തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സീറ്റ് വര്‍ധിപ്പിച്ച് ബിജെപി, പിടിച്ചെടുത്തത് എകെ ആന്‍റണിയുടെ വാര്‍ഡ്
തിരുവനന്തപുരം: 44 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നപ്പോള്‍ മുന്‍തൂക്കം നിലനിര്‍ത്താന്‍ ഇടതുമുന്നണിക്ക് സാധിച്ചെങ്കിലും നിലിവിലുള്ള വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് മറ്റ് കക്ഷികള്‍ക്കായിരുന്നു. 44 വാര്‍ഡുകളില്‍ എല്‍ഡിഎഫ്-23, യുഡിഎഫ്-16, ബിജെപി-4 എന്നിങ്ങനെയായിരുന്നു നേരത്തെയുള്ള സീറ്റ് നില. ഫലം പുറത്തുവന്നപ്പോള്‍ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തിയ ബിജെപി യുഡിഎഫില്‍ നിന്ന് ഒരു സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു.
പൂനെയിൽ മതിൽ തകർന്ന് വീണ് 4 കുട്ടികൾ ഉൾപ്പെടെ 15 പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് ആശ്വാസം പകരുമെങ്കിലും നിലവിലെ വാര്‍ഡുകളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചത് ഇടതിന് മാത്രമാണ്. ഒരു യുഡിഎഫ് സീറ്റ് ബിജെപി പിടിച്ചെടുത്തപ്പോള്‍ എല്‍ഡിഎഫില്‍ നിന്ന് 9 സീറ്റുകള്‍ യുഡിഎഫ് സ്വന്തമാക്കി. മലപ്പുറം ആലിപ്പറമ്പ് പഞ്ചായത്തില്‍ കഴിഞ്ഞ തവണ ലീഗ് വിമതന്‍ വിജയിച്ച സീറ്റും ഇത്തവണ യുഡിഎഫ് തിരിച്ചു പിടിച്ചു. യുഡിഎഫിന്‍റെ എട്ട് സീറ്റുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ മികച്ച വിജയം മോദിയുടെ നയങ്ങൾക്ക് കേരളത്തിലും സ്വീകാര്യതയും സ്വാധീനവും വർധിക്കുന്നു എന്നതിന്‍റെ സൂചനയാണെന്ന് ബിജെപി അവകാശപ്പെട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ..
നരേന്ദ്ര മോദിയുടെ നയങ്ങൾക്ക്
സംസ്ഥാനത്ത് 13 ജില്ലകളിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച മികച്ച വിജയം നരേന്ദ്ര മോദിയുടെ നയങ്ങൾക്ക് കേരളത്തിലും സ്വീകാര്യതയും സ്വാധീനവും വർധിക്കുന്നു എന്നത്തിന്റെ സൂചനയാണെന്നാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള പത്രക്കുറിപ്പിലൂടെ അവകാശപ്പെടുന്നത്.
എകെ ആന്റണിയുടെ വാര്‍ഡില്‍
ഏറ്റവും തിളക്കമാർന്ന വിജയം ചേർത്തലയിലേതാണ്. കോൺഗ്രസിന്റെ സമുന്നതനായ നേതാവ് എകെ ആന്റണിയുടെ തറവാട് സ്ഥിതി ചെയ്യുന്ന ചേർത്തല നഗരസഭയുടെ ഇരുപത്തൊമ്പതാം വാർഡാണ് കോൺഗ്രസിൽ നിന്നും ബിജെപി ഇക്കുറി പിടിച്ചെടുത്തത്. ചേർത്തലയിൽ കൂടാതെ കണ്ണൂരിലെ ധർമ്മടം, പാലക്കാട്ടെ മലമ്പുഴ, തിരുവനന്തപുരത്ത് മാറനല്ലൂർ, പഞ്ചായത്തുകളിലും തൊടുപുഴ, നഗരസഭകളിലുമാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്.
സിപിഎമ്മിന്‍റെ ഉരുക്ക് കോട്ടയില്‍
സിപിഎമ്മിന്‍റെ ഉരുക്ക് കോട്ടയായ കണ്ണൂർ ധർമ്മടത്തെ കിഴക്കേ പാലയാട് വാർഡാണ് ബിജെപി നിലനിർത്തിയത്. ബിജെപി സ്ഥാനാർത്ഥി ദിവ്യ മികച്ച വിജയം നേടി. 56 വോട്ടിനാണ് ദിവ്യയുടെ ജയം. മുതിർന്ന കോൺഗ്രസ് നേതാവും, മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുടെ തറവാട് ഉൾപ്പെടുന്ന ചേർത്തല നഗരസഭയിലെ 29-ാം വാർഡ് കോൺഗ്രസ്സിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാർത്ഥി സുരേഷ് കുമാർ 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
ഇവിടേയും
പാലക്കാട്, മലമ്പുഴ പഞ്ചായത്തിലെ കടുക്കാംകുന്ന് ഏഴാം വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 55 വോട്ടിന് ബിജെപി സ്ഥാനാർത്ഥി സൗമ്യ സതീഷ് വിജയിച്ചു. ബിജെപി 286 വോട്ട് നേടിയപ്പോൾ സിപിഎം 231 വോട്ടും കോൺഗ്രസ് 142 വോട്ടും നേടി. തൊടുപുഴ നഗരസഭയിലെ 23-ാം വാർഡിലും ബിജെപി വിജയിച്ചു. 429 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മായാ ദിനുവിന്റെ വിജയം.
അഭിനന്ദനവും നന്ദിയും
എൽഡിഎഫ് 145 വോട്ട് നേടിയപ്പോൾ യുഡിഎഫിന് 134 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇടത് വലത് മുന്നണിസ്ഥാനാർത്ഥികൾ നേടിയ ആകെ വോട്ടിനേക്കാൾ വലുതാണ് ബിജെപി സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം. തിരുവനന്തപുരം മാറനല്ലൂർ പഞ്ചായത്തിലെ കുഴിവിള വാർഡും ബിജെപി നിലനിർത്തി. ഹേമ ശേഖറാണ് വിജയിച്ചത്. വിജയികളെ ബിജെപി സംസ്ഥാന അധ്യക്ഷൻ അഭിനന്ദിക്കുകയും സമ്മതിദായകരോട് നന്ദിയും പ്രകാശിപ്പിച്ചു