തോല്‍വിക്ക് പിന്നാലെ എല്‍ഡിഎഫില്‍ കലഹം; തിരിച്ചടിയായത് ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് എല്‍ജെഡി
വടകര: കഴിഞ്ഞ രണ്ട് തവണയായി യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുന്ന മണ്ഡലം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വടക്കന്‍ മലബാറിലെ കരുത്തുറ്റ നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി പി ജയരാജനെ സിപിഎം വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ജയരാജനെ വിജയിപ്പിക്കാന്‍ കഴിഞ്ഞാല്‍ അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ പാര്‍ട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കാനാകും എന്ന കണക്ക് കൂട്ടലും സിപിഎമ്മിന് ഉണ്ടായിരുന്നു.
ജൂൺ ഒന്നിന് കർണാടക സർക്കാർ വീഴും; ഇല്ലെങ്കിൽ യെദ്യൂരപ്പ രാജി വയ്ക്കും? സിദ്ധരാമയ്യയുടെ വെല്ലുവിളി
അക്രമ രാഷ്ട്രീയത്തിന്റെ ഇര എന്നതില്‍ ഊന്നിയായിരുന്നു വടകരയില്‍ ജയരാജന്റെ പ്രചരണം സിപിഎം മുന്നോട്ടു കൊണ്ടുപോയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയരാജന് കനത്ത പരാജയം എല്‍ക്കേണ്ടി വന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുന്നണിയില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി എല്‍ജെഡി നേതാവ് മനയത്ത് ചന്ദ്രനും രംഗത്ത് എത്തിയിരിക്കുന്നത്.
ജയരാജന് പകരം മറ്റൊരാള്‍
വടകരയില്‍ പി ജയരാജന് പകരം മറ്റൊരാള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആയിരുന്നുവെങ്കില്‍ വിജയസാധ്യത കുടൂതലായിരുന്നുവെന്നാണ് എല്‍ജെഡി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന് ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
തിരിച്ചടിയായത്
തിരഞ്ഞെടുപ്പില്‍ വടകരയിലെ പ്രധാന ചര്‍ച്ച വിഷയം അക്രമരാഷ്ട്രീയമായിരുന്നു. ഇത് ജയരാജന് വലിയ തിരിച്ചടിയായി. അക്രമ രാഷ്ട്രീയത്തിലൂന്നിയുള്ള യുഡിഎഫ് പ്രചരണങ്ങളെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും മനയത്ത് ചന്ദ്രന് പറഞ്ഞു.
മുരളീധരന് പറഞ്ഞത്
ആര്‍എംപി, യുഡിഎഫ്, കെ മുരളീധരന് എന്നിവരെല്ലാം അക്രമരാഷ്ട്രീയത്തിനെതിരായി പ്രചരണം നടത്തി. പ്രചരണത്തിലുടനീളം മുരളീധരന് പറഞ്ഞത് കൊലപാതക രാഷ്ട്രീയത്തിനെതിരെ, അക്രമരാഷ്ട്രീയത്തിനെതിരെയാണ് ഈ തെരഞ്ഞെടുപ്പ് എന്നാണ്
വിജയിക്കുമായിരുന്നു
അഭ്യൂദയകാംക്ഷികളുടെയും അനുഭാവികളുടെയും വോട്ട് നേടാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നുവെങ്കില്‍ വലിയ വോട്ടിന് വിജയിക്കുമെന്നായിരുന്നു വിലയിരുത്തലെന്നും മനയത്ത് ചന്ദ്രന് പറഞ്ഞു. സിപിഎം ഏറ്റവും ആത്മവിശ്വാസത്തോടെ രംഗത്തിറക്കിയ സ്ഥാനാര്‍ത്ഥിക്കെതിരെയാണ് സഖ്യകക്ഷി നേതാവിന്റെ ഇത്തരത്തിലുള്ള ഒരു പ്രതികരണം പുറത്തുവരുന്നത്.
