയാണ് വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാ ദള്‍ എല്‍ഡിഎഫ് വിട്ടത്. സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് (എസ്ജെഡി) എന്ന പേരില്‍ യുഡിഎഫിലായിരുന്നു പിന്നീട് ഏറെ നാള്.
സോളാര്‍ 'ഇക്കിളിക്കഥകള്‍' സിപിഎം ഇറക്കില്ല; പക്ഷേ, ഉമ്മന്‍ ചാണ്ടിയ്ക്ക് പൊള്ളും... അതിങ്ങനെ
എസ്ജെഡി പിന്നീട് ജെഡി(യു) വില്‍ ലയിക്കുകയും ജെഡിയുവിന്റെ ബിജെപി ബാന്ധവത്തില്‍ പിണങ്ങി ലോക്താന്ത്രിക് ജനതാദള്‍ ആവുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് എല്‍ജെഡി യുഡിഎഫ് വിടുന്നത്. ഇത്തവണ എല്‍ഡിഎഫിനൊപ്പം മത്സരിക്കുമ്പോള്‍ എല്‍ജെഡിയ്ക്ക് എത്ര സീറ്റ് കിട്ടും എന്നതാണ് ചോദ്യം. മറ്റൊരു ജനതാപാര്‍ട്ടി കൂടി മുന്നണിയില്‍ ഉണ്ട് എന്ന പ്രത്യേകതയും ഉണ്ട്. പരിശോധിക്കാം...
ഏഴ് സീറ്റില്‍
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമായിരുന്നു പാര്‍ട്ടി. അന്ന് ഏഴ് സീറ്റുകളില്‍ ആയിരുന്നു മത്സരിച്ചത്. കൂത്തുപറമ്പ്, മട്ടന്നൂര്‍, കല്പറ്റ, വടകര, എലത്തൂര്‍, ആലപ്പുഴ, നേമം മണ്ഡലങ്ങളില്‍ ആയിരുന്നു സീറ്റുകള്‍. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാന്‍ സാധിച്ചില്ല.
എല്‍ഡിഎഫില്‍
2018 ല്‍ ആയിരുന്നു വീരേന്ദ്രകുമാര്‍ യുഡിഎഫ് ബന്ധം അവസാനിപ്പിക്കുന്നത്. ഇതേ തുടര്‍ന്ന് വീരേന്ദ്രകുമാര്‍ രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. പിന്നീട് എല്‍ഡിഎഫില്‍ എത്തിയ വീരേന്ദ്രകുമാറിന് രാജ്യസഭാംഗത്വം നല്കി. അദ്ദേഹത്തിന്റെ മരണശേഷം മകന് എംവി ശ്രേയാംസ്കുമാറിനേയും എല്‍ഡിഎഫ് രാജ്യസഭാംഗമാക്കി.
അന്ന് പറഞ്ഞത്
യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കേറുമ്പോള്‍ വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടിരുന്നത്. ഒരു രാജ്യസഭാ സീറ്റും എട്ട് നിയമസഭാ സീറ്റുകളും ആയിരുന്നു. രാജ്യസഭാ സീറ്റ് ഉടന്‍ നല്‍കിയെങ്കിലും നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ ധാരണയായിരുന്നില്ല.
ഏഴെണ്ണം നിര്‍ബന്ധം
എല്‍ഡിഎഫില്‍ എത്തിയെങ്കിലും ജെഡിഎസുമായി ലയിക്കുന്നതില്‍ ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ല എല്‍ജെഡി. തങ്ങള്‍ക്ക് യുഡിഎഫില്‍ ലഭിച്ചിരുന്ന ഏഴ് സീറ്റുകള്‍ തന്നെ എല്‍ഡിഎഫിലും ലഭിക്കണം എന്നതാണ് പാര്‍ട്ടി ഇപ്പോള്‍ മുന്നോട്ട് വച്ചിട്ടുള്ള ആവശ്യം. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി ഈ സീറ്റുകള്‍ വേണം എന്നതാണ് ആവശ്യം.
സാധ്യമല്ലെന്ന് സിപിഎം
എന്നാല്‍ ഏഴ് സീറ്റ് എന്നത് സാധ്യമല്ലെന്ന കര്‍ശന നിലപാടാണ് ഇപ്പോള്‍ സിപിഎം സ്വീകരിച്ചിരിക്കുന്നത്. ജനതാ പാര്‍ട്ടികള്‍ ഒരുമിച്ച് എല്‍ഡിഎഫില്‍ ഉണ്ടായിരുന്ന കാലത്ത് എട്ട് സീറ്റുകളാണ് ഉണ്ടായിരുന്നത് എന്നതും സിപിഎം ഓര്‍മിപ്പിക്കുന്നുണ്ട്. സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണം എന്ന നിര്‍ദ്ദേശവും സിപിഎം നല്‍കിയിട്ടുണ്ട്.
ജെഡിഎസിന് അഞ്ച് സീറ്റ്
എംപി വീരേന്ദ്രകുമാര്‍ മുന്നണി വിട്ടപ്പോഴും എല്‍ഡിഎഫിനൊപ്പം ഉറച്ച് നിന്ന് ജെഡിഎസ് കഴിഞ്ഞ തവണ അഞ്ച് സീറ്റുകളില്‍ ആയിരുന്നു മത്സരിച്ചത്. അതില്‍ മൂന്നെണ്ണത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങളുടെ സീറ്റുകള്‍ കുറയ്ക്കുക എന്നത് ജെഡിഎസിനെ സംബന്ധിച്ച് അസാധ്യമാണെന്നാണ് സൂചന.
ജെഡിഎസ് പിളര്‍ത്താന്‍
എല്‍ജെഡി- ജെഡിഎസ് ലയന സാധ്യതകള്‍ നേരത്തേ ആരാഞ്ഞിരുന്ന ഒന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം എല്‍ജെഡി നേതാവ് മനയത്ത് ചന്ദ്രന് നടത്തിയ പ്രതികരണത്തിലൂടെ ആ സാധ്യത തന്നെ ഇല്ലാതായിരിക്കുകയാണ്. ജെഡിഎസിനെ പിളര്‍ത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നായിരുന്നു മനയത്ത് ചന്ദ്രന് പറഞ്ഞത്.
സിപിഎമ്മിന്റെ പെടാപ്പാട്
കഴിഞ്ഞ തവണ യുഡിഎഫില്‍ ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും ആണ് ഇത്തവണ എല്‍ഡിഎഫില്‍ എത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസിന് 15 സീറ്റുകളും എല്‍ജെഡിയ്ക്ക് 7 സീറ്റുകളും ആയിരുന്നു യുഡിഎഫില്‍. പുതിയ സാഹചര്യത്തില്‍ ഈ രണ്ട് പാര്‍ട്ടികളെ തൃപ്തിപ്പെടുത്തുന്ന ഒരു സീറ്റ് വിഭജനം എങ്ങനെ നടത്താമെന്ന കാര്യത്തില്‍ സിപിഎമ്മിനും ആശങ്കകളുണ്ട്.
എല്ലാവരും വിട്ടുവീഴ്ച ചെയ്യണം
നിലവിലെ സാഹചര്യത്തില്‍ മുന്നണിയിലെ എല്ലാ ഘടകകക്ഷികളും സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യണം എന്നതാണ് സിപിഎമ്മിന്റെ നിലപാട്. പാലാ സീറ്റിന്റെ പേരില്‍ എന്‍സിപി ഇപ്പോള്‍ തന്നെ കലാപക്കൊടി ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. സീറ്റുകള്‍ വച്ചുമാറുന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസും സിപിഐയും തമ്മിലുള്ള തര്‍ക്കവും പൂര്‍ണമായി തീര്‍ക്കാന്‍ സാധിച്ചിട്ടില്ല.
മൂന്നംഗ സമിതി
എന്തായാലും സീറ്റ് ചർച്ചകൾ നയിക്കാൻ മൂന്നംഗ സമിതിയെ നിശ്ചയിച്ചിട്ടുണ്ട് എൽജെഡി. ദേശീയ ജനറൽ സെക്രട്ടറിയായ വർഗ്ഗീസ് ജോർജ്ജ്, ദേശീയ സമിതി അംഗമായ കെപി മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് എന്നിവരാണ് സമിതിയിൽ ഉള്ളത്.