'ശബരിമല' പണിയായി, റാന്നിയിലെ ഒരു വാര്‍ഡില്‍ ബിജെപിക്ക് കിട്ടിയത് വെറും ഒന്‍പത് വോട്ട്!!
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ റാന്നിയിലെ വാര്‍ഡില്‍ ബിജെപിക്ക് കനത്ത പരാജയം. ശബരിമല യുവതീ പ്രവേശന സമരങ്ങളുട കേന്ദ്രമായ റാന്നിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് വെറും ഒന്‍പത് വോട്ടാണ്. ലോക്സഭ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ കനത്ത തോല്‍വിയാണ് ബിജെപി സ്ഥാനാര്‍ത്ഥി നേടിയത്.
'അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു പറഞ്ഞപ്പോൾ നിങ്ങളൊന്നും വിശ്വസിച്ചില്ല'
അതേസമയം റാന്നി പഞ്ചായത്ത് ഇത്തവണ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ലോക്സഭ തിരഞ്ഞെടുപ്പിലും റാന്നിയില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. റാന്നി നിയമസഭ മണ്ഡലത്തില്‍ സിപിഎമ്മാണ് അധികാരത്തില്‍.
അവിശ്വാസ പ്രമേയം
റാന്നിയിലെ അങ്ങാടി പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗവും പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന ബാബു പുല്ലാട് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ ധാരണ പ്രകാരം ബാബു പുല്ലാട് പ്രസിഡന്‍റ് സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാവാതിരുന്നതോടെ യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കുകയായിരുന്നു.
യുഡിഎഫ് നേതാക്കള്‍
ഡിസിസി നിര്‍ദ്ദേശ പ്രകാരം തന്നെയായിരുന്നു യുഡിഎഫ് നേതാക്കളുടെ നീക്കം. എന്നാല്‍ അവിശ്വാസം ചര്‍ച്ച ചെയ്യേണ്ട ദിവസം പ്രസിഡന്‍റ് സ്ഥാനവും അംഗത്വവും ബാബു പുല്ലാട് രാജിവെയ്ക്കുകയായിരുന്നു. ഇതോടെയാണ് നെല്ലിക്കമണ്ണില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അനി വലിയകാലായിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ടികെ രാധാകൃഷ്ണനുമാണ് മത്സരിച്ചത്.
പിടിച്ചെടുത്തു
ഇടത് സ്വതന്ത്രനായി മാത്യൂസ് എബ്രഹാമും മത്സരിച്ചു. എന്നാല്‍ കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച റാന്നി അങ്ങാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ നെല്ലിക്കമണ്ണ് ഇത്തവണ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. മാത്യൂസ് എബ്രഹാം 38 വോട്ടുകള്‍ക്കാണ് ഇവിടെ ജയിച്ചത്. ബിജെപിക്ക് വാര്‍ഡില്‍ ഒന്‍പത് വോട്ടുകള്‍ മാത്രമാണ് നേടാനായത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ബാബു പുല്ലാട്ട് 25 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മണ്ഡലത്തില്‍ വിജയിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍
ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിലും റാന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജായിരുന്നു മണ്ഡലത്തില്‍ മുന്നില്‍. 50755 വോട്ടുകളായിരുന്നു മണ്ഡലത്തില്‍ വീണ നേടിയത്. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആന്‍റോ ആന്‍റണിക്ക് 42,931 വോട്ടുകളാണ് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. 39,560 വോട്ടുകളാണ് മണ്ഡലത്തില്‍ സുരേന്ദ്രന്‍ നേടിയത്.
ആലപ്പുഴയിലും
അതേസമയം ആലപ്പുഴ ജില്ലയിലെ കുത്തിയതോട് പഞ്ചായത്ത്ത മുത്തുപറമ്പ് വാര്‍ഡും ഇത്തവണ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കെപിസിസി അംഗമായ അബ്ദുള്‍ ഗഫൂര്‍ ഹാജി മരിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഗഫൂര്‍ ഹാജി 11 വോട്ടുകള്‍ക്കായിരുന്നു മണ്ഡലത്തില്‍ ജയിച്ചത്. എന്നാല്‍ ഇത്തവണ 76 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഇവിടെ സിപിഐ സ്ഥാനാര്‍ത്ഥി എസ് ഷിയാദ് ജയിക്കുകയായിരുന്നു.
അഞ്ചലിലും
കൊല്ലം അഞ്ചല്‍ പഞ്ചായത്തിലെ മാര്‍ക്കറ്റ് വാര്‍ഡും യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് സ്വന്തമാക്കി. എല്‍ഡിഎഫിലെ നസീമ ബീവിയാണ് ഇവിടെ വിജയിച്ചത്. 46 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം.13 ദില്ലകളിലെ 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടന്ന 44 വാര്‍ഡുകളില്‍ 23 എണ്ണം എല്‍ഡിഎഫിന്റെയും 14 എണ്ണം യുഡിഎഫിന്റെയും നാലെണ്ണം ബിജെപിയുടെയും സിറ്റിങ് സീറ്റുകളാണ്.
ലക്ഷ്യം മറ്റൊന്ന്, കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജിക്കൊരുങ്ങി നേതാക്കള്‍,, വിവേക് താങ്കയ്ക്ക് പിന്നാലെ