ജനവിധി
ജയരാജന്റെ തോല്‍വിക്ക് പിന്നാലെ അക്രമരാഷ്ട്രീയത്തിനെതിരായ ജനവിധിയാണ് വടകരയില്‍ നടന്നതെന്നായിരുന്നു യുഡിഎഫും ആര്‍എംപിയും വ്യക്തമാക്കിയിരുന്നു. എല്‍ജെഡി കൂടി ഈ അഭിപ്രായവുമായി രംഗത്ത് എത്തിയത് സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.
മുഖ്യമന്ത്രിയുടെ പ്രസ്താവനയും
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രതിഫലിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയും കഴിഞ്ഞ ദിവസം മനയത്ത് ചന്ദ്രന് തള്ളിയിരുന്നു. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ വോട്ടര്‍മാരുടെ പ്രതിഷേധമാണ് ജനവിധി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ യുഡിഎഫിലേക്ക് പോയെന്നായിരുന്നു മനയത്ത് ചന്ദ്രന് അഭിപ്രായപ്പെട്ടത്.
യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു
ബിജെപി യെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫിന് ആകില്ലെന്ന തിരിച്ചറിവില്‍ ന്യൂനപക്ഷവും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള അണികളുടെ വികാരവും വടകരയില്‍ പ്രതിഫലിച്ചെന്നും മനയത്ത് ചന്ദ്രന് കൂട്ടിച്ചേര്‍ത്തു.
നേട്ടമുണ്ടായില്ല
അതേസമയം എല്‍ജെഡി മുന്നണിയുടെ ഭാഗമായെങ്കിലും അതിന്റെ നേട്ടം വടകരയില്‍ ഉണ്ടായില്ലെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക്താന്ത്രിക് ജനതാദളിന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള മണ്ഡലമാണ് വടകര. എന്നാല്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് വന്‍ ലീഡ് നേടിയതാണ് സിപിഎമ്മിന്റെ വിലയിരുത്തലിന് ആധാരം.
എറ്റവും സ്വാധീനം
വടകര മണ്ഡലത്തില്‍ ജനതാദളിന് എറ്റവും സ്വാധീനമുള്ള മേഖലയാണ് ഏറാമല പഞ്ചായത്ത്. യുഡിഎഫ് ഭരണത്തിന് കീഴിലായിരുന്ന പഞ്ചായത്ത് ദളിന്റെ മുന്നണി മാറ്റത്തോടെയാണ് എല്‍ഡിഎഫിന്റെ കയ്യിലായത്. എല്‍ജെഡി പ്രതിനിധിയാണ് നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ്.
മുരളീധരന് ലീഡ്
ഈ സാഹചര്യം നിലനില്‍ക്കെയാണ് ഏറാമല പഞ്ചായത്തിലുള്‍പ്പടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് ലീഡ് നേടുന്നത്. പി ജയരാജന് ലീഡ് പ്രതീക്ഷിച്ച പഞ്ചായത്തില്‍മാത്രം 5550 വോട്ടുകളുടെ ലീഡാണ് യുഡിഎഫിന് ഉള്ളത്. എല്‍ജെഡിക്ക് മെമ്പര്‍ ഉള്ള വാര്‍ഡിലടക്കം വലിയ ലീഡാണ് മുരളീധരനുള്ളത്.
തിരികെ വന്നിട്ടും
എല്‍ജെഡി ഇടതുമുന്നണിയിലേക്ക് തിരികെ വന്നിട്ടും ഇത്ര വലിയ വോട്ടുകള്‍ക്ക് പി ജയരാജന് ഏറാമല പഞ്ചായത്തില്‍ പിന്നിലായതിന് കാരണം ജനതാദള്‍ വോട്ടുകള്‍ മുന്നണിയിലേക്ക് തിരികെ വന്നിട്ടില്ലെന്നതാണ് വ്യക്തമാക്കുന്നത്. ഈ വിഷയം സിപിഎം കേന്ദ്രങ്ങള്‍ അടുത്ത ദിവസങ്ങളില്‍ കാര്യമായി ചര്‍ച്ച ചെയ്യും. ഈ വിമര്‍ശനങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് പി ജയരാജന്റെ സ്ഥാനാര്ത്ഥിത്വത്തിനെതിരേയുള്ള മനയത്ത് ചന്ദ്രന്റെ വിമര്‍ശനങ്ങളെന്നാണ് സൂചന.