തോക്കുകളുമായി ബിജെപി നേതാവ് കോട്ടയത്ത് അറസ്റ്റിൽ, വീട്ടിൽ കണ്ടെത്തിയത് പത്തോളം തോക്കുകൾ!
കോട്ടയം: തോക്കുകളുമായി പ്രാദേശിക ബിജെപി നേതാവ് പിടിയില്‍. കോട്ടയം പള്ളിക്കത്തോട്ടിലാണ് പത്തോളം തോക്കുകളുമായി ബിജെപിയുടെ പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഉളളവര്‍ അറസ്റ്റിലായിരിക്കുന്നത്. 5 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തോക്ക് നിര്‍മ്മിക്കാന്‍ ആവശ്യമായ സാമഗ്രികള്‍ ഇവരില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഇവരില്‍ നിന്ന് വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.
ബിജെപിയുടെ കോട്ടയത്തെ പ്രാദേശിക നേതാവായ വിജയന്റെ വീട്ടില്‍ നിന്നാണ് പത്ത് തോക്കുകള്‍ കണ്ടെത്തിയത്. പള്ളിക്കത്തോട് പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് തോക്കുകള്‍ ലഭിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി വിജയനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വിജയനെ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് മറ്റ് പ്രതികള്‍ക്കുളള പങ്ക് പുറത്തായത്. രതീഷ് ചന്ദ്രന്, ബിനേഷ് കുമാര്‍, ആനിക്കാട് രാജന്, മനേഷ് കുമാര്‍ എന്നിവരാണ് തുടര്‍ന്ന് പോലീസ് പിടിയിലായത്. ഇവരില്‍ നിന്നാണ് വെടിയുണ്ടകള്‍ അടക്കം പിടിച്ചെടുത്തത്. തോക്ക് നിര്‍മ്മിക്കാന്‍ ആവശ്യമായ സാമഗ്രികള്‍, വിവിധ തോക്കുകളുടെ മോഡലുകള്‍ എന്നിവ ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തി. റിവോള്‍വറുകളും ഇവരുടെ കയ്യില്‍ നിന്ന് പോലീസ് കണ്ടെത്തി. മാത്രമല്ല 50ഓളം ഇരുമ്പ് വടികളും പോലീസ് പിടികൂടിയിട്ടുണ്ട്.
ആംസ് ആക്ട്, അനധികൃത ആയുധ നിര്‍മ്മാണം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബിജെപി നേതാവ് അടക്കമുളളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പിടിയിലായവരില്‍ ചിലര്‍ നേരത്തെയും സമാന കേസില്‍ അറസ്റ്റിലായിട്ടുളളവരാണ്. അഞ്ച് പേരെയും കോടതിയില്‍ പോലീസ് ഹാജരാക്കി. ഇവരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
അടുത്തിടെ കൊല്ലം കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. വിദേശ നിര്‍മ്മിത വെടിയുണ്ടകളാണ് കൊല്ലത്ത് നിന്ന് ലഭിച്ചത്. 14 വെടിയുണ്ടകളാണ് മുപ്പതടി പാലത്തിന് കീഴെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ ഇരട്ടിക്ക് സമീപം കാറില്‍ കടത്തുന്നതിനിടെ 60 വെടിയുണ്ടകള്‍ പോലീസ് പിടികൂടിയിരുന്നു.