കെഎസ്ആർടിസിക്ക് രഹസ്യമായി നൂറുകോടി വായ്പ!കൂട്ട അവധി, കുഴഞ്ഞു വീഴൽ!കണ്ണൂർ ജില്ലാ ബാങ്കിൽ നാടകീയരംഗം
വായ്പയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ മാനേജർമാർ കൂട്ടത്തോടെ അവധി എടുക്കുകയായിരുന്നു.
കണ്ണൂർ: കെഎസ്ആർടിസിക്ക് വായ്പ അനുവദിക്കുന്നതിനിടെ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. മാനേജർമാർ കൂട്ടത്തോടെ രാജി വയ്ക്കുകയും സീനിയർ മാനേജർ കുഴഞ്ഞു വീഴുകയും ചെയ്തു. ഒടുവിൽ ജനറൽ മാനേജർ നേരിട്ടാണ് വായ്പ നൽകിയത്.
ജീവനക്കാരുടെ എതിർപ്പ് മറികടന്ന് കെഎസ്ആർടിസിക്ക് നൂറുകോടി രൂപ വായ്പ നൽകാൻ തീരുമാനിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളായത്. ഒറ്റ രാത്രികൊണ്ട് നടപടികളെല്ലാം രഹസ്യമായി പൂർത്തിയാക്കി അതീവ രഹസ്യമായി വായ്പ നൽകാനായിരുന്നു ശ്രമിച്ചത്.
പണം നൽകിയത് ജനറൽ മാനേജർ
നാടകീയ രംഗങ്ങൾക്കൊടുവിൽ വൈകിട്ട് ജനറൽ മാനേജര് നേരിട്ടെത്തിയാണ് പണം നൽകിയത്. മാനേജർമാരുടെയും വായ്പാ വിഭാഗത്തിന്റെയും അറിവില്ലാതെ ജനറൽ മാനേജർ നേരിട്ടാണ് പണം നൽകിയത്.
കൂട്ട അവധിയും കുഴഞ്ഞു വീഴലും
വായ്പ അനുവദിക്കുന്നതിനിടെ കൂട്ട അവധി, കുഴഞ്ഞുവീഴൽ ഉൾപ്പെടെയുള്ള നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. വായ്പയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ മാനേജർമാർ കൂട്ടത്തോടെ അവധി എടുക്കുകയായിരുന്നു. വായ്പ വിതരണം ചെയ്യാൻ സമ്മർദം ഏറിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ മാനേജർ കുഴഞ്ഞു വീഴുകയായിരുന്നു.
നടപടിക്രമങ്ങൾ രഹസ്യമായി
ഒറ്റ രാത്രി കൊണ്ട് രഹസ്യമായിട്ടാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. അതീവ രഹസ്യമായി വായ്പനൽകാനായിരുന്നു നീക്കം. തിങ്കളാഴ്ചയാണ് കെഎസ്ആർടിസി വായ്പയ്ക്ക് അപേക്ഷ നൽകിയത്. ജീവനക്കാരുടെ എതിർപ്പ് അവഗണിച്ച് ചൊവ്വാഴ്ച വായ്പ അനുവദിക്കുകയായിരുന്നു.
സർക്കാർ നിർദേശം
കെഎസ്ആര് ടിസിക്ക് ജില്ലാ സഹകരണ ബാങ്കുകൾ വായ്പ അനുവദിക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വായ്പ നൽകിയത്. ഒറ്റത്തവണയായി 100 കോടി രൂപയാണ് നൽകിയത്.
ഹൈക്കോടതി സ്റ്റേ
വായ്പയ്ക്കായി ആദ്യം സമീപിച്ചത് പത്തനംതിട്ട ജില്ലാ ബാങ്കിനെ ആയിരുന്നു. വായ്പ നൽകാൻ അഡ്മിനിസ്ട്രേറ്റർ തീരുമാനിച്ചു. എന്നാൽ ഇതിനെതിരെ ജീവനക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. കോടതി സ്റ്റേ ചെയ്തതിനാൽ വായ്പ നൽകാനായില്ല.
ഉത്തരവ് രഹസ്യമാക്കി
കണ്ണൂർ ജില്ലാ ബാങ്കിലെ ജീവനക്കാരുടെ പ്രതിഷേധം മറികടന്നാണ് വായ്പ അനുവദിച്ചിരിക്കുന്നത്. എല്ലാം പരിശേധിച്ച ശേഷം മാത്രമനേ വായ്പ നൽകൂ എന്നാണ് അഡ്മിനിസ്ട്രേറ്ററായ ജോയിന്റ് രജിസ്ട്രാർ അറിയിച്ചത്. അതിനാൽ വായ്പ അനുവദിച്ചു കൊണ്ടുളള ഉത്തരവ് ജീവനക്കാർക്ക് കിട്ടാതിരിക്കാൻ രഹസ്യമാക്കി വച്ചിരുന്നു.
നാടകീയ രംഗങ്ങൾ ഇങ്ങനെ
തിങ്കളാഴ്ച പണം നൽകാനുള്ള തിരക്കിട്ട നീക്കം നടത്തി. ഇതറിഞ്ഞ് മൂന്ന് ഡെപ്യൂട്ടി ജനറൽ മാനേജർമാർ അവധിയിൽ പ്രവേശിച്ചു. വായ്പ വിതരണം ചെയ്യേണ്ട പ്രധാന ശാഖയിലെ സീനിയർ മാനേജരും അവധിയെടുത്തു. ജൂനിയർ മാനേജർക്കായി പിന്നീടുള്ള ചുമതല. വായ്പ അനവദിക്കാൻ ഇയാളുടെ മേൽ സമ്മർദം ഏറിയതോടെ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് ചുമതലയുള്ള സീനിയർ അക്കൗണ്ടന്റ് അവധി എടുത്തു. ഒടുവിൽ ജനറൽ മാനേജർ നേരിട്ടെത്തി പണം അനുവദിക്കുകയായിരുന്നു.
ഉത്തരവിൽ അട്ടിമറി
വായ്പ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലും അട്ടിമറിയുണ്ടായി. ഡെപ്യൂട്ടി ജനറല്‍മാനേജര്‍ ഒപ്പിട്ട ഉത്തരവാണ് സംഘടനാനേതാക്കള്‍ക്ക് നല്‍കിയത്. യഥാർഥ ഉത്തരവിൽ ഒപ്പിട്ടത് ജനറൽ മാനേജർ ആയിരുന്നു. സര്‍ക്കാര്‍ ഗാരന്റിയിലാണ് വായ്പ. വായ്പയുടെ രണ്ടിരട്ടി വിപണിമൂല്യമുള്ള പണയവസ്തു നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നൽകേണ്ടത് ബാങ്കിന്റെ ഓഫീസറാണ്. ഇതൊന്നും പാലിച്ചിട്ടില്ല.
എതിർക്കാൻ കാരണം
പണം തിരിച്ചടച്ചില്ലെങ്കില്‍ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി കൂടി റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് നഷ്ടമാകുന്ന സ്ഥിതിയാകും. ഇതാണ് ജീവനക്കാരുടെ എതിര്‍പ്പിനു കാരണം